മാര്‍ക്കറ്റ് സോഷ്യലിസം കടന്നുവന്ന തുറന്ന വാതില്‍ നയത്തിലൂടെ കാള്‍ മാര്‍ക്സിനെ പുറന്തള്ളിയെങ്കിലും കമ്യൂണിസ്റ്റ് രാജ്യമായി തുടരുന്ന മാവോ സേതൂങ്ങിന്റെ ചൈന ആത്മീയ പാത പിന്തുടരുന്നുവെന്നത് വിരോധാഭാസമായി തോന്നാം. ധര്‍മബോധമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ രാജ്യത്തുടനീളം കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനം പഠിപ്പിക്കുന്ന സ്കൂളുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ചൈനീസ് അധികൃതര്‍. 10,000 കണ്‍ഫ്യൂഷ്യസ് സ്കൂളുകള്‍ സ്ഥാപിക്കുമെന്നാണ് കണ്‍ഫ്യൂഷ്യസ് ഫൗണ്ടേഷന് ഓഫ് ചൈന (സിഎഫ്സി) 2015 ഡിസംബറില്‍ പ്രഖ്യാപിച്ചത്.
മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദവുമായോ അതിന്റെ ചൈനീസ് പതിപ്പായ മാവോചിന്തയുമായോ യാതൊരു ബന്ധവും ഇല്ലാത്ത, സാധ്യമല്ലാത്ത ആത്മീയ തത്വചിന്തയാണ് കണ്ഫ്യൂഷ്യസിന്റേത്. എന്നിട്ടും എന്തുകൊണ്ടാണ് നിരീശ്വരവാദം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ് ഭരണകൂടം കണ്‍ഫ്യൂഷ്യസിനെ ശരണം പ്രാപിക്കുന്നത്? പൈതൃകത്തിന്റെ വേരുകള്‍ തേടുന്ന ചൈനീസ് സഖാക്കളില്‍നിന്ന് ഇന്ത്യന്‍ സഖാക്കള്‍ക്ക് പലതും പഠിക്കാനുണ്ട്.
‘സോഫ്റ്റ് പവര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസ്കാരിക ശക്തിയുടെ പ്രഭാവം ഉപയോഗിച്ച് രാജ്യത്തെ ടൂറിസം സാധ്യത വര്‍ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ് വാഴ്ച നിലവില്‍വന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ചൈനയുടെ ഈ കണ്‍ഫ്യൂഷ്യന്‍ സ്നേഹപ്രകടനമെന്നത് ഭാഗിക സത്യം മാത്രമേ ആകുന്നുള്ളൂ. ഇതിനുമപ്പുറം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചേക്കാവുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ നേരിടാനുള്ള മുന്നൊരുക്കമാണോ ചൈന നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബുദ്ധമതത്തിന് ചൈനീസ് ജനതയില്‍ ഇപ്പോഴും ആഴത്തിലുള്ള സ്വാധീനമുണ്ട്. കിഴക്കന്‍ പ്രവിശ്യയായ ഫ്യുജാനില് നല്ല വിളവ് ലഭിക്കാന്‍ ഗ്രാമവാസികല്‍ ബുദ്ധപ്രതിമയില്‍ അടിച്ച് പ്രാര്‍ത്ഥന നടത്തുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തില്‍പ്പെട്ട ചക്രവര്‍ത്തി മിങ്ഡി ബുദ്ധനെ സ്വപ്നം കണ്ട് ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ഈ ച ക്രവര്‍ത്തിയുടെ മതംമാറ്റത്തിനും മുന്‍പ് ബിസി രണ്ടാം നൂറ്റാണ്ടുമുതല്‍ ‘സില്‍ക്ക് പാത’യിലൂടെ ബുദ്ധമതം ചൈനയില്‍ പ്രചരിച്ചിരുന്നു. ബി.സി. 567 ല്‍ ജനിച്ച ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന് 483 ലാണ് നിര്‍വാണം പ്രാപിച്ചത്. ബിസി 551-479 ആണ് കണ്‍ഫ്യൂഷ്യസിന്റെ കാലം. ഇരുവരും വര്‍ഷങ്ങള്‍ സമകാലികരായിരുന്നു. ഇരുവരുടെയും ദര്‍ശനങ്ങള്‍ക്കുള്ള സാദൃശ്യം പ്രകടവുമാണ്. ചൈനയുടെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതില്‍ ബുദ്ധമതത്തിനും നിര്‍ണായക പങ്കുണ്ട്. എന്നിട്ടും ബുദ്ധമതം പ്രചരിക്കുന്നതില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും അസ്വസ്ഥമാവുകയാണ്. ഇതിന് കാരണമുണ്ട്.
ഇരുപത് വര്‍ഷത്തിനുള്ളില്‍ ചൈനയിലെ ബുദ്ധമത വിശ്വാസികള്‍ ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. അഞ്ച് ശതമാനമായിരുന്ന ബുദ്ധമതജനസംഖ്യ 2015 ല്‍ 18 ശതമാനമായാണ് വര്‍ധിച്ചത്. 2006-07 കാലയളവില്‍ മതനിയന്ത്രണങ്ങളില് സര്‍ക്കാര്‍ അയവുവരുത്തിയതിനെത്തുടര്ന്നാണിത്. ചൈനയില്‍ ബുദ്ധമതക്കാര്‍ ഇപ്പോള്‍ 30 കോടിയുണ്ട്. 8.8 കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബുദ്ധമത ജനസംഖ്യയെ ആശങ്കയോടെയാണ് കാണുന്നത്. തങ്ങളുടെ അധികാരക്കുത്തകയ്ക്ക് ഇത് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. 10 കോടിയോളം അംഗങ്ങളുണ്ടായിരുന്ന ‘ഫലൂന് ഗോങ്’ എന്ന ആത്മീയ പ്രസ്ഥാനത്തെ വന്‍ ഭീഷണിയായിക്കണ്ട് ചൈനീസ് ഭരണകൂടം പത്ത് വര്‍ഷം നീണ്ട അടിച്ചമര്‍ത്തലിലൂടെ നിശ്ശേഷം തുടച്ചുനീക്കുകയായിരുന്നല്ലോ.
ഹാന്‍ വംശജരായ പ്രമുഖര്‍ ദലൈലാമയുടെ സ്വാധീനവലയത്തില്‍ അകപ്പെടുകയാണെന്നും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ആശങ്കയുണ്ട്. ചൈനീസ് സിനിമാ താരമായ ഹു ജുന്, ഹോങ്കോങ് ഗായിക ഫയെ വോങ്, ഹോങ്കോങ് സിനിമാതാരമായ ടോണി ലിയുങ് ചിയു-വയ് എന്നിവര്‍ ഇന്ത്യയില്‍ നടന്ന ടിബറ്റന്‍ ബുദ്ധമത സമ്മേളനത്തില്‍ ദലൈലാമയുടെ അനുയായികള്‍ക്കൊപ്പം പങ്കെടുത്തത് രൂക്ഷമായി വിമിര്ശിക്കപ്പെട്ടു. ദലൈലാമയെ പിന്തുണച്ചതിന് നിരവധി പാശ്ചാത്യ സിനിമാ താരങ്ങള്‍ വിമര്‍ശനവിധേയമായത് ചൈനീസ് താരങ്ങള്‍ പാഠമാക്കേണ്ടതായിരുന്നുവെന്നാണ് ചൈനയെ അനുകൂലിക്കുന്ന ഹോങ്കോങ് ദിനപത്രം ‘മിങ് പാവോ’ എഴുതിയത്. നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ 2014 മുതല്‍ വര്‍ഷംതോറും 140 മുല് 160 വരെ ചൈനക്കാരാണ് ധര്‍മശാല സന്ദര്‍ശിച്ച് ദലൈലാമയുടെ അനുഗ്രഹം നേടുന്നത്.
ദലൈലാമയെ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഈ വര്‍ഷം ജൂണില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചതിന് ഇന്ത്യയ്ക്കെതിരെ ചൈന രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര കാര്യങ്ങളില്‍ വിടവുണ്ടാക്കാനും, ദലൈ ലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഔദ്യോഗിക ചൈനീസ് പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ അടുത്തിടെ കുറ്റപ്പെടുത്തുകയുണ്ടായി. ദലൈലാമയുടെ സ്വാധീനം വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് 2016 നവംബറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബുദ്ധിസ്റ്റ് അസോസിയേഷന് ഓഫ് ചൈന(ബിഎസി) ആറിന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഷെജിയാങ് പ്രവിശ്യയില്‍ ടിബറ്റന്‍ ബുദ്ധമതം നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യം.
പ്രമുഖ ബുദ്ധമതകേന്ദ്രമായ ഷെജിയാങ്ങിലാണ് മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധമതക്കാരുള്ളത്. ഇവിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതനയം സമ്പൂര്‍ണമായും നടപ്പാക്കണമെന്ന് ബിഎസി പ്രവിശ്യാഘടകങ്ങളോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടിബറ്റന്‍ ബുദ്ധമത സന്യാസിമാര്‍ ഷെജിയാങ് സന്ദര്‍ശിച്ച് മതം പഠിപ്പിക്കുന്നതും, മതാനുഷ്ഠാനങ്ങള്‍ നടത്തുന്നതും, സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റ് മതാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ചൈനയുടെ ബൗദ്ധപാരമ്പര്യം അനുസരിച്ചുവേണം മതം പരിശീലിക്കാനെന്ന് ചൈനീസ് ബുദ്ധ സന്യാസിമാരെ ഉപദേശിക്കാന്‍ പ്രവിശ്യയിലെ എല്ലാ ബുദ്ധമത സംഘടനകളോടും ബിഎസി നിര്‍ദ്ദേശിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നില്ക്കുന്ന ബുദ്ധമതത്തെയാണ് ചൈനീസ് ഭരണകൂടം അനുകൂലിക്കുന്നത്. യാന്ത്രികവും പരിമിതവുമാണ് മതസ്വാതന്ത്ര്യം.
ഷെജിയാങ്ങില്പ്പെടുന്ന മൗണ്ട് പുടുവോയിലെ ഘടകത്തിന് ബിഎസി നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശം ശ്രദ്ധേയമാണ്. ചൈനയിലെ നാല് പ്രമുഖ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൗണ്ട് പുടുവോ ടിബറ്റന്‍ ബുദ്ധമതത്തോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. അന്തരാളബുദ്ധനായ അവലോകിതേശ്വരന്റെ ആസ്ഥാനമാണ് പുടുവോ പര്‍വതമെന്ന് വിശ്വസിക്കപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഇപ്പോഴത്തെ നേതാവായ പതിനാലാമന്‍ ദലൈലാമ ഈ അവലോകിതേശ്വരന്റെ അവതാരമായാണ് കണക്കാക്കപ്പെടുന്നത്. ഒന്‍പതാം പഞ്ചന്‍ ലാമ 1925 ല്‍ സന്ദര്‍ശിച്ച് ആയിരക്കണക്കിന് ബുദ്ധസന്യാസിമാര്‍ക്ക് പരിശീലനം നല്കിയ സ്ഥലമെന്ന പ്രാധാന്യവും മൗണ്ട് പുടുവോയ്ക്കുണ്ട്.
ബോധഗയയില്‍ ‘കാലചക്ര’ എന്ന പേരില്‍ 2017 ജനുവരി മൂന്നു മുതല്‍ 14 വരെ നടന്ന ബുദ്ധമത സമ്മേളനം നിരവധി ചൈനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍ ചൈനക്കാരും ടിബറ്റുകാരുമായ ബുദ്ധമതവിശ്വാസികള്‍ പങ്കെടുക്കാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ വിസ നല്‍കുന്നത് നിര്‍ത്തുകയും, നേപ്പാളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. ടിബറ്റ് അതിര്‍ത്തിവഴി ആരെങ്കിലും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടോ എന്നറിയാന്‍ ടിബറ്റ് സ്വയംഭരണ മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുകയും, ‘കാലചക്ര’ പരിപാടികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഈ വിലക്കുകളെല്ലാമുണ്ടായിട്ടും 2014 ലേതുപോലെ ഈ വര്‍ഷവും (2017) ബോധഗയയിലെ ‘കാലചക്ര’യില്‍ പങ്കെടുക്കാന്‍ ആയിരത്തോളം ടിബറ്റുകാരും അത്രതന്നെ ചൈനക്കാരായ ബുദ്ധമതാനുയായികളും എത്തി. നിരവധിപേര്‍ ദലൈലാമയുടെ അനുഗ്രഹം നേടുകയും ചെയ്തു.
അടിമുടി ആയുധമണിഞ്ഞുനില്ക്കുന്ന രാജ്യമായ ചൈന എന്തിനാണ് അഹിംസയുടെ പാതയില്‍ സഞ്ചരിക്കുന്ന ഒരു മനുഷ്യനെ ഇത്രയേറെ ഭയക്കുന്നത്? കമ്യൂണിസ്റ്റ് ചൈന ഭയക്കുന്നത് ദലൈ ലാമയെയല്ല. ബുദ്ധമതത്തെയാണ്. ബുദ്ധമതത്തെ സ്വതന്ത്രമായി വളരാനനുവദിച്ചാല്‍ ചൈനീസ് കമ്യൂണിസം കടലെടുക്കുമെന്ന് ഭരണാധികാരികള്‍ ഭയക്കുന്നു. തെളിച്ചുപറഞ്ഞാല്‍ മാവോ ബുദ്ധനെ ഭയക്കുന്നു.
വിലക്കുകളെ മറികടന്ന് ക്രിസ്തുമതവും ചൈനയില്‍ വ്യാപിക്കുന്നുണ്ടെങ്കിലും ആ രാജ്യത്തിന്റെ പൗരാണിക പാരമ്പര്യവുമായി ഇഴുകിച്ചേരാനുള്ള ദാര്‍ശനിക അഗാധതയോ ക്ഷമതയോ ക്രിസ്തുമതത്തിനില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി ബുദ്ധമതപ്രഭാവം കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, തങ്ങളുടെ സാമ്രാജ്യത്വ മോഹത്തെ നിര്വീര്യമാക്കാനിടയുണ്ടെന്നും ചൈനീസ് ഭരണനേതൃത്വം തിരിച്ചറിയുന്നു. കാള്‍ മാര്‍ക്സും മാവോയും പരാജയപ്പെടുന്നിടത്ത് കണ്ഫ്യൂഷ്യസിനെക്കൊണ്ട് ബുദ്ധനെ നേരിടാമെന്ന് ചൈനയുടെ ഭരണനേതൃത്വം കരുതുന്നു. പക്ഷേ കണ്ഫ്യൂഷ്യസില്നിന്ന് ബുദ്ധനിലേക്ക് ഒട്ടും ദൂരമില്ലെന്ന് അവര്‍ അറിയുന്നില്ല.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: