കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കുകയും കൃത്യ വിലോപം നടത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുപ്രണോയിയുടെ അമ്മ വി.എസിന് പരാതി നല്കി. പാമ്പാടി നെഹ്റു കോളജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയി യുടെ വീട്ടില്‍ എത്തിയ വി.എസ്.അച്യുതാനന്ദന് അമ്മ മഹിജ നല്കിയ പരാതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ഡോക്ടര്‍മാര്‍ ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പ്രതിചേര്‍ത്ത കോളജ് ഉടമയെയും അദ്ധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും പരാതിയില്‍ മഹിജ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്താനും അന്വേഷണ സംഘത്തിലെ പോലീസുദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കാനും സ്പെഷ്യല്‍ പ്രോസിക്യൂട്ടരായി അഡ്വ, സി. പി. ഉദയഭാനുവിനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉദയഭാനു സ്പെഷ്യല്‍ പ്രോസിക്യൂട്ടറാവാമെന്ന് സമ്മതിച്ചതായും പരാതിയില്‍ ഉണ്ട്.
വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സ്ഥാപനത്തിന്റെ ഉടമകളില്‍ നിന്നും കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ അംഗീകാരം റദ്ദാക്കണമെന്നും മഹിജ പരാതിയില്‍ ആവശ്യപ്പെടുന്നു. ഇനിയൊരു ജി ഷ്ണു ഉണ്ടാവാതിരിക്കാന്‍ സഖാവിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് ആറു പേജുള്ള പരാതി ജിഷ്ണുവിന്റെ അമ്മ അവസാനിപ്പിക്കുന്നത്. തന്റെ മകന്റെ മരണത്തിനിടയായ സാഹചര്യങ്ങളും തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ അട്ടിമറികളും പരാതിയില്‍ അവര്‍ വിശദമായി വി.എസിനു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വി.എസ് എടുത്ത തീരുമാനം സിപിഎമ്മില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വി.എസിന് ഇന്നലെ നല്കിയ വന്‍ സ്വീകരണം പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: