പീരുമേട്: ട്രാന്‍സ്ഫോര്‍മറില്‍ നിന്നും തീ പടര്‍ന്ന് ആറേക്കര്‍ കൃഷി ഭൂമി നശിച്ചു. ആനചാരി കണിയാംപറമ്പില്‍ ജോബി, കണിയാംപറമ്പില്‍ റോസിലി, കാഞ്ഞിരക്കാട്ട് വിജയ ഭാനു എന്നിവരുടെ പുരയിടത്തിലാണ് ഇന്നലെ വെളുപ്പിന് അഞ്ചോടെ തീ പിടിച്ചത്.
ജോബിയുടെ നാലേക്കറിലെ റബ്ബര്‍, കമുക്, തേക്ക്
എന്നിവയാണ് നശിച്ചത്. വിജയഭാനുവിന്റെ ഒന്നര ഏക്കറിലെ 200 റബ്ബര്‍ തൈകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. റോസിലിയുടെ അര ഏക്കറോളം കൃഷിയും ആട്ടിന്‍ കൂടുമാണ് നശിച്ചത്.
പ്രദേശവാസികളായ നൂറോളം ആളുകള്‍ ചേര്‍ന്ന് 2 മണിക്കൂറുകൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ജനവാസ മേഖലയിലേയ്ക്ക് തീ പടര്‍ന്നില്ല.
കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയും പകലും പ്രദേശത്ത് ശക്തയായ വേനല്ക്കാറ്റ് വീശുന്നതാണ് ഉണങ്ങിക്കിടന്ന റബ്ബര്‍ ഇലകള്‍ കത്തി വളരെ വേഗം ഏക്കറുകളോളം സ്ഥലത്തേയ്ക്ക് തീ പടരുവാനിടയായത്. പീരുമേട്ടില്‍ നിന്നും അഗ്നിശമന സേന എത്തിയെങ്കിലും ഏഴു മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ മടങ്ങുകയായിരുന്നു. യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ അലക്ഷ്യമായാണ് വൈദ്യുതി വകുപ്പ് പ്രദേശത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: