ചെന്നൈ: ശശികലയുടെ വിശ്വസ്തന് എടപ്പാടി പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ 32 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തമിഴ്നാടിന്റെ 13-ാമത്തെ മുഖ്യമന്ത്രിയാണ് പളനിസ്വാമി. 15 ദിവസത്തിനുളളില്‍ ഭൂരിപക്ഷം തെളിയിക്കണം.
പാര്‍ട്ടി പ്രസീഡിയം ചെയര്മാന് സെങ്കോട്ടയ്യനാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടുമാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസ്വാമി. ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പെടെ പനീര്‍ശെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പളനി സ്വാമി ഏറ്റെടുത്തു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. ജയയുടെ സദ്ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഇന്നലെ രാവിലെയാണ് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പളനി സ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പളനി സ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയും. പാര്‍ട്ടി വിപ്പുനല്കിയാല് എംഎല്‍എമാര്‍ക്ക് എതിര് വോട്ട് ചെയ്യാനാവില്ല. വിപ്പ് ലംഘിക്കുന്നവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് പളനി സ്വാമി അവകാശപ്പെട്ടത്. 117 വോട്ടുകളാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 എംഎല്‍എമാരാണുളളത്. ഇതില്‍ പനീര്‍ശെല്‍വം ഉള്‍പ്പെടെ 11 എംഎല്‍എമാരാണ് വിമതപക്ഷത്തുളളത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ പനീര്‍ശെല്‍വത്തിന് വിപ്പ് ബാധകമാവില്ല.
ദീര്ഘനേത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഗവര്‍ണര്‍ അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിനേതാവായ എടപ്പാടി പളനിസ്വാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ജയകുമാര്‍, കെ.എ. സെങ്കോട്ടയ്യന്, എസ്.പി.വേലുമണി, ടി.ടി.ദിനകരന്,കെ.പി.അന്പഴകന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പനീര്‍ശെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
ഒപിഎസിന്റെ വീടിനു നേരെ കല്ലേറ്
ചെന്നൈ: പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ ഗ്രീന്‍വേയ്സ് റോഡിലെ വീടിനു നേരെ കല്ലേറ്. ശശികലയുടെ അനുയായികളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വീടിനു സമീപം കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
അതേസമയം, പളനിസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ ധര്‍മ്മയുദ്ധം തുടരുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബത്തിന്റെ കൈയില്‍ പോകുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ നീക്കങ്ങള്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. രാജി പിന്‍വലിക്കാനും മുഖ്യമന്ത്രിയായി തുടരാനും അനുവദിക്കമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: