ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തുറമുഖ നഗരമായ കറാച്ചി പട്ടണം ഭീകരരുടെ വിഹാര കേന്ദ്രമെന്ന് റിപ്പോര്‍ട്ട്. ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പതിറ്റാണ്ടുകളായുള്ള മോശം ഭരണം കറാച്ചിയെ പൊട്ടിത്തെറിക്കാറായ പ്രഷര്‍ കുക്കറിനു തുല്യമായി മാറ്റിയിരിക്കുകയാണ്. ഇന്ത്യാവിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങള്‍ കറാച്ചിയില്‍ ശക്തമാണ്. പാക് സൈന്യത്തിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് ഇവിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാഫിസ് സയീദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദവ, മൗലാന മസൂദ് അസര്‍ നേതൃത്വം നല്കുന്ന ജയ്ഷ് എ മുഹമദ്, ഷിയാ വിരുദ്ധസംഘടനയായ ലഷ്കര്‍ ഇ ഝാംഗ്വി ഇവയുടെയെല്ലാം മാതൃസംഘടനയായ ലഷ്കര്‍ ഇ ത്വായ്ബ തുടങ്ങിയ ഭീകരവാദസംഘടനകള്ക്കെല്ലാം കറാച്ചിയിലെ വലുതും, വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മദ്രസകളുമായി നല്ല ബന്ധമാണുളളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ ഭീകരവാദസംഘടനകളുടെയെല്ലാം മത്സരപ്പറമ്പാണ് കറാച്ചിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ അത്യന്തം അപകടകരമായ ഈ സംഘടനകള്‍ നടത്തി വരുന്ന മദ്രസകള്‍, ചാരിറ്റിയുടെ പേരില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇവയെല്ലാം പാകിസ്ഥാന് നിയമങ്ങളുടെ യാതൊരുവിധ വിലക്കും ബാധകമാകാതെ പ്രവര്‍ത്തിച്ചു പോരുന്നതായും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: