മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ വിജയത്തോടെ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ സാധ്യത ഏറെക്കുറെ ഉറപ്പിച്ചു.
മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സീരി എ ടീം നാപ്പോളിയെ തകര്‍ത്തപ്പോള്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണല്‍ തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ കനത്ത തോല്‍വി.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന പോരാട്ടത്തില്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ലീഡ് നേടിയത് നാപ്പോളി. എട്ടാം മിനിറ്റില്‍ മാരെക് ഹാംസിക്കിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ലോറന്‍സോ ഇന്‍സിഗ്നെ പായിച്ച തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്ന റയല്‍ ഗോളി കെയ്ലര് നവാസിനെ മറികടന്ന് വലയില്‍.
അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയതോടെ റയല്‍ മുന്നേറ്റനിര ഉണര്‍ന്നു. ക്രിസ്റ്റിയാനോയുടെയും ബെന്‍സേമയുടെയും കരുത്തില്‍ അവര്‍ എതിര്‍പ്രതിരോധത്തെ തകര്‍ത്തു. 18-ാം മിനിറ്റില്‍ അവര്‍ സമനിലയും പിടിച്ചു. ഡാനി കര്‍വാജലിന്റെ ക്രോസില്‍ പെപ് റെയ്നയെ മറികടന്ന് ബെന്‍സേമ പായിച്ച ഹെഡ്ഡര്‍ നാപ്പൊളി വലയില്‍. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ റയല്‍ താരങ്ങള്‍ എതിര്‍ബോക്സിലേക്ക് നടത്തിയെങ്കിലും ആദ്യപകുതിയില്‍ ലീഡ് നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും റയല്‍ ലീഡ് നേടി. 49ാം മിനിറ്റില്‍ നാപ്പോളിയുടെ പ്രതിരോധത്തിനിടയിലൂടെ ടോണി ക്രൂസ് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. ക്രിസ്റ്റിയാനോയാണ് ഗോളിന് വഴിയൊരുക്കിയ പാസ് നല്‍കിയത്. പിന്നീട് കാസ്മിരോയുടെ ഊഴം. 54-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് കാസ്മിരോ പായിച്ച തകര്‍പ്പന്‍ വോളി മുഴുനീളെ പറന്ന നാപ്പൊളി ഗോളിയെ മറികടന്ന് വലയില്‍ പതിച്ചു.
ഇതോടെ മാര്‍ച്ച് 7ന് നടക്കുന്ന രണ്ടാം പാദം നാപ്പൊളിക്ക് നിര്‍ണായകമായി. മികച്ച ഗോള്‍വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ നാപ്പോളിക്ക് ക്വാര്‍ട്ടര്‍ കാണാനാകൂ. അതേസമയം രണ്ടു ഗോള്‍ വ്യത്യാസത്തിലുള്ള വിജയം റയലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.
അതേസമയം റയലിന്റെ വിജയത്തിനിടയിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം ഫോം നിഴലിച്ചു നിന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടാതെ 523 മിനിറ്റുകളാണ് ക്രിസ്റ്റിയാനോ പിന്നിട്ടത്. പോര്‍ച്ചുഗീസ് താരത്തിന്റെ റയലിനായുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഗോള്വരള്ച്ചയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: