കണ്ണൂര്‍: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ വിളളല്‍. സിപിഎം കണ്ണൂര്‍ ജില്ലാ സക്രട്ടറി പി.ജയരാജന് പാര്‍ട്ടിക്കുളളില്‍ ഒറ്റപ്പെടുന്നു. ഭരണതലത്തിലാവട്ടെ പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് പിണറായി പിടിമുറുക്കുകയാണ്. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് സമാധാനയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിച്ച കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ ഒരു മാസത്തിനുളളില്‍ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തതും പാര്‍ട്ടിക്കുളളിലെ കണ്ണൂര്‍ ലോബിക്കുളളില്‍ രൂപംകൊണ്ട ഭിന്നതയുടെ ഭാഗമാണെന്നാണ് സൂചന. കണ്ണൂരില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയ ശേഷം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നിരന്തരം അക്രമങ്ങളും കൊലപാതകങ്ങളും തന്റെ മണ്ഡലത്തിലുള്‍പ്പടെ നടക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥനാണ്. തന്റെ കീഴിലുളള സര്‍ക്കാരിന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്ന രീതിയുലുളള പി.ജയരാജന്റ നേതൃത്വത്തിലുളള കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളിലുളള അതൃപ്തിയാണ് സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു ചേര്‍ക്കാനും തലസ്ഥാനത്ത് സംഘപരിവാര്‍ നേതാക്കളേയും സിപിഎം നേതാക്കളേയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്താനും മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിലും നടത്തിയതിലും പി.ജയരാജന് ഉള്‍പ്പെടെയുളള നേതാക്കള്‍ അതൃപ്തരാണെന്നറിയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ മാത്രം സമാധാനഭംഗമൊന്നും കണ്ണൂരിലുണ്ടായില്ലെന്ന അഭിപ്രായം ജയരാജനുള്പ്പടെയുളള നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തതായാണ് സൂചന.
സമാധാനകമ്മറ്റി യോഗത്തില്‍ പോലീസ് നിക്ഷ്പക്ഷമാകേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞതും പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ ഒരുതരത്തിലും പോലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും സംഘം ചേര്‍ന്ന് പോലീസിനെ തിരിച്ചയക്കുന്ന സംഭവങ്ങള്‍ക്ക് പോലീസ് വഴങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതും അതൊടൊപ്പം ചിലര്‍ പ്രതികളെ മോചിപ്പിക്കാനായി സ്റ്റേഷനിലേക്ക് ബലമായി കടന്നു ചെല്ലുന്ന സംഭവങ്ങള്‍ ഇടക്കാലത്ത് ഉണ്ടായിട്ടുണ്ടെന്നും സംഘബലത്തിന്റെയും തിണ്ണമിടുക്കിന്റെയും ബലത്തില്‍ ഇത്തരം രീതികള്‍ ഒരിക്കലും സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് സിപിഎമ്മിന്റ ജില്ലയിലെ നേതാക്കളേയും അണികളേയും ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്. പയ്യന്നൂരിലും ചക്കരക്കല്ലിലും പ്രതികളെ മോചിപ്പിക്കാനായി പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളും അണികളും ശ്രമിച്ച സംഭവങ്ങളെ വ്യംഗ്യമായി സൂചിപ്പിക്കുകയും മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയുമായിരുന്നുവെന്നും വ്യക്തമാണ്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ ജില്ലയില്‍ സിപിഎം നേതൃത്വത്തില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ ഇത് രാജ്യത്ത് ആകമാനം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലെ മുഖ്യമന്ത്രിയും ഭരണകൂടവും പാര്‍ട്ടിയും ഒന്നാകെ ഒറ്റപ്പെടുകയും ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും ഇത് സംഘപരിവാര്‍ ശക്തികള്‍ക്ക് ഗുണകരമായി ഭവിക്കുകയാണെന്നുമുളള തിരിച്ചറിവും കണ്ണൂരിലെ ചില നേതാക്കളുടെ ശൈലിയോട് മുഖ്യമന്ത്രിക്ക് അതൃപ്തിക്ക് കാരണമാക്കിയിട്ടുണ്ടെന്നാണ് സൂചന.
സമാധാന തീരുമാനങ്ങളോട് ജില്ലയിലെ സിപിഎം നേതൃത്വത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്ന് സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ ഇന്നലെ തലശ്ശേരി പൊന്ന്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞതിലൂടെ തെളിഞ്ഞിരിക്കുന്നത്. പി.ജയരാജന്റ രാഷ്ട്രീയ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ് ശക്തമായിരിക്കുകയാണ്. അതേ സമയം മുഖ്യമന്ത്രി പാര്‍ട്ടിയെ മറികടന്ന് പ്രവര്‍ത്തിക്കുന്നതായാണ് ജയരാജന് ഉള്‍പ്പെടെയുളളവരുടെ ആരോപണം. പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി ജില്ലാ പോലീസ് സൂപ്രണ്ടിനെ മാറ്റിയതെന്നും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതെന്നുമുളള ആരോപണവും ജയരാജനുള്‍പ്പെടെയുളള ചില നേതാക്കള്‍ ഉയര്‍ത്തിയതായി അറിയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിക്കും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും നീക്കങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി പാര്‍ട്ടിക്കതീതനായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്ന അഭിപ്രായം ചിലരുമായി പങ്കിട്ടതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: