കൊട്ടാരക്കര: മൈലത്ത് ബിജെപി പഞ്ചായത്തംഗത്തിന്റെ നിരാഹാരം അഞ്ചാംദിനത്തിലേക്ക് കടന്നു. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി പറഞ്ഞു.
പദ്ധതി വിഹിതമെന്നത് പൊതുജനങ്ങളുടെ നികുതിപണത്തില്‍ നിന്നുള്ളതാണ്. അല്ലാതെ എകെജി സെന്ററില്‍ നിന്ന് വിതരണം ചെയ്യുന്നതല്ലെന്ന് പഞ്ചായത്ത് ഭരണസമിതി ഓര്‍ക്കണം. നാടിന്റെ വികസനത്തിന് ഉപയോഗിക്കേണ്ടുന്ന പണത്തില്പോലും രാഷ്ട്രീയം കാണുന്നതിന് ബിജെപി എതിരാണ്. സംസ്ഥാനത്തിന്റെ വികസനപദ്ധതികളുമായി മോദിക്ക് മുന്നില്‍ പിണറായി എത്തുമ്പോള്‍ കൊടിയുടെ നിറം നോക്കാതെ പണം അനുവദിക്കുന്ന വികസനരാഷ്ട്രീയമാണ് ബിജെപിയുടേത്. പഞ്ചായത്ത് പ്രസിഡന്റും അനുയായികളും ഇത് മനസിലാക്കണം. നിരാഹാരസമരം അഞ്ചുദിവസം പിന്നിട്ടിട്ടും ചര്‍ച്ചക്ക് തയ്യാറാകാത്തത് ബിജെപി ഗൗരവമായി കാണും. എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പായില്ലെങ്കില്‍ നിരാഹാരത്തിനൊപ്പം ബദല്‍ സമരമാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്മിതാഷാജി, വൈസ്പ്രസിഡന്റ് ഷിഞ്ചു അനില്‍, ജനറല്‍ സെക്രട്ടറി കാഞ്ചനമാല, സജകുമാരി, അന്തമണ്‍ ഉഷ എന്നിവരും സമരപന്തലിലെത്തി.
82,43910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും വേണ്ടി നീക്കിവെക്കാത്തതിലും സിപിഎം നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതികള്‍ക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് മൂട്ടമ്പലം വാര്‍ഡംഗം ഗോപാലകൃഷ്ണന് നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: