മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ വിജയം നേടിയ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ ആഴ്സണലിനെ തകര്‍ത്തുവിട്ടു. 2015 നവംബറിന് ശേഷം ആഴ്സണല്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ വഴങ്ങുന്നത്. അന്നും ബയേണിനോടായിരുന്നു അഞ്ച് ഗോള്‍ വഴങ്ങിയത്.
കഴിഞ്ഞ ആറു സീസണുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്തായ ഗണ്ണേഴ്സ് 75 ശതമാനം ബോള്‍ പൊസെഷനുണ്ടായിട്ടും അഞ്ചു ഗോള്‍ വഴങ്ങി എന്നതാണ് ദയനീയം. എന്നാല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ആഴ്സണല്‍ ബയേണിനേക്കാള്‍ ഏറെ പിന്നിലായിരുന്നു. ബയേണ്‍ 24 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ആഴ്സണല്‍ 7 തവണ. അലക്സി സാഞ്ചസ് 30-ാം മിനിറ്റില്‍ നേടിയ ഗോള്‍ വരെ മാത്രം നീളുന്നതായിരുന്നു ആഴ്സണലിന്റെ ചെറുത്തുനില്‍പ്പ്. അതിനുശേഷമാണ് പീരങ്കിപ്പട കത്തിയമര്‍ന്നത്. ബയേണിനായി തിയാഗോ അല്‍കാന്റര രണ്ട് ഗോളുകള്‍ നേടി.
കളിയുടെ എട്ടാം മിനിറ്റില്‍ ആര്‍ട്ടുറോ വിദാല്‍ പായിച്ച ഷോട്ട് ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം ഡഗ്ലസ് കോസ്റ്റ നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്ത് 25 വാര അകലെനിന്ന് റോബന് പായിച്ച ഷോട്ട് മുഴുനീളെ പറന്ന ഡേവിഡ് ഒസ്പിനയെ കീഴടക്കി വലയില്‍ കയറി. തുടര്‍ന്ന് 3-0ാം മിനിറ്റില്‍ സാഞ്ചസ് ആഴ്—സണലിന്റെ സമനില ഗോള്‍ നേടി.
ഇതിന് തൊട്ടുമുമ്പ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു സാഞ്ചസിന്റെ ആ ഗോള്‍. സാഞ്ചസിന്റെ പെനാല്‍റ്റി കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ഓസ്പിന തടുത്തിട്ടത് വീണ്ടും സാഞ്ചസിന് തന്നെ. പന്ത് കിട്ടിയ സാഞ്ചസ് ബയേണ്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 39-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയും പരിക്കുസമയത്ത് മെസ്യൂട്ട് ഓസിലും ഒാരോ അവസരം തുലച്ചതോടെ ആദ്യ പകുതി 1-1 എന്ന നിലയില്‍ സമാപിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോറെന്റ് കൊസെയ്ല്‍നി പരിക്കേറ്റ് പുറത്തായതോടെ ഗണ്ണേഴ്സിന്റെ പതനം തുടങ്ങുകയായിരുന്നു. 53-ാം മിനിറ്റില്‍ ഫിലിപ്പ് ലാം നല്കിയ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി വലയിലെത്തിച്ചു. 56, 63 മിനിറ്റുകളില്‍ തിയാഗോ അല്‍കന്റാര ഇരട്ടഗോളുമായി കളം നിറഞ്ഞു. പിന്നീട് പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറുടെ അവസരമായിരുന്നു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലക്ഷ്യം കണ്ട് മുള്ളര്‍ ആഴ്സണലിന്റെ മുറിവില്‍ വീണ്ടും ഉപ്പു പുരട്ടി.
കഴിഞ്ഞ ആറു സീസണിലും ക്വാര്‍ട്ടര്‍ കാണാതെ ആഴ്സണല്‍ പുറത്തായപ്പോള്‍ അതില്‍ രണ്ടു തവണയും പരാജയമേറ്റു വാങ്ങിയത് ബയേണിനോടായിരുന്നു. മാര്‍ച്ച് എട്ടിന് രണ്ടാം പാദത്തില്‍ വമ്പന്‍ വിജയം നേടിയാല്‍ മാത്രമേ ആഴ്സണലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന വിദൂര സ്വപ്നം സഫലമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: