ന്യൂദല്‍ഹി: സ്കൂളുകളിലെ ശാരീരിക ശിക്ഷാ രീതികള്‍ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം രംഗത്ത്. വടി ഉപയോഗിച്ച് തല്ലുന്നതുള്പ്പെടെ യാതൊരു തരത്തിലുള്ള ശാരീരിക ശിക്ഷാ രീതികളും സ്കൂളുകളില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വകുപ്പ്മന്ത്രി മേനകാ ഗാന്ധി മാനവ വിഭവശേഷി മന്ത്രാലയത്തിന് കത്തയച്ചു.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ കമ്മിഷന് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മേനകാ ഗാന്ധി സ്കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യാപകമായ പ്രചാരം നല്കാന് നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ്ജാവദേക്കര്ക്ക് അയച്ച കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടിയെ അധ്യാപകന് ക്രൂരമായി ശിക്ഷിച്ച സംഭവം വാര്‍ത്തയായ പശ്ചാത്തലത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 17-ാം വകുപ്പ് പ്രകാരം ശാരീരിക ശിക്ഷാ രീതികള്‍ നിരോധിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും ഇതു നിര്‍ബന്ധമായും പാലിക്കണം.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയോ പീഡിപ്പിക്കപ്പെടുകയോചെയ്യുന്ന സംഭവങ്ങളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളാനായി പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖയില്‍ പറയുന്നുണ്ട്. ഇത്തരം സെല്ലുകള്‍ സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പരാതികള്‍ കേട്ടിരിക്കണം. കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിക്കില്ലെന്നും അവരെ വിവേചനത്തിന് ഇരയാക്കില്ലെന്നുമുള്ള ഉറപ്പ് സ്കൂളുകള്‍ അധ്യാപകരില്‍ നിന്ന് രേഖാ മൂലം വാങ്ങിയിരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം അനുശാസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: