പണ്ടൊക്കെ ചിത്രകാരന്മാര് പറയുമായിരുന്നു നല്ല ഭക്ഷണവും ഒരുപാട്ട് കൂത്തും ഉണ്ടെങ്കില്‍ ഏതൊരു ഭരണാധികാരിക്കും വലിയ ബുദ്ധിമുട്ടില്ലാതെ കാലാവധി കഴിക്കാമെന്ന്. മോദി സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു കാര്യം തീര്‍ച്ചയാണ്. വിരസമായ ഒരു നിമിഷം പോലുമില്ല. ഒന്നിനു പുറകെ ഒന്നായി, വിളംബരങ്ങളുടെ ഘോഷയാത്ര തന്നെ. സര്‍ജിക്കല്‍ സട്രൈക്ക്, നോട്ടു നിരോധനം, വിപ്ലകരമായ ബജറ്റ്, ബജറ്റ് കഴിഞ്ഞപ്പോള്‍ ഒന്നേകാല്‍ ബില്യന്‍, അതായത് നൂറ്റിയിരുപത്തഞ്ച് കോടി കിനാവുകള്‍ക്ക് ചിറകുവിരിഞ്ഞ പ്രതീതി. സാധാരണക്കാരും വ്യവസായികളും സാമ്പത്തിക വിദഗ്ദ്ധരുമെല്ലാം ബജറ്റിന് നല്ല മാര്‍ക്കിട്ടു.
ഈ പശ്ചാത്തലത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നത്. തുടക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളും ബിജെപിയും സഖ്യകക്ഷികളും ജയിക്കുമെന്ന് സംസാരമുണ്ടായിരുന്നു. ഇന്ത്യ ടുഡെയുടെയും എസിബി ന്യൂസിന്റെയും അഭിപ്രായ സര്‍വേകള്‍ ഈ ധാരണ ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രചാരണം മുറുകിയപ്പോള്‍, കൂട്ടുകെട്ടുകള്‍ക്ക് പുതിയ മാനം കൈവന്നപ്പോള്‍, നോട്ട് നിരോധനത്തിന്റെയും ബജറ്റിന്റെയും മറ്റൊരിനംകൂടി പ്രചാരണരംഗം കലുഷിതമാക്കിയപ്പോള്‍ പലര്‍ക്കും സംശയം. എന്താകും തെരഞ്ഞെടുപ്പ് ഫലം?
രാജ്യത്തിനും മോദിക്കും ഒരുപോലെ പരീക്ഷയാണ് ഈ തെരഞ്ഞെടുപ്പുകള്‍. 80 എംപിമാരെ ലോക്സഭയിലേക്കയക്കുന്ന, 20 കോടി വരുന്ന സമ്മതിദായകരുടെ, ഫലം നിര്ണയിക്കുവാന് കെല്‍പ്പുള്ളതെന്ന് പറയുന്ന 18 ശതമാനം വരുന്ന മുസ്ലിം സമ്മതിദായകരുടെ ഉത്തര്‍പ്രദേശ്.
ആം ആദ്മി പാര്‍ട്ടി പുനര്‍ജീവന്‍ വച്ച് സിക്ക് തീവ്രവാദത്തിന് പുതിയ മാനവും വ്യാഖ്യാനങ്ങളും പ്രതീക്ഷകളും സമ്മാനിച്ച്, ഖാലിസ്ഥാന്‍ വാദികളായ എന്‍ആര്‍ഐ (വിദേശ ഇന്ത്യക്കാരുടെ) പട തന്നെ-ഇവരില്‍ ഭൂരിഭാഗവും സിക്ക്-പണവും, ഭണ്ഡാരവും പ്രചാരണ മുദ്രാവാക്യമായി ഇറങ്ങിവന്ന് ആരോപണവിധേയരായ സിക്ക് തീവ്രവാദികളുടെ സങ്കേതങ്ങളില്‍നിന്ന് കേജ്രിവാള് പ്രചാരണം നടത്തുമ്പോള്‍ പഞ്ചാബിലും ഒരുപാട് ചോദ്യചിഹ്നങ്ങളുയര്‍ന്നു. ഗോവയിലുമെത്തി, കേജ്രിവാള്.
കഴിഞ്ഞ രണ്ടുമാസത്തിനിടക്ക് ദല്‍ഹി ഭരിക്കുന്ന കേജ്രിവാളും മന്ത്രിമാരും ആരും തന്നെ ഒരുദിവസം പോലും തികച്ച് ദല്‍ഹിയിലുണ്ടായിരുന്നില്ല. വലവീശുന്ന ധൃതിയിലാണ്. ഗോവയില്‍ ക്രിസ്ത്യന്‍ വാദമാണ്, ക്രിസ്ത്യന്‍ മുഖമാണ് കേജ്രിക്ക്. ഇവിടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിന്റെയും രാഷ്ട്രീയ ചങ്ങാത്തത്തിന്റെയും പ്രതിരൂപമായാണ് അഞ്ചുവര്‍ഷം സ്ഥിരതയുള്ള അഴിമതിയുടെ കറപുരളാത്ത ഭരണം ബിജെപി കാഴ്ചവച്ചത്. ഇത് ഗോവക്ക് ഒരു പുതുമയായിരുന്നു. അഴിമതിയും ഭരണസ്ഥിര ഇല്ലായ്മയും ഗോവയുടെ ശാപമായിരുന്നു. ഖനനകൊള്ളക്ക് അറുതിവരുത്തിയത് ബിജെപിയാണിവിടെ. പക്ഷേ, വിമതശല്യം ഏറെ. ബിജെപിക്ക് ഒപ്പം ഭരിച്ച മഹാരാഷ്ട്ര ഗോമന്ദക് പാര്‍ട്ടിയും ആര്‍എസ്എസില്‍നിന്ന് വഴിമാറിപ്പോയ സുഭാഷ് വലങ്കേക്കറും ശിവസേനയും ചേര്‍ന്ന് നാലാം സഖ്യമുണ്ടാക്കി ബിജെപിയെ എതിര്‍ക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍പരീക്കറുടെ ജനസ്വാധീനമാണ് ഇവിടെ പരീക്ഷിക്കപ്പെടാന്‍ പോകുന്നത്. വാസ്തവത്തില്‍ ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ബിജെപിയെ സഹായിക്കാനാണ് സാധ്യത. കാരണം, ബിജെപിക്ക് വലങ്കേക്കര്‍ സഖ്യത്തില്‍നിന്ന് വലിയ ക്ഷീണമുണ്ടാകാനുള്ള സാധ്യതയില്ല.
വലങ്കേക്കര്‍ ചുവടുമാറ്റിച്ചവുട്ടിയതുതന്നെ ബിജെപി ക്രിസ്ത്യന്‍ പ്രീണനം നടത്തുന്നുവെന്നും, ഗോവധ നിരോധനം ശക്തിയായി നടപ്പാക്കിയില്ലെന്നും പറഞ്ഞാണ്. ഗോവ സ്വതന്ത്രമായതിനുശേഷം, ആദ്യമായാണ്, അഴിമതി ആരോപണങ്ങളില്ലാത്ത സ്ഥിരമായ അഞ്ചുവര്‍ഷത്തെ ഭരണം, ഏതെങ്കിലും ഒരു കക്ഷിക്ക് കൊണ്ടുനടക്കാനായതുതന്നെ. ഇതും ബിജെപിക്ക് ഗുണകരമാവും.
ഒരുപക്ഷേ നരേന്ദ്രമോദിയെ ആശ്രയിക്കാതെ, പരീക്കറുടെ വ്യക്തിപ്രഭാവത്തിന്റെ തണലില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനമാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഗോവ. ഇവിടെ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമിടയില്‍ ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കുമെന്നാണ്, ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അഞ്ച് അഭിപ്രായ സര്‍വേകള്‍ ഗോവയില്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകഴിഞ്ഞു.
പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ വോട്ടിങ് ശതമാനം മാറ്റത്തിന്റെ പ്രതീതിയാക്കി നിരീക്ഷകര്‍. ഇന്ത്യ ടുഡെ സര്‍വേ പ്രകാരം, 43 ശതമാനം വോട്ടും 25 സീറ്റുമാണ് ബിജെപിക്ക്.
കോണ്‍ഗ്രസിനാകട്ടെ 35 ശതമാനം വോട്ടും, 14 സീറ്റുമാണ് പ്രവചിക്കുന്നത്. പത്തുവര്‍ഷമായി ഭരണത്തിലിരിക്കുന്ന അകാലിദളിനോടുള്ള ജനരോഷമാണ് പഞ്ചാബിലെ ചര്‍ച്ചാ വിഷയം. ഇവിടെ ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടെങ്കിലും അകാലികളൊടുള്ള നിരാശ പാര്‍ട്ടിക്ക് വിനയാകുമെന്ന് പറയുന്നു. ഇവിടെ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസും രണ്ടാം സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയും മൂന്നാം സ്ഥാനത്ത് അകാലി-ബിജെപി സഖ്യവുമാണെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം നല്കുന്ന സര്‍വേകളും പുറത്തുവന്നിട്ടുണ്ട്. അകാലിവോട്ടിന്റെ ഒരുഭാഗം ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് ചില സര്‍വേകള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്കുമിടയിലുണ്ടാകുന്ന വോട്ട് പിളര്‍പ്പ്. അതാണ് അകാലികള്‍ക്ക് അത്താണിയാകാതെ പോകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ക്ലീന്‍ സ്വീപ്പ് ചെയ്യാത്ത ഏക ഉത്തരേന്ത്യന്‍ സംസ്ഥാനം പഞ്ചാബായിരുന്നു. ഇവിടെ എഎപിക്ക് നാല് എംപിമാരെ വിജയിപ്പിക്കാനും കഴിഞ്ഞിരുന്നു. 117 അംഗ നിയമസഭയില്‍ കേവലം 23 സീറ്റിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇവിടെ നരേന്ദ്രമോദിയുടെ ജനപിന്തുണയല്ല വിഷയം.
പൂര്‍വോത്തര സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. കോണ്‍ഗ്രസ് ഭരിക്കുന്ന മണിപ്പൂരില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ അടക്കമുള്ള പല സര്‍വേകളും പ്രവചിക്കുന്നത്. ഏതായാലും ബിജെപിക്ക് നല്ല പ്രതീക്ഷ നല്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ബിജെപി സാധ്യത കാണുന്ന മറ്റൊരു സംസ്ഥാനം ഉത്തരാഖണ്ഡാണ്. ഇവിടെ കോണ്‍ഗ്രസില്‍നിന്നുള്ള വലിയ കൂറുമാറ്റം ബിജെപിയെ അതിശക്തമാക്കി. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വിജയ് ബഹുഗുണയും മുന്‍ കോണ്‍ഗ്രസ് നേതാവ് സഠ്പാല്‍ മഹാരാജും പത്തോളം എംഎല്‍എമാരും ഇപ്പോള്‍ ബിജെപിയിലാണ്.
കോണ്‍ഗ്രസില്‍ എന്നിട്ടും വലിയ ചേരിതിരിവുകളാണ്; വലിയ അഴിമതിയുടെ കഥകളും. നരേന്ദ്രമോദി പങ്കെടുത്ത എല്ലാ റാലികളും വലിയ ജനപിന്തുണ വിളിച്ചറിയിക്കുന്നായിരുന്നു. ഇന്ത്യ ടുഡെ സര്‍വ്വേ പ്രകാരം 70 ല്‍ 46 സീറ്റും, 44 ശതമാനം വോട്ടും ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നു. കോണ്‍ഗ്രസിനാകട്ടെ 35 ശതമാനം വോട്ടും 27 സീറ്റുമാണ് സര്‍വേയില്‍ കാണിക്കുന്നത്. പല സര്‍വേകളും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം പറയുന്നെങ്കിലും, ഇന്ത്യ ടുഡെ അടക്കം ഒരു സര്‍വേയും പൂര്‍ണ ഭൂരിപക്ഷം ആര്‍ക്കും പ്രവചിക്കുന്നില്ല. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേകള്‍ പറയുന്നു. തൊട്ടുപിന്നില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യവും. മൂന്നാം സ്ഥാനത്ത് ബിഎസ്പിയും.
അഴിമതിയും കൊള്ളയും ബലാത്സംഗവും വര്‍ഗീയകലാപവും കൊടികുത്തിവാണ അഞ്ച് വര്‍ഷം. ഉത്തര്‍പ്രദേശില്‍ രാത്രിയായാല്‍ സ്ത്രീകള്‍ക്ക് നഗരങ്ങളില്‍പ്പോലും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത അരാജകത. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍പോലും ഭയപ്പെട്ടു കഴിഞ്ഞ സമയം. ഇവിടെ യാദവിനും മുസ്ലിമിനുമല്ലാതെ മറ്റാര്‍ക്കും നീതി ഇല്ല എന്ന സ്ഥിതി. സുരക്ഷക്കായി വീടും, നഗരവും ഉപേക്ഷിക്കാന്‍ വരെ നല്ല കുടുംബങ്ങള്‍ തയ്യാറായി. വ്യവസായികള്‍ക്ക് അവരുടെ സമ്പാദ്യത്തിനും കടകള്‍ക്കും യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥ. വികസനം പ്രഹസനം മാത്രം. സൗജന്യങ്ങള്‍ പോലും ജാതിയും മതവും നോക്കിയാണ് സര്‍ക്കാര്‍ വീതിച്ചത്. ഇതൊക്കെ ആറുമാസത്തെ പരസ്യമായ കുടുംബപ്പോരില്‍ ജനം മറക്കും എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അമേരിക്കയില്‍ ഹിലരി ക്ലിന്റന്റെ ഇമേജ് വര്‍ധിപ്പിച്ച അതേ കൂട്ടരാണത്രെ, കോടികള്‍ക്ക് അഖിലേഷിന്റെ ബ്രാന്‍ഡിങ് നടത്തുന്നത്. ഇവര്‍ ഏതായാലും, മാധ്യമങ്ങളെ സ്വാധീനിക്കുന്നതില്‍ ഏറെ വിജയിച്ചു എന്നതിന് സംശയമില്ല.
എന്നാല്‍ ഇത് വോട്ടര്‍മാരെ എത്രകണ്ട് സ്വാധീനിക്കും? മായാവതി ഒരു സ്ഥാനാര്‍ത്ഥിയോട് ടിക്കറ്റിനായി മൂന്നു കോടി വീതം, വാങ്ങുന്നു എന്നാണ് സംസാരം. ഇത് തെളിയിക്കാനാര്‍ക്കും കഴിയില്ല. പക്ഷേ നോട്ട് നിരോധനത്തിനുശേഷം, അവരുടെ പാര്‍ട്ടി അക്കൗണ്ടില്‍ 110 കോടി നിക്ഷേപിച്ചത്, സഹോദരന്റെ പല അക്കൗണ്ടുകളിലായി 3000 കോടി കണ്ടെത്തിയത് വലിയ സംസാര വിഷയമായി. ഇതിനെ കുറിച്ചെല്ലാം മാധ്യമങ്ങളും നികുതിവിഭാഗവും അന്വേഷിച്ചുവരികയാണ്.
ഇവിടെ വിഷയം അതല്ല. മായാവതി 97 സീറ്റുകളാണ് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുത്തത്. മൂന്നുകോടിയുടെ കഥ സത്യമാണെങ്കില്‍, ഇത്രയും തുക ചെലവാക്കാന്‍ ശേഷിയുള്ള ഓരോ സ്ഥാനാര്‍ത്ഥിയും അവരുടെ സമൂഹത്തില്‍ കരുത്തനാണെന്ന കാര്യം ഓര്‍ക്കുക. അതായത് ഈ 97 സ്ഥാനാര്‍ത്ഥികളും ഓരോ മണ്ഡലത്തിലും 15,000 മുതല്‍ 20,000 വരെ വോട്ടു നേടാന്‍ കെല്‍പ്പുള്ളവരാണ്. ഇവര്‍ തീര്‍ച്ചയായും മുസ്ലിംവോട്ട് പൂര്‍ണമായും സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകുന്നത് തടയും. അതായത് മുസ്ലിം വോട്ട് എത്ര തന്ത്രപൂര്‍വം സമാഹരിച്ചാലും വിള്ളലുണ്ടാകുമെന്ന് തീര്‍ച്ച.
കോണ്‍ഗ്രസിന് സമാജ്വാദി പാര്‍ട്ടി കൊടുത്ത 105 സീറ്റാണ് ഇതുപോലെ തന്നെ സന്ദിഗ്ദ്ധമായത്. കാരണം, ഈ സീറ്റിലൊന്നും, സമാജ്വാദി പാര്‍ട്ടിക്ക് യാതൊരു താല്‍പ്പര്യവുമില്ല എന്നു മാത്രമല്ല, നല്ലൊരു ശതമാനം ബിജെപിക്കോ ബിഎസ്പിക്കോ പോകാനും സാധ്യതയുണ്ട്.
നരേന്ദ്രമോദിയെ പാവങ്ങളുടെ ‘മിശിഹ’ എന്ന നിലക്കാണ് ജനം ഇപ്പോള്‍ കാണുന്നത്. നോട്ട് നിരോധിച്ചത് സമത്വസുന്ദരമായ ഒരു സമാജസൃഷ്ടിക്കുവേണ്ടിയാണെന്ന് അവര്‍ വിശ്വസിക്കുന്നു. മോദിയുടെ പ്രചാരണ പ്രസംഗങ്ങളുടെ കാതലും ഇതുതന്നെ. ഒരു ശതമാനം സമ്പന്നര്‍ 58 ശതമാനം ദേശീയ സ്വത്ത് കൈയടക്കിവച്ചിരിക്കുന്നതാണ് പാവങ്ങളുടെ പട്ടിണിക്ക് കാരണമെന്ന ധാരണ പെരുകിക്കഴിഞ്ഞു. ഇതിനാധാരമായ പല പഠനങ്ങളും ഇതിനകം വന്നുകഴിഞ്ഞു. ഓക്സ്ഫാം പഠനം ഇതിനുദാഹരണം.
ജനുവരിയില്‍ ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വേപ്രകാരം രാജ്യത്ത് മോദിക്ക് തുല്യനായ മറ്റൊരു നേതാവില്ലെന്ന് കണ്ടു. മോദിയും മറ്റ് നേതാക്കളും തമ്മിലുള്ള അകലം അദ്ഭുതകരവും. ഈ സര്‍വേ പ്രകാരം ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ ബിജെപി സഖ്യത്തിന് 360 സീറ്റ് കിട്ടുമെന്നും 2014 ലേതിലും കൂടുതല്‍ ജനപിന്തുണ ഇപ്പോള്‍ മോദിക്കുണ്ടെന്നും കണക്കാക്കപ്പെട്ടു.
ഇതാണ് മോദിയെതന്നെ ചര്‍ച്ചാ വിഷയമാക്കി, ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാതെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെ ബിജെപി തീരുമാനിച്ചതും. മോദിയെക്കാളേറെ സമ്മതനായ മറ്റൊരു നേതാവ് ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ഇന്നില്ല. ഹരിയാനയിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഈ തന്ത്രം വിജയിച്ചതുമാണ്.
ബിജെപി ഉത്തര്‍പ്രദേശ് ഭരിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷത്തോളമായി. മായാവതിയെയും അഖിലേഷിനെയും കണ്ടും അനുഭവിച്ചും മടുത്ത ജനം ഒരു മാറ്റത്തിനായി ബിജെപിക്ക് വോട്ടു ചെയ്യുമെന്ന വിശ്വാസമാണ്.
അങ്ങനെ സംഭവിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. ജനുവരി സര്‍വേയില്‍ 75 ശതമാനം ആളുകള്‍ നോട്ട് നിരോധിച്ചതിനെ അനുകൂലിച്ചു. യുപിയിലെ രാഷ്ട്രീയ സാഹചര്യം നോക്കുമ്പോള്‍ ബിജെപിക്ക് പൂര്‍ണവിജയം ഉറപ്പാണ്. വോട്ടര്‍മാരെ എത്രകണ്ട് മുലായം പരിവാര്‍ സ്വാധീനിച്ചു എന്ന് കാണേണ്ടതുതന്നെ. യുപിയില്‍ എവിടെയും, മാറ്റത്തിന്റെ അലയൊലികളാണ് സ്വതന്ത്ര നിരീക്ഷകര്‍ കേട്ടതും. ഇത് 2019 ലേക്കുള്ള വിരല്‍ചൂണ്ടിക്കൂടിയാകുമെന്ന് ഇവര്‍ പ്രവചിക്കുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: