കട്ടപ്പന: മലയോരമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയാണ്. കൈലാസം മേഖലയിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ്. ഈ പ്രദേശത്തുള്ള കുടിവെള്ള ഉറവിടങ്ങള്‍ വറ്റിയതോടെ പ്രദേശവാസികള്‍ കാരിത്തോടിനെയാണ് ആശ്രയിക്കുന്നത്. കാരിത്തോട്ടില്‍ നീരൊഴുക്ക് നിലച്ച് വരികയാണ്.
പാലത്തിനോട് ചേര്‍ന്ന് മണ്ണുപയോഗിച്ചു ബണ്ട് കെട്ടിനിര്‍ത്തിയിരിക്കുന്നതിനാല്‍ അല്പം വെള്ളം ഇവിടെ തങ്ങിനില്ക്കുന്നു. ഈ വെള്ളമാകട്ടെ മാലിന്യം നിറഞ്ഞതുമാണ്. കൈലാസം മേഖലയിലെ ജനങ്ങള്‍ കുടിക്കുന്നതും കുളിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതുമെല്ലാം ഈ വെള്ളം ഉപയോഗിച്ചാണ്.
ഏലത്തോട്ടത്തിനുള്ളില്‍ നിന്നും വരുന്ന വെള്ളമായതിനാല്‍ കീടനാശിനിയുടെ അംശവും ഇതില്‍ കൂടുതലാണ്. കാരിത്തോട്ടില്നിന്നും അറുപതോളം കുടുംബങ്ങളാണ് ചെറുപൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം എടുക്കുന്നത്. തട്ടുതട്ടായി മൂന്ന് കുഴികള്‍ എടുത്ത് ഏറ്റവും മുകളിലത്തെ കുഴിയില്‍ ഹോസിലൂടെ വരുന്ന വെള്ളം സംഭരിക്കും.
ഇവ മണ്ണിലൂടെ അരിച്ചു രണ്ടാമത്തെ കുഴിയിലും മൂന്നാമത്തെ കുഴിയിലും എത്തിച്ചേരും. ഈ പ്രക്രിയയിലൂടെയാണ് ഇവിടുള്ളവര്‍ വെള്ളം ഉപയോഗിക്കുന്നത്. കാരിത്തോടും ഉണങ്ങിയാല്‍ പ്രദേശവാസികള്‍ വെള്ളം പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാകും. മുള്ളരിക്കുടിയില്‍ നിന്നും ജീപ്പിനാണ് വെള്ളം എത്തിക്കുക. മുന്നൂറ്ലിറ്റര് വെള്ളത്തിന് മുന്നൂറുരൂപ നല്‍കണം. കൈലാസം മേഖലയിലെ കൃഷിയിടങ്ങളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്. പച്ചപ്പുകള്‍ കാണാനില്ല.
വരണ്ടുണങ്ങിയ മലയോരങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികള്‍ ഒരിറ്റു വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: