ആശങ്കകളെല്ലാം അവസാനിച്ച് ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ കൗമാരതാരങ്ങള്‍ക്ക് ശുഭയാത്ര. ഇന്നലെ രാവിലെയോടെ എല്ലാവര്‍ക്കുമുള്ള ടിക്കറ്റുകള്‍ ഓകെയായി. രാവിലെ 11ന് കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര എക്സ്പ്രസ്സിലാണ് താരങ്ങള്‍ ശുഭയാത്ര ആരംഭിച്ചത്.
എസ് 1 മുതല്‍ എസ് 5 വരെയുള്ള കോച്ചുകളിലാണ് 63 അംഗ സംഘത്തിന് സീറ്റുകള്‍. ഇനി ഒരു ലക്ഷ്യം മാത്രമാണുള്ളത്. കിരീടം നിലനിര്‍ത്തുക എന്നത്. തിരുവനന്തപുരം സായിയിലെ സി. അഭിനവും പുല്ലുരാംപാറ സെന്റ് ജോസഫിലെ അപര്‍ണ റോയിയുമാണ് കേരള ടീമിന്റെ ക്യാപ്ടന്മാര്. ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ടീമിന്റെ യാത്ര അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു. സീറ്റുറപ്പാക്കാന്‍ ഓട്ടപ്പാച്ചില്‍ തന്നെയായിരുന്നു. എങ്കിലും സുരേഷഗോപി, എ. സമ്പത്ത് തുടങ്ങിയ എംപിമാരും കായിക മന്ത്രി എ.സി. മൊയ്തീനും റെയില്‍വേ ഡിവിഷണല്‍ മാനേജരും എല്ലാം ഒത്തുപരിശ്രമിച്ചതോടെ ടിക്കറ്റുകളെല്ലാം ഓകെയാവുകയായിരുന്നു.
48 കായിക താരങ്ങളും 10 ഒഫീഷ്യല്‍സും രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരും രണ്ട് പാചകക്കാരും ഉള്‍പ്പടെ 63 അംഗ സംഘത്തിന് യാത്ര ചെയ്യാന്‍ കൈവശമുള്ളത് 79 ബര്‍ത്ത്. തത്ക്കാല്‍, എമര്‍ജന്‍സി ക്വാട്ട, റിസര്‍വേഷന്‍. 3 എ.സി. ബര്‍ത്ത് ആവശ്യത്തിലേറെ. 26 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് നിലവില്‍ കേരള സംഘത്തിലുള്ളത്.
53 അംഗ സംഘത്തില്‍ നിന്നും പരീക്ഷയെ തുടര്‍ന്ന് ഉഷ സ്കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്മാറി. ലോങ്ജമ്പ് താരം ഗായത്രി ശിവകുമാര്‍ ടീമിനൊപ്പം എത്തിയിട്ടില്ലെങ്കിലും അടുത്ത ദിവസം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ കേരളം ഒരാഴ്ചയോളം തിരുവനന്തപുരത്ത് നടത്തിയ പരീശീലനത്തിന്റെ മികവുമായാണ് ഇന്നലെ രാവിലെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നിന്നും യാത്ര തിരിച്ചത്. ടീമിന് വിജയാശംസകള്‍ നേരാന്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് എത്തിയിരുന്നു. ട്രെയിന്‍ യാത്രക്കായി കൊച്ചുവേളിയിലേക്ക് പ്രത്യേക കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര.
പ്രാതല്‍ കഴിച്ചിറങ്ങിയ സംഘത്തിന് ഉച്ചഭക്ഷണം ഫ്രൈ ഡ്രൈസും ചിക്കനും. രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തിയും ചിക്കന്‍ കയറിയും. ഇന്ന് പ്രാതലിന് ബ്രഡും പഴവും. ഉച്ചയ്ക്ക് വെജിറ്റേറിയന്‍ ഊണ് ട്രെയിനില്‍ നിന്നും. വഡോദരയില്‍ ഇന്ന് രാത്രി ഒന്‍പതോടെ എത്തുമെന്നാണ് പ്രതീക്ഷ. അവിടെ അത്താഴത്തിന് ബിരിയാണി തയ്യാറാവും. മുന്‍കൂട്ടി തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ടീം മാനേജര്‍ കാര്‍ത്തികപ്പള്ളി സ്കൂളിലെ അനീഷ് തോമസിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. ടോമി ചെറിയാന്, ജാഫര്‍ഖാന്‍, കെ. സുരേന്ദ്രന്, അനീഷ് തോമസ്, വര്‍ഗീസ് വൈദ്യന്, എ. മുരളീധരന്, റോയി സ്കറിയ, സഫിയ, മിനികുമാരി എന്നിവരാണ് ടീമിനെ അനുഗമിക്കുന്ന പരിശീലകര്‍. കായിക താരങ്ങള്‍ വൈദ്യസഹായം നല്‍കാനായി സ്പോര്‍ട്സ് ആയുര്‍വേദ സെല്ലിലെ ഡോ. ആര്. സോജ്, ഡോ. ഡി.എസ്. ഹരികൃഷ്ണന് എന്നിവരും സംഘത്തോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: