ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതും പ്രാദേശിക കുടിവെള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് .പണി പൂര്‍ത്തിയായി കിടക്കുന്ന പമ്പ്ഹൗസുകള്‍ കമ്മീഷന് ചെയ്യാന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ല.
മൈനാഗള്ളി പഞ്ചായത്തില്‍ ആറ് പ്രാദേശിക കുടിവെള്ള പദ്ധതികള്‍ തയ്യാറായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓപ്പറേറ്റര്‍മാരെ നിയമിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറാകുന്നില്ല.’പടിവാതുക്കല്‍ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃസമിതി സെക്രട്ടറിമാര്‍ ജപ്തിഭീഷണി നേരിടുകയാണ്. ശൂരനാട് തെക്ക് പഞ്ചായത്തിലെ കക്കാക്കുന്ന്, കോയിക്കല്‍ ചന്ത കുടിവെള്ള പദ്ധതികള്‍ക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ പാഴാകുകയാണ്. പോരുവഴി പഞ്ചായത്തിലെ നരിച്ചിറ, ബംഗ്ലാവെസ്റ്റ് കുടിവെള്ള പദ്ധതികളുടേയും അവസ്ഥ ഇതുതന്നെ. കൊല്ലം ജില്ലയിലെ മുഖ്യ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട തടാകം ഉല്‍ക്കണ്ഠാജനകമായ വരള്‍ച്ചയിലാണ്.
തുലാവര്‍ഷത്തിന്റെ അഭാവവും അമിതമായ നിലയിലുള്ള പമ്പിങും തടാകത്തിന്റെ തായ്വേര് അറക്കുന്ന നിലയിലാണ്. തടാക സംരക്ഷണ പദ്ധതികള്‍ എല്ലാം പാഴ് വാക്കുകളായിരിക്കുകയാണ്. കുന്നത്തൂര്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം മിക്ക സ്ഥലങ്ങളിലേയും കിണറുകള്‍ വറ്റിവരണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: