മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുതന്നെയാണ് കുരരപ്പക്ഷിയില്നിന്നും പഠിക്കുന്ന കാര്യം. പ്രിയതമമായത് സ്വീകരിക്കുന്നത് ദുഃഖത്തിനായി ഭവിക്കുന്നു.
വിട്ടുകളയാന്‍ തയ്യാറാകുന്നവന് സുഖവും ലഭിക്കും. ഒരു മാംസക്കഷണവുമായി പറന്നുപോവുകയായിരുന്ന കുരരപ്പക്ഷി അവധൂതന്റെ ദൃഷ്ടിയില് പെട്ടപ്പോള്‍ പ്രത്യേകം ശ്രദ്ധിച്ചു. കുരരത്തിന്റെ കൈവശം മാംസക്കഷണം കണ്ട് മറ്റു പക്ഷികള്‍ പുറകേ കൂടി. ബലശാലികളായ ചില പക്ഷികള്‍ കുരരത്തിനെ ഉപദ്രവിച്ചു. മാംസക്കഷ്ണം പരിത്യജിച്ചപ്പോള്‍ പക്ഷികള്‍ മാംസത്തിന്റെ പുറകേ പോയി. പിന്നെ കുരരപ്പക്ഷിയെ ആരും ഉപദ്രവിക്കാന്‍ ചെന്നില്ല. ഉപേക്ഷിക്കാന്‍ തയ്യാറുള്ളവന് ഉപദ്രവമേല്ക്കേണ്ടിവരില്ലെന്ന് ഇതില്‍നിന്ന് പഠിക്കാനായി.
എല്ലാമറിയുന്നവനും ഒന്നുമറിയാത്തവനും ഒരുപോലെയാണെന്ന് ചിലര്‍ പറയാറുണ്ട്.
എല്ലാത്തിന്റെയും തത്വമറിയാവുന്ന ജ്ഞാനിക്ക് ആത്മാവില്‍ തന്നെ രമിക്കാനാവുന്നതുകൊണ്ട് മാനാപമാനങ്ങള്‍ വിഷയമല്ല. ഒരു വിഷയവും ജ്ഞാനിയെ ബാധിക്കുന്നില്ല. ഒന്നുമറിയാത്ത ബാലകനും മാനാപമാനങ്ങളൊന്നും ബാധകമാകുന്നില്ല. ജ്ഞാനി ബാലനെപ്പോലെ നിഷ്കളങ്കനാകണമെന്ന് കുട്ടിയില്‍നിന്നും ഞാന്‍ പഠിച്ചു. ഭേദബുദ്ധിയില്ലാതാവുമ്പോള് പരമാനന്ദമനുഭവപ്പെടും.
ഒരിക്കല്‍ ഒരു കുമാരിയെ വിവാഹമാലോചിക്കുന്ന കാര്യത്തിലേക്കായി ചില അതിഥികള്‍ അവളുടെ വീട്ടിലെത്തി. മാതാപിതാക്കള്‍ അവിടില്ലാതിരുന്നതിനാല്‍ അവള്‍തന്നെ അവരെ സല്ക്കരിക്കേണ്ടിവന്നു. നെല്ലുകുത്തിയെടുത്തിട്ടു വേണമായിരുന്നു അവര്‍ക്ക് ഭക്ഷണമൊരുക്കാന്‍. എന്നാല്‍ ആ അവസ്ഥ അതിഥികള്‍ അറിയാതിരിക്കണമെന്നും അവള്‍ക്ക് ആഗ്രഹിച്ചു. ഓരോ പ്രാവശ്യവും കൈ അനങ്ങുമ്പോള്‍ വളകള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതറിഞ്ഞ ആ കുമാരി ഇരുകൈയിലും പേരിന് മാത്രം വളയിട്ട് ബാക്കിയെല്ലാം അഴിച്ചുവച്ചു. ശബ്ദവും ഇല്ലാതായി.
ആളുകൂടിയാല്‍ കലഹം കൂടുമെന്ന് ഈ കുമാരിയില്നിന്നും ഞാന്‍ പഠിച്ചു. ”വാസേ ബഹുനാം കലഹോഭവേദ്” ഏകനായിക്കഴിഞ്ഞാല് ശബ്ദകോലാഹലമുണ്ടാകില്ലാ എന്ന് ആ കുമാരിയില്നിന്നും പഠിക്കാന്‍ കഴിഞ്ഞു. ഏകാകിയായിരിക്കുന്നതാണ് ജ്ഞാനസമ്പാദനത്തിന് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: