പീരുമേട്: തോട്ടപ്പുരയ്ക്ക് സമീപം വനം വകുപ്പിനെ പൈന്‍ പ്ലാന്റേഷനില്‍ തീ പടര്‍ന്ന് അന്‍പത് ഏക്കറോളം കത്തിനശിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെ കത്തി ത്തുടങ്ങിയ തീ വൈകുന്നേരം 4 മണിയോടെയാണ് ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയത്. പീരുമേട് അഗ്നിശമന സേനയുടെ 2 യൂണിറ്റും, കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഒരു യൂണിറ്റും അഞ്ചര മണിക്കൂര്‍ നീണ്ട കഠിന ശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടവും, മറ്റൊരു വീടിന്റെ ചുറ്റുവട്ടവും തീ പടര്‍ന്നുവെങ്കിലും നാട്ടുകാരുടെയും വനം വകുപ്പ് ജീവനക്കാരുടെയും സഹായത്തോടെ അഗ്നിശമന സേന ഇവിടങ്ങളിലേയ്ക്ക് തീ പടരാതെ സുരക്ഷയൊരുക്കി. സാമൂഹ്യ വിരുദ്ധരാവാം ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
പ്രദേശത്ത് കനത്ത വേനല്ക്കാറ്റ് ശമനമില്ലാതെ വീശിയടിക്കുന്നത് വീണ്ടും തീ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പടരുന്നതിനിടയാക്കും.ജനവാസ മേഖലയ്ക്ക് സമീപമുള്ള പൈന്‍ മരകാട്ടില് ലേലം ചെയ്ത ശേഷം വെട്ടിയിട്ടിരുന്ന തടികള്‍ക്ക് തീപിടിച്ചതാണ് ഏറെ വിനയായതെന്ന് ലീഡിങ്ങ് ഫയര്മാന് വി. എസ്. അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: