കളമശേരി: റാഗിങ്ങുമായി ബന്ധപ്പെട്ട് കളമശേരി ഗവ. പോളിടെക്നിക്ക് കോളേജിലെ 11 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. അതിനിടെ, കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. നാല് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എട്ടു പേര് പോലീസ് കസ്റ്റഡിയിലുമാണ്. ബുധനാഴ്ചത്തെ കലോത്സവത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് പോലീസ് പറയുന്നു.
റാഗിങ്ങുഗുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് 11 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.
സംഭവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ക്രൂരപീഡനമാണ് അനുഭവിക്കുന്നത്.
നഗ്നതാ പ്രദര്‍ശനം, വാതില്‍ തുറന്നിട്ട് കുളിക്കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങി പ്രാകൃത രീതികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിരുന്നത്. മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതി കളമശേരി സിഐ അന്വേഷിക്കും.
റാഗിങ് പോലീസിനെ അറിയിക്കാന്‍ കോളേജ് അധികൃതര്‍ തയാറായില്ല. എസ്എഫ്ഐക്കാരായ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണിതെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: