ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് അമേരിക്കയും റഷ്യയും ഏറ്റവുമധികം മുതലിറക്കി വിയര്‍പ്പൊഴുക്കിയ ഒരു രംഗമായിരുന്നു ബഹിരാകാശം. ആ കഴുത്തറപ്പന്‍ മത്സരം തന്നെയായിരുന്നു ബഹിരാകാശ സാങ്കേതികതയെ ഒരുപാട് ഉയരങ്ങളില്‍ എത്തിച്ചതും. ഉയരങ്ങളിലെ നിത്യനിഗൂഢതയില്‍ നീലഗ്രഹത്തിന്റെ സൗന്ദര്യം നുകരാനായതും, മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ കുതിച്ചുചാട്ടത്തിലൂടെ അമ്പിളിക്കിണ്ണത്തെ ചുംബിച്ചതുമെല്ലാം ഈ യുദ്ധത്തിന്റെ ഫലമായിട്ടാണ്.
എഴുപതുകളുടെ അവസാനത്തോടെ അനാവശ്യമായ മത്സരങ്ങള്‍ കുറച്ച്, ബഹിരാകാശത്തെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കാന്‍ വന്‍ശക്തികള്‍ തുടങ്ങിയതോടെ, മറ്റൊരു സാങ്കേതിക വിപ്ലവത്തിന് അരങ്ങൊരുങ്ങി. അങ്ങനെ ഭൗമസ്ഥിര ഭ്രമണപഥങ്ങളില്‍ വലിയ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ കൂടുകൂട്ടാന്‍ തുടങ്ങി. അതോടെ, ടെലഫോണ്‍ വിളികളും ടെലിവിഷന്‍ സിഗ്നലുകളും ഭൂമിയിലെവിടെനിന്നും എവിടേക്ക് വേണമെങ്കിലും അയക്കാമെന്ന നിലവന്നു.
ബഹിരാകാശത്തേക്ക് ഒരു ഉപഗ്രഹമെത്തിക്കുക എന്നത് അത്യന്തം സങ്കീര്‍ണമാണ്. നൂറുകിലോ ഭാരമുള്ള ഉപഗ്രഹം നൂറുകിലോമീറ്റര്‍ ഉയരത്തിലെത്തിക്കണമെങ്കില്‍ നൂറു ടണ്ണോളം ഭാരമുള്ള റോക്കറ്റും ഇന്ധനവും വേണം. പല ഘട്ടങ്ങളുള്ള റോക്കറ്റ് അതിന്റെ നിര്‍ദ്ദിഷ്ട പാതയില്‍ കൃത്യമായി ചലിക്കണം. ഘട്ടങ്ങള്‍ കൃത്യമായി എരിഞ്ഞു തീരണം. ഭ്രമണപഥത്തിലേക്ക് അതീവ കൃത്യതയോടെ ഇന്‍ജെക്ട് ചെയ്യണം. എവിടെയെങ്കിലും പിഴച്ചാല്‍ എല്ലാം കടല്‍ വിഴുങ്ങും. ഉപഗ്രഹത്തിന്റെ ഭാരവും ഭ്രമണപഥത്തിന്റെ ഉയരവും കൂടുമ്പോള്‍ റിസ്ക് പലമടങ്ങാകും
സോവിയറ്റു യൂണിയനും അമേരിക്കയും വാശിയോടെ മത്സരിച്ചിരുന്ന അറുപതുകളിലാണ് ചെറിയ വിഭവശേഷിയും വലിയ സ്വപ്നങ്ങളുമായി ഭാരതവും ബഹിരാകാശ രംഗത്ത് പിച്ചവയ്ക്കാന്‍ തുടങ്ങിയത്.
പണം പരിമിതമാണെങ്കിലും വിക്രം സാരാഭായ്, സതീഷ് ധവാന് തുടങ്ങിയ അതികായരുടെ പ്രതിഭാവിലാസവും ആത്മവിശ്വാസവും ഹിമാലയതുല്യമായിരുന്നു. അവരുടെ നേതൃത്വത്തിന്റെ ഗരിമയില്‍ ധാരാളം യുവാക്കള്‍ വിദേശ ഓഫറുകള്‍ വേണ്ടന്ന് വെച്ച് ചെറിയ ശമ്പളത്തില്‍ കൊല്ലക്കുടിക്ക് തുല്യമായ ആദ്യകാല ഐഎസ്ആര്‍ഒ പരീക്ഷണശാലകളില്‍ ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ തുടങ്ങി.
ബഹിരാകാശ മേഖലയില്‍ ആവശ്യമായ സാങ്കേതിക ജ്ഞാനം ചിന്തിക്കാനാകുന്നതിലും ഭീമമാണ്. ഭൂമിയുടെ ഗുരുത്വം, വായുമണ്ഡലത്തിന്റെ പ്രതിരോധം ഒക്കെ ഭേദിച്ച് ഒരു ഉപഗ്രഹത്തെ ഉയരത്തില്‍ എത്തിക്കുക. അവിടെ അത് അനുസരണയോടെ നമ്മെ സേവിക്കുക. ഇവിടെ വിജയം 100 ശതമാനം മാത്രം സ്വീകാര്യം. 99.99 ശതമാനം വിജയം എന്നത് പോലും പൂര്‍ണപരാജയമാണ്.
ഉന്നതമായ ഈ സാങ്കേതികവിദ്യ ഒരു രാജ്യവും കൈമാറ്റം ചെയ്യില്ല. ഭീമമായ മുതല്‍മുടക്കിലും, അസാമാന്യമായ പ്രതിഭാസമ്പത്തിലും, പതിറ്റാണ്ടുകളുടെ തപസ്സിലുംകൂടി മാത്രമേ ഈ നേട്ടത്തിന് അരികിലെത്താനാവൂ. അക്കാലത്ത്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമേ ഈ കളിക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളൂ. അവിടേക്കാണ് ജനസംഖ്യയില്‍ പകുതിയും പട്ടിണി കിടക്കുന്ന, ലോകത്തേറ്റവും ക്ഷയരോഗികളുള്ള, നിന്നുപിഴക്കാന്‍ പെടാപ്പാടുപെടുന്ന നമ്മളും എടുത്ത് ചാടിയത്. ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരുപാടുയര്‍ന്നെങ്കിലും വിക്രം സാരാഭായിയുടെ സംഘം ഉറക്കമൊഴിഞ്ഞ് അധ്വാനിച്ച് കൊണ്ടേയിരുന്നു. അതിനിടയില്‍ സാരാഭായിയുടെ ദുരൂഹരണം ഞെട്ടിച്ചെങ്കിലും, വളരെ വേഗംതന്നെ അദ്ദേഹം തെളിച്ചിട്ട മാര്‍ഗത്തിലൂടെ നാം മുന്നേറി. 1976ല്‍ ആര്യഭട്ട, പിന്നാലെ ഭാസ്കര എന്നീ ഉപഗ്രഹങ്ങള്‍ റഷ്യന്‍ റോക്കറ്റുകളുപയോഗിച്ച് ബഹിരാകാശം പൂകി.
സ്വന്തമായി ഒരു ബഹിരാകാശ വാഹനം എന്ന സ്വപ്നത്തിലേക്ക് അപ്പോഴും അടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1979 ല്‍ പക്ഷെ എസ്എല്‍വി (മെമേഹശലേ ഹമൗിരവ ്ലവശരഹല) ആദ്യവിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണ പരാജയം ബഹിരാകാശ ദൗത്യങ്ങളുടെ കൂടപ്പിറപ്പാണ്. തളരാതെ ശ്രമിക്കുക എന്നതേയുള്ളൂ അവിടെ മാര്‍ഗ്ഗം. ഒന്നര വര്‍ഷത്തിന് ശേഷം രോഹിണി ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ച് നാം ആറു രാജ്യങ്ങള്‍ മാത്രമുള്ള സ്പേസ് ക്ലബ്ബില്‍ അംഗമായി. എ.പി.ജെ അബ്ദുള്‍ കലാമായിരുന്നു അതിന്റെ പ്രോജക്ട് ഡയറക്ടര്‍.
35 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിച്ച നമ്മെ കാത്ത് അപ്പോഴും സങ്കല്പിക്കാന് പോലുമാകാത്ത വെല്ലുവിളികള്‍ ബാക്കിയുണ്ടായിരുന്നു. അപ്പോഴേക്കും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചൈനയുമൊക്കെ ബില്യണുകള്‍ ഒഴുക്കി ടന്‍കണക്കിന് ഭാരമുള്ള പേലോടുകളുമായി ബഹുകാതം മുന്നിലാണ്. പരിമിതമായ സാമ്പത്തിക ചുറ്റുപാടുകളുള്ള നമുക്ക് ഇതുപോലെ പണമൊഴുക്കി കളിക്കാന്‍ കഴിയുമായിരുന്നില്ല. നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് പരമാവധി നേട്ടം കൊയ്യുക എന്ന നയമാണ് അതുകൊണ്ടുതന്നെ ഐഎസ്ആര്‍ഒ എന്നും സ്വീകരിച്ചത്. എല്ലാ സാങ്കേതിക വിദ്യകളും വികസിപ്പിച്ചത് ഈ നയത്തിലൂന്നിനിന്നുകൊണ്ടാണ്.
ഭൂമധ്യരേഖക്ക് ലംബമായി ധ്രുവപ്രദേശങ്ങളെ ചുറ്റുന്ന, 1800 കിലോഗ്രാംവരെ ഭാരമുള്ള വിദൂരസംവേദന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടിയാണ് പിഎസ്എല്‍വി രൂപകല്പന ചെയ്യപ്പെട്ടത്. ആറു കുഞ്ഞന്‍ ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഘടിപ്പിച്ച, ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംഘട്ട എഞ്ചിന് ഇത്തരത്തിലുള്ളതില്‍ ലോകത്തിലെ ഏറ്റവും വലുതാണ്. ദ്രവ ഇന്ധനത്തില്‍, കരുത്തനായ വികാസ് എഞ്ചിന് പ്രവര്‍ത്തിക്കുന്ന രണ്ടാം ഘട്ടം, വീണ്ടും ഖര ഇന്ധനമുള്ള മൂന്നും നാലും ഘട്ടങ്ങള്‍. 44 മീറ്റര്‍ ഉയരവും (20 നില കെട്ടിടത്തിന്റെ ഉയരം), 350 ടണ്‍ ഭാരവുമുള്ള ഭീമാകാരനാണിവന്‍.
മറേജിങ് സ്റ്റീല്‍ എന്ന, ഭാരം കുറഞ്ഞതും കരുത്തുമുള്ള ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത പ്രത്യേക ലോഹക്കൂട്ടിലാണ് റോക്കറ്റ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ ഓട്ടോമൊബൈല്‍, മറൈന്‍ എന്‍ജിനിയറിങ് തുടങ്ങി ഒരുപാട് മേഖലകളില്‍ ഉപയോഗിക്കുന്നു.
1980 കളുടെ ഒടുവില്‍ നിശ്ചയിക്കപ്പെട്ട ആദ്യവിക്ഷേപണം നടന്നത് 1993 സെപ്റ്റംബര്‍ 20 ന്. ഒന്നാഘട്ടവും രണ്ടാം ഘട്ടവും കൃത്യമായി എരിഞ്ഞു. വായുമണ്ഡലം കടന്നുപോയി, ഉപഗ്രഹത്തിന്റെ താപകവചങ്ങള്‍ വേര്‍പെട്ടു. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കമ്പ്യൂട്ടര്‍ കൊടുത്ത കല്പന ഇലക്രോണിക് സര്‍ക്യൂട്ടുകളിലെവിടെയോ തപ്പിത്തടഞ്ഞപ്പോള്‍, എഞ്ചിന് ജ്വലിക്കാന്‍ തയ്യാറായില്ല. നിമിഷങ്ങള്‍ക്കകം ഒന്നരപ്പതിറ്റാണ്ടിന്റെ കഠിനാധ്വാനം ബംഗാള്‍ ഉള്‍ക്കടല്‍ വിഴുങ്ങി.
പക്ഷെ എന്താണ് സംഭവിച്ചത് എന്ന് കണിശമായി മനസ്സിലാക്കിയിരുന്നതിനാല്‍, ഒരുകൊല്ലത്തിനുശേഷം ടെക്സ്റ്റുബുക്ക് കൃത്യതയോടെ പിഎസ്എല്‍വി വിഹായസ്സിനെ പുണര്‍ന്നു. പിന്നീടൊരിക്കലും നമുക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആദ്യം കുറച്ച് പരീക്ഷണ വിക്ഷേപങ്ങള്‍ക്ക് ശേഷം, 1999 ല്‍ പിഎസ്എല്‍വി വ്യാവസായിക വിക്ഷേപണങ്ങള്‍ ആരംഭിച്ചു. ആദ്യ ഓപ്പറേഷനല്‍ ലോഞ്ചില്‍തന്നെ ജര്‍മനിയുടെയും കൊറിയയുടെയും ഉപഗ്രഹങ്ങള്‍ നാം ഭ്രമണപഥത്തിലെത്തിച്ചു. പിന്നീടിങ്ങോട്ട്, ഒരിക്കല്‍ നമ്മുടെ ബഹിരാകാശ പദ്ധതിയെ അഹങ്കാരത്തോടെയും പുച്ഛത്തോടെയും പരിഹസിച്ച വിദേശ രാജ്യങ്ങളുടെ തന്നെ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വിക്ക് വേണ്ടി കാത്തിരുന്നു.
വിജയം ശീലമാക്കിയ പിഎസ്എല്‍വിയില്‍, കുറഞ്ഞ ചെലവില്‍ അതീവ കൃത്യതയോടെ ഉപഗ്രഹം എത്തേണ്ടിടത്ത് എത്തിക്കോളും എന്ന പ്രതിച്ഛയ ലോകം മുഴുവന്‍ പടര്‍ന്നു. ഐഎസ്ആര്‍ഒയുടെ വ്യാവസായികവിഭാഗമായ ആന്‍ട്രിക്സ് കോര്പറേഷന് ഇന്ന് വന്‍ലാഭം നേടിത്തരുന്ന പൊതുമേഖലാ സ്ഥാപനമാണ്. 24 വര്‍ഷങ്ങള്‍, 39 വിക്ഷേപങ്ങള്‍. അതില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം വിജയം. പിഎസ്എല്‍വി ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വസ്തമായ റോക്കറ്റാണ്. ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ മറ്റൊരു വിക്ഷേപണ വാഹനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡിനുടമയാണ് നമ്മുടെ പ്രിയപ്പെട്ട പടക്കുതിര, പിഎസ്എല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: