തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നശിപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും ജിഷ്ണു ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫോറന്‍സിക പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെ ചുമരില്‍ നിന്നും തറയില്‍ നിന്നും ഉള്‍പ്പെടെ രക്തക്കറ കണ്ടെത്തിയത്. പിആര്‍ഒ സഞ്ജിത് വിശ്വനാഥന്റെ മുറി, ശുചിമുറി എന്നിവിടങ്ങളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിളുകള്‍ കാക്കനാട് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ജിഷ്ണുവിന്റെ രക്തമാണോ ഇതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലാബിലെ പരിശോധനയില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണ് എന്ന സാധ്യതയിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.
കഴിഞ്ഞ ജനുവരി ആറിനാണ്, ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നാദാപുരം കിണറുള്ള പറമ്പത്ത് വീട്ടില്‍ അശോകന്റെ മകന് ജിഷ്ണു(19)വിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളേജ് അധികൃതരുടെ ക്രൂരമായ പീഡനങ്ങളാണ് അത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപിച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: