തോല്‍പ്പാവക്കൂത്ത് ഏറെ ശ്രദ്ധേയമായ രംഗകലാവിശേഷമാണ്. ഏറെ ജനകീയമായ കലാരൂപങ്ങളിലൊന്ന്. പാവകളി, പാവക്കൂത്ത്, നിഴലനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. ഇതിന് അതിപ്രാചീനമായ ചരിത്രമുണ്ട്. ഭാരതത്തിനു പുറമേ, യൂറോപ്പ്, ഈജിപ്ത്, ഗ്രീസ്, ജാവ, തായ്ലന്റ്, ഇന്തോനേഷ്യ, സയാം, മാലി, ശ്രീലങ്ക, ഫിലിപ്പീന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം പണ്ടുമുതലേ പാവക്കൂത്ത് ദൃശ്യവേദിയുടെ ഭാഗമായിരുന്നു.
ക്രിസ്തുവിന് 1000 വര്‍ഷംമുമ്പേ, ഇന്നത്തെ സിനിമയ്ക്കൊപ്പം പ്രചാരമുണ്ടായിരുന്നു പാവകളിക്കെന്ന് പുരാതനരേഖകളില്‍ പറയുന്നു. നൂല്‍പ്പാവക്കളിക്ക് പലയിടത്തും പ്രത്യേകം തിയറ്ററുകള്‍ (രംഗവേദി) ഉണ്ട്. എന്നാല്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ പ്രത്യേക കൂത്തുമാടങ്ങള്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലേയുള്ളൂ. അവയുടെ കാലപ്പഴക്കം അതിലേറെ വിസ്മയിപ്പിക്കുന്നതാണ്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, രംഗവേദിയില്‍ നടത്തപ്പെടുന്ന ദൃശ്യ പ്രകടനമാണിത്. രാമായണ-മഹാഭാരത കഥകളുടെ അതിവിദഗ്ധമായ ഈ ദൃശ്യപ്രകടനം ഉത്സവകാല രാത്രികളില്‍ ആസ്വദിക്കാനെത്തുന്ന വന്‍ജനവിഭാഗം ഒരുകാലത്തുണ്ടായിരുന്നു. ഇന്നും ചിലെടങ്ങളിലുണ്ട്. ആചാരവും അനുഷ്ഠാനവുമായി വിശ്വാസത്തിന്റെ ഭാഗമായി, നാട്ടുസംസ്കാരത്തോടൊപ്പം തോല്‍പ്പാവക്കൂത്ത് ഇന്നും ചേര്‍ന്നു നില്ക്കുന്നു.
നാലുവിധം പാവകളി ലോകത്ത് നിലവിലുണ്ടെങ്കിലും ഇതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ കുറവാണ്, എന്നല്ല ഇല്ലെന്നുതന്നെ പറയാം.’ദി ഹോം ഓഫ് ദ പപ്പറ്റ് പ്ലേ’ (1902) എന്ന റിച്ചാര്‍ഡ് പിസ്കലിന്റെ പുസ്തകത്തില്‍ ഭാരതത്തിലാണ് പാവകളിയുടെ ഉത്ഭവം എന്നു രേഖപ്പെടുത്തുന്നു. ചിലര്‍ ഇത് ശരിയല്ലെന്നു വാദിക്കുന്നുണ്ട്. ചൈനയിലോ ഗ്രീസിലോ ആയിരിക്കാം പാവകളിയുടെ ഉത്ഭവം എന്നാണവര്‍ പറയുന്നത്.
പുരാതന ഈജിപ്തില്‍ ചെറിയ പാവകളെ നിര്‍മിച്ച് സ്ത്രീകള്‍ വിശുദ്ധഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട്. അവ സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു.
സ്പാര്‍ട്ടാ, തെബ്സ്, ഏതന്‍സ് എന്നിവിടങ്ങളില്‍ വിപുലമായ കലാപ്രകടനങ്ങള്‍ നടത്തിയ ഗ്രീസിലാകട്ടെ, പാവകളിക്കാര്‍ ഏറെ പ്രശംസിക്കപ്പെട്ടതായി ചരിത്രമുണ്ട്.
പാവക്കൂത്ത് മറ്റു രാജ്യങ്ങളില്‍ വ്യാപിച്ചതിനു പിന്നില്‍ യുദ്ധത്തിന്റെ കഥയുണ്ട്. ഗ്രീസിനെ റോമക്കാര്‍ ആക്രമിച്ചപ്പോള്‍ ജീവരക്ഷയ്ക്കായി ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ പാവക്കൂത്ത് കലാകാരന്മാരുണുണ്ടയിരുന്നു. ജീവിതവും സമ്പാദ്യവുമായ പാവകളുമായാണ് അവര്‍ ആ രാജ്യങ്ങളിലെത്തിയത്. അങ്ങനെ പാവക്കൂത്ത് രാജ്യാന്തരങ്ങള്‍ കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: