നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരിഞ്ഞു നോക്കാത്ത ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന് എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ വി.എസ് വളയം പൂവമ്പായിലുള്ള ജിഷ്ണുവിന്റെ വീട്ടിലെത്തിയത്.
പാമ്പാടി നെഹ്റുകോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട് സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. മൂന്നു തവണ ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരുതവണ താനൊരു പഴയ എസ്എഫ്ഐ പ്രവര്‍ത്തകയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തും എഴുതി. എന്നാല്‍ ഫെയ്സ് ബുക്കില്‍ കൂടെ മറുപടി നല്കുകയല്ലാതെ മുഖ്യമന്ത്രിവീട് സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല.
തിരക്കായതുകൊണ്ടാണ് വീട് സന്ദര്‍ശിക്കാത്തതെന്നും ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഫെബ്രുവരി നാലിന് കോഴിക്കോട്ട് അവസാനമായി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെയടക്കം വീട്ടില്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. ഇതോടെയാണ് വി.എസ്. അച്യുതാനന്ദന്റെ സന്ദര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നത്.
കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് അറസ്റ്റ്ചെയ്യണമെന്ന് വി.എസ്. അച്യുതാനന്ദന് ഇന്നലെ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകനെ കൊന്നതാണെന്നും കുടുംബത്തിന് നീതിവാങ്ങിത്തരണമെന്നും അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും മരിച്ചുപോയ അച്ഛനോട് പറയുന്നത് പോലെ കണക്കാക്കി നീതി ലഭിക്കുന്നതുവരെ കൂടെ ഉണ്ടാവണമെന്നും അച്ഛന് അശോകനും പൊട്ടിക്കരഞ്ഞ് കൊണ്ട് അമ്മ മഹിജയും വിഎസിനോട് ആവശ്യപ്പെട്ടു.
ഒരുമണിയോടെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ വിഎസിനെ ആലപ്പുഴയുടെ മണിമുത്തേ, എന്ന മുദ്രാവാക്യം വിളികളോടെയാണ് നൂറുക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ വരവേറ്റത്. പാര്‍ട്ടിതല സ്വീകരണം നല്‍കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് വഴിയിലുടനീളം ബോര്‍ഡുകള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: