തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മങ്ങാട്ടുകവല നാലുവരിപ്പാതയ്ക്ക് സമീപം തോടും അതിന്റെ പുറമ്പോക്കും തരിശും മണ്ണിട്ട് നികത്തി കെട്ടിടം പണിയുന്നു. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം ഉടമ എബ്രഹാം സ്റ്റീഫനെതിരെയാണ് തൊടുപുഴ തഹസീല്‍ദാര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്.
കയ്യേറിയ വസ്തുവില്‍ 1,03,000 ചതുരശ്ര അടിയില്‍ ഷോപ്പിങ് മാളിന്റെ നിര്‍മ്മാണം നടക്കുകയാണ്. ഈ സ്ഥലം പാടമായിരുന്നു.
സ്ഥലത്തിന് മധ്യത്തിലൂടെ 14 അടി വീതിയില്‍ നല്ല ഒഴുക്കുള്ള തോട് ഉണ്ടായിരുന്നു. തോടിനോട് ചേര്‍ന്ന് എബ്രഹാം സ്റ്റീഫന്‍ ഒന്നര ഏക്കറോളം സ്ഥലം ഉണ്ട്. ഈ തോടും പുറമ്പോക്കും മണ്ണിട്ട് നികത്തിയെടുത്ത് എബ്രഹാം തന്റെ സ്ഥലത്തോട് ചേര്‍ത്ത് എടുത്തു എന്ന് പരാതിയില്‍ വിവരാവകാശ പ്രവര്ത്തകന് കണ്ണന് ദാസ് നല്കിയ പരാതിയില്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തുന്നു. എബ്രഹാം സ്റ്റീഫന്റെ ഒന്നര ഏക്കറോളം സ്ഥലവും, 67.445 സെന്റ് വരുന്ന തോട്, പുറമ്പോക്ക്, തരിശ് എന്നിവയും ചേര്‍ത്ത് 2 ഏക്കര്‍ 17.445 സ്ഥലത്തിന്റെ വ്യാജ സ്കെച്ച് സര്‍വ്വേയര്‍ 2013 ജൂലൈ 15ന് തയ്യാറാക്കി കയ്യേറ്റക്കാരന് കൊടുത്തു. ഈ സ്കെച്ചില്‍ തോട് പുറമ്പോക്ക്, തരിശ് എന്നിവ പ്രത്യേകം കാണിക്കാതെ വ്യാജമായി തയ്യാറാക്കിയതാണ്.
കയ്യേറിയ പുറമ്പോക്ക് ഭൂമിയും കയ്യേറ്റക്കാരന് വക ഭൂമിയും ചേര്‍ത്തെടുത്ത് വ്യാജ സര്വ്വേസ്കെച്ച്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബാങ്കില്‍ ഹാജരാക്കിയും റവന്യു – നഗര
സഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉണ്ടാക്കിയെടുത്തും ഷോപ്പിങ് മാള്‍ നിര്‍മ്മാണത്തിനുവേണ്ടി ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. ഈ കെട്ടിടനിര്‍മ്മാണം നടത്തുന്ന സ്ഥലം, തോട് പുറമ്പോക്കും തരിശും ചേര്‍ന്നുള്ളതാണെന്ന് തൊടുപുഴ മുനിസിപ്പാലിറ്റിക്കും, റവന്യൂ അധികാരികള്‍ക്കും വ്യക്തമായി അറിയാമായിരുന്നിട്ടും കയ്യേറ്റക്കാരന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.
വസ്തു കയ്യേറ്റം സംബന്ധിച്ച് എബ്രഹാമിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ തഹസീല്‍ദാര്‍ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പറയുന്നതല്ലാതെ പരാതിയുടെ ഗൗരവം കണക്കിലെടുത്തുള്ള ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് വ്യക്തം. പുറമ്പോക്ക് കണ്ടെത്താന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് വസ്തു അളക്കണമെന്ന് തൊടുപുഴ നഗരസഭ പ്രമേയം പാസാക്കിയിരുന്നതായി നഗരസഭ വൈസ് ചെയര്മാന് സുധാകരന്‍നായര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള നടപടികള്‍ നടത്താന്‍ താലൂക്ക് സര്‍വ്വേയറെ തന്നെ നിയമിക്കുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നാല്‍ കയ്യേറ്റക്കാരന് അനുകൂലമായി നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ കുടുങ്ങും.വിജിലന്‍സ് അന്വേഷണത്തിന് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: