കുമളി : തേക്കടി അനവച്ചാലില് ആരംഭിച്ച പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ അവകാശവാദം ഹരിത ട്രിബ്യൂണല്‍ തള്ളി . കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്ന സ്ഥലം തങ്ങളുടെ പട്ട ഭൂമിയാണെന്ന വാദമാണ് ഹരിത ട്രിബ്യൂണല്‍ മുന്‍പാകെ തമിഴ്നാട് ഉന്നയിച്ചത്. ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന ട്രിബ്യുണല്‍ യോഗത്തിലാണ് കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടായത്. ഇതിനാല്‍ കേരളത്തിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകാന്‍ സാധിക്കും.
പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിക്കുന്ന സ്ഥലം തമിഴ്നാടിന്റെ പാട്ടഭൂമിയല്ല എന്ന കാര്യം സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനായി ഇരു സംസ്ഥാനങ്ങളും 18 ലക്ഷം രൂപ വീതം ബന്ധപ്പെട്ട വകുപ്പിന് നല്‍കിയിരുന്നു. ഇക്കാര്യം മറച്ചു വച്ചാണ് തമിഴ്നാട് വീണ്ടും സര്‍വ്വേ എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ വാദഗതി നിലനില്‍ക്കുന്നതല്ലെന്ന കണ്ടെത്തലാണ് ഹരിത ട്രിബ്യുണല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് .
തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കു ഗതാഗതകുരുക്ക് ഒഴിവാക്കി പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ ഉദ്ദേശിച്ചാണ് കേരളം കുമളി ടൗണിനു സമീപം പുതിയ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണം തുടങ്ങിയത്. ഇവിടെ നിന്ന് സഞ്ചാരികളെ ബാറ്ററി ഘടിപ്പിച്ച പ്രത്യേക വാഹനത്തില്‍ ബോട്ട് ലാന്ഡിങ്ങിലേക്കു എത്തിച്ചുകൊണ്ടു വനത്തിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്ങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: