പത്തനാപുരം: അമിതമായ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലോറിയില്‍ നിന്ന് ഇറക്കാന്‍ കഴിയാതിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ ഇന്ന് ഇറക്കും. യൂണിയനുകള്‍ അമിതനോക്കുകൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വിളക്കുടി-മേലില-വെട്ടിക്കവല കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ഇറക്കുന്നതാണ് മൂന്ന് ദിവസമായി തടസ്സപ്പെട്ടത്.
ആന്ധ്രാ പ്രദേശില്‍ നിന്ന് എത്തിച്ച 200 എംഎം ഡിഐ പൈപ്പുകള്‍ ഇറക്കുന്നതാണ് മൂന്ന് യൂണിയനുകള്‍ ചേര്‍ന്ന് തടഞ്ഞത്. മാര്‍ച്ചില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനുള്ളതാണ് പദ്ധതി. സിഐടിയു, എഐടിയുസി, ഐ എന്‍ടിയുസി എന്നീ യൂണിയനുകളാണ് പൈപ്പുകള്‍ ഇറക്കുന്നത് തടഞ്ഞത്.
നൂറ് വീതം പൈപ്പുകളുമായി എത്തിയ ലോഡുകള്‍ക്ക് പൈപ്പ് ഒന്നിന് 105 രൂപ നോക്കു കൂലി നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. മനുഷ്യാധ്വാനമില്ലാതെ ക്രെയിന്‍ സഹായത്തോടെ മാത്രമേ പൈപ്പുകള്‍ ഇറക്കാനാവൂ. മനുഷ്യാധ്വാനത്തില്‍ ഇറക്കിയാല്‍ പൈപ്പുകള്‍ക്ക് കേടുണ്ടായി പദ്ധതിക്ക് ഉപയോഗിക്കാനാവാതെ വരും. ഇത് യൂണിയനുകളെ ബോധ്യപ്പെടുത്തിയിട്ടും 105 രൂപ ലഭിക്കാതെ ലോഡ് ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യൂണിയനുകള്‍.
ലോഡ് വന്ന് മൂന്നാം ദിവസവും ഇറക്കാന്‍ കഴിയാതെ വന്നതോടെ ആലുവ സ്വദേശിയായ കരാറുകാരന് കുന്നിക്കോട് പോലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് കുന്നിക്കോട് എസ്ഐ സുഭാഷിന്റെ സാന്നിധ്യത്തില്‍ യൂണിയന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. വിഷയം പുനലൂരിലെ ലേബര്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി ഇന്നലെ വീണ്ടും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ നോക്കുകൂലി നല്‍കില്ലെന്ന തീരുമാനമെടുത്തു. ലോറിയില്‍ നിന്ന് ഇറക്കിയാല്‍ പൈപ്പ് ഒന്നിന് 80 രൂപ വെച്ച് കൊടുക്കാമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: