വിളപ്പില്‍: ”കാടിറങ്ങി വന്നത് പട്ടിണികിടന്ന് ചാകാനാണോ…? തലചായ്ക്കാന്‍ ഒരുപിടി മണ്ണ് ചോദിച്ച ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. ഞങ്ങളും മനുഷ്യരാണ്. മൊട്ടക്കുന്നില്‍ ഭൂമി തന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറ്റിച്ചു. ഒപ്പമുണ്ടെന്ന് മോഹിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഞങ്ങളെ മറന്നു. ഇതാണോ നാടിന്റെ നീതി…”. ചോദ്യം ചെങ്ങറ സമരത്തില്‍ വീറോടെ പൊരുതിയ ദളിതരുടേതാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കുടിലില്‍ നിന്ന് അവരെത്തിയത് ഇല്ലായ്മകളുടെ ദുരിതക്കുടിലിലേക്ക്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പത്ത് ദളിത് കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി മൂക്കുന്നിമലയുടെ അടിവാരത്ത് കുടിലുകള്‍ കെട്ടി പാര്‍ക്കുന്നത്.
2015 ലാണ് യുഡിഎഫ് സര്‍ക്കാര്‍ ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി പതിച്ചുനല്കാന് തീരുമാനിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും 25 മുതല്‍ ഒരേക്കര്‍ ഭൂമി വരെയായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,495 ദളിത് കുടുംബങ്ങള്‍ കിടപ്പാടത്തിന് നടത്തിവന്ന സമരം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീടാണ് അവര്‍ക്ക് സര്‍ക്കാരിന്റെ ചതി ബോദ്ധ്യപ്പെട്ടത്. വാസയോഗ്യമല്ലാത്ത കുന്നിന്മുകളിലും പാറക്കൂട്ടങ്ങള്‍ക്ക് നടുവിലുമുള്ള റവന്യു പുറമ്പോക്കുകളായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ വീതിച്ചു നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നല്കിയ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകാതെ മഹാഭൂരിപക്ഷവും ചെങ്ങറയിലേക്ക് മടങ്ങി.
പത്ത് കുടുംബങ്ങള്‍ക്ക് പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയ്ക്ക് സമീപം വെള്ളൂര്‍കോണത്തുള്ള റവന്യു പുറമ്പോക്കില്‍ നിന്ന് പത്ത് സെന്റ് വീതം നല്കി. സമരം അവസാനിപ്പിച്ച് തലസ്ഥാന ജില്ലയില്‍ കിട്ടിയ ഭൂമിയില്‍ പാര്‍പ്പ് തുടങ്ങിക്കോ എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കാന്‍ ഒരുപാട് നേതാക്കളുണ്ടായിരുന്നു അന്ന്. ഈ പത്ത് കുടുംബങ്ങളും തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് ഒന്നരവര്‍ഷം മുമ്പ് ചെറുകുടിലുകള്‍ കെട്ടി പാര്‍പ്പ് തുടങ്ങി. ഇവരുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മറച്ചുണ്ടാക്കിയ കുടിലുകളില്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് അടുപ്പെരിയുന്നത്. വിധവകളും വൃദ്ധരും രോഗികളുമാണ് കുടുംബനാഥര്‍. ജോലിയില്ല, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ല. പട്ടിണി മാത്രം കൂട്ട്.
മൂന്നുലക്ഷം വീതം വീടുവയ്ക്കാന്‍ നല്‍കുമെന്ന് ഭൂമി നല്കുമ്പോള് ഇവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിക്കപ്പെട്ടില്ല. കുടിലിലുള്ളവരുടെ ദൈന്യതയറിഞ്ഞ് മാതാ അമൃതാനന്ദമയി മഠം കക്കൂസുകളും ഒരു പൊതുകിണറും ഒരുവര്‍ഷം മുമ്പ് നിര്‍മിച്ചു നല്കി. വേനല്‍ കടുത്തതോടെ ഈ കിണറിലിപ്പോള്‍ വെള്ളവുമില്ല.
അടച്ചുറപ്പുള്ള വീട്, വൈദ്യുതി, റേഷന്‍കാര്‍ഡ് ഇവയൊക്കെ സ്വപ്നം കാണുകയാണിവര്‍. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ചെറ്റക്കുടിലില്‍ പ്രാണഭയത്തോടെയാണ് ഇവരുടെ വാസം. സര്‍ക്കാര്‍ നല്കിയ വാക്ക് വിശ്വസിച്ച് പലരും നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തിയിരുന്ന മക്കളെ ഇവിടേക്ക് കൊണ്ടുവന്നു. ഈ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോലും കഴിയാതെ വിധിയെ പഴിക്കുകയാണ് ഈ പാവങ്ങള്‍. ഇടതുസര്‍ക്കാര്‍ വന്നാല്‍ ദളിതരുടെ ജീവിതം പച്ചപിടിക്കുമെന്ന് ആരൊക്കെയോ ഇവരെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതൊക്കെ തങ്ങളെ കബളിപ്പിക്കാനായിരുന്നെന്ന് തിരിച്ചറിയുകയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: