‘ചോരച്ചാലുകള്‍ നീന്തിക്കയറിയ ധീരന്മാരുടെ പ്രസ്ഥാനം.’ എന്ന മുദ്യാവാക്യംവിളി കേട്ടു പഴകിയവരാണ് മലയാളികള്‍. ആകാശത്തേക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞുള്ള ആ വിളി ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്, കുട്ടി സഖാക്കളായ എസ്എഫ്ഐക്കാരുടെ നാവില്‍ നിന്നാണ്. എല്ലാ മര്‍ദ്ദനമുറകളെയും അതിജീവിച്ച്, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നവര്‍ എന്നാണ് അതിന്റെ ധ്വനി. എന്നാല്‍ എസ്എഫ്ഐ ഉയര്‍ത്തുന്ന ആ മുദ്രാവാക്യത്തിന് യാതൊരു വിലയുമില്ലെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു പൊതുസമൂഹത്തിന്. അഴുക്കുചാലുകള്‍ നീന്തിക്കയറിയാണ് ആ പ്രസ്ഥാനം നിലനില്ക്കുന്നതെന്ന സത്യത്തിലേക്കാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
1070 ഡിസംബര്‍ മാസത്തിലാണ് എസ്എഫ്ഐ രൂപീകൃതമാകുന്നത്. അന്നുതൊട്ടിങ്ങോട്ടുള്ള എസ്എഫ്ഐയുടെ ചരിത്രം പരിശോധിച്ചാല്‍ ചതിക്കുഴികളുടെയും വഞ്ചനയുടെയും നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കേരളത്തില്‍ നടന്നിട്ടുള്ള നിരവധിയായ വിദ്യാര്‍ത്ഥി സമരങ്ങളിലെല്ലാം എസ്എഫ്ഐ അതിന്റെ തനിനിറം വെളിപ്പെടുത്തിയിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരെ പിന്കാല് കൊണ്ട് തൊഴിച്ചു മാറ്റി ആധിപത്യം സ്ഥാപിക്കാനുള്ള വ്യഗ്രത എല്ലാക്കാലത്തും അവര്‍ കാട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിച്ചു നിന്ന് നടത്തിയ സമരങ്ങളിലെല്ലാം, സമരം വിജയത്തിലേക്കെത്തുന്ന ഘട്ടത്തില്‍ മറ്റുള്ളവരെ തള്ളിമാറ്റി സമരവിജയത്തിന്റെ നേട്ടം തങ്ങളുടേതാക്കാനുള്ള തന്ത്രങ്ങള്‍ എസ്എഫ്ഐ പയറ്റാറുണ്ട്. ഇടതുപക്ഷ ഐക്യത്തിനൊപ്പം നില്ക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ സിപിഐയുടെ എഐഎസ്എഫും എസ്എഫ്ഐയുടെ കൊടും ചതിയുടെ തിക്താനുഭവത്തിന്റെ കയ്പ്പുനീര് കുടിച്ചവരാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജില്‍ സംഭവിച്ചത്. ഇത്തരം സംഭവങ്ങള്‍ അവസാനിക്കുന്നതുമല്ല.
ലോ അക്കാദമി സമരത്തില്‍ ആദ്യം എസ്എഫ്ഐ ഉണ്ടായിരുന്നില്ല. അവര്‍ക്ക് അക്കാദമിക്കെതിരായ സമരത്തിന് ഒപ്പം ചേരാന്‍ കഴിയുമായിരുന്നില്ല. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നുള്ളതിലുപരി സിപിഎമ്മിന്റ പോഷക സംഘടനയായ എസ്എഫ്ഐക്ക് വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കേണ്ടതിനുമപ്പുറം സിപിഎം നേതാക്കളുടെ ഇഷ്ടങ്ങളാണ് കൂടുതലായി സംരക്ഷിക്കേണ്ടിവരിക. ലോ അക്കാദമി സിപിഎമ്മിന്റെ സ്വന്തം സ്ഥാപനമല്ലെങ്കിലും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥാപനമാണ്. പല സിപിഎം നേതാക്കളും അവരുടെ മക്കളും വക്കീല്‍ ഡിഗ്രി നേടിയത് ആ കലാലയത്തില്‍ നിന്നാണ്. കൃത്യമായി ക്ലാസ്സില്‍ പോയിട്ടോ, നല്ല നിലയില്‍ പരീക്ഷ എഴുതിയിട്ടോ ഒന്നുമല്ല അവര്‍ എല്‍എല്‍ബി ഡിഗ്രി നേടുന്നത്. ലോ അക്കാദമിയില്‍ അതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഇഷ്ടക്കാര്‍ക്കായി മാത്രം ചെയ്തു കൊടുത്തിരുന്നു.
എസ്എഫ്ഐ സ്വന്തം നിയമ വിദ്യാലയമായി കൊണ്ടു നടന്നിരുന്ന സ്ഥാപനത്തില്‍ സമരം ചെയ്യാന്‍ അവര്‍ തയ്യാറാകില്ലല്ലോ. എന്നാല്‍ കോളേജ് പ്രന്‍സിപ്പാള്‍ ലക്ഷ്മിനായരുടെ ചെയ്തികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍, അതില്‍ നിന്നുവിട്ടു നിന്നാല്‍ ലോ അക്കാദമിയില്‍ എസ്എഫ്ഐയുടെ അടിത്തറയില്ലാതാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമരത്തിനിറങ്ങാന്‍ എസ്എഫ്ഐയും തയ്യാറായത്. എന്നാല്‍ സമരം മുന്നോട്ടു കൊണ്ടുപേകുകയായിരുന്നില്ല അവരുടെ ലക്ഷ്യം. സമരത്തെ അട്ടിമറിക്കുകയായിരുന്നു. എല്ലാകാലത്തും ചെയ്തതുപോലെ ഒപ്പം നില്‍ക്കുകയും, പിന്നില്‍ നിന്നു കുത്തുകയും ചെയ്യുന്ന വഞ്ചന തന്നെയായിരുന്നു ഇവിടെയും എസ്എഫ്ഐ പയറ്റിയത്. അക്രമം നടത്തി സമരത്തിന്റെ ഗതിതിരിച്ചുവിടാനായിരുന്നു ആദ്യ ശ്രമം. അതു പരാജയപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി ഐക്യത്തിനൊപ്പം ചേര്‍ന്നു. സമരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ മാനേജ്മെന്റുമായി ഏകപക്ഷീയമായ ഒത്തുതീര്‍പ്പുണ്ടാക്കി സമരത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ ഇത്തവണ എസ്എഫ്ഐയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു.
തങ്ങള്‍ പിന്‍വാങ്ങിയാല്‍ മറ്റുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും അവരും പിന്‍വാങ്ങുമെന്നുമായിരുന്നു ധാരണ. ആ ധാരണയെ തെറ്റിച്ച് എസ്എഫ്ഐ ഇല്ലാതെ സമരം ശക്തമായി. ലക്ഷ്മി നായരുടെ അടുക്കളയില്‍ കയറിയിരുന്ന് അവര്‍ നിര്‍ദ്ദേശിച്ച പാചകക്കുറിപ്പിനനുസരിച്ച് തീരുമാനങ്ങളുണ്ടാക്കുകയും ഏകപക്ഷീയമായി സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്ത എസ്എഫ്ഐയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് പൊതു സമൂഹത്തിനു മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടത്. അടുത്ത കാലത്തെങ്ങുമില്ലാത്ത തരത്തില്‍ എസ്എഫ്ഐ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതു വേദിയിലും ചോദ്യമുനകള്‍ക്കു മുന്നില്‍ ഉത്തരം പറയാനാകാതെ വേദനിച്ചു നിന്നു. ചോരച്ചാലുകള്‍ നീന്തിക്കയറിവന്നവര്‍ എന്ന് സ്വയം അഭിമാനിച്ചവര്‍ അഴുക്കുചാലിലെ ദുര്‍ഗന്ധത്തില്‍ കൈകാലിട്ടടിച്ചു.
യഥാര്‍ത്ഥത്തില്‍ എസ്എഫ്ഐയുടെ നേതൃത്വം വിധേയത്വം പ്രകടിപ്പിക്കാന്‍ അഴുക്കുചാലിലേക്ക് ഇറങ്ങുകയായിരുന്നു. ലോ അക്കാദമി മാനേജ്മെന്റെന്ന അഴുക്കുചാലിനെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുള്ളപ്പോള്‍ അവരുടെ വെറും പോഷക സംഘടന മാത്രമായ എസ്എഫ്ഐക്ക് ഇങ്ങനെ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. മറ്റെല്ലാം എസ്എഫ്ഐ നടത്തുന്ന വാചക കസര്‍ത്തുമാത്രം.
വാചക കസര്‍ത്തിന്റെയും ആത്മാര്‍ത്ഥതയില്ലായ്മയുടെയും ഉത്തമോദാഹരണമായി എസ്എഫ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് വിദ്യാര്‍ത്ഥി സമൂഹവും തിരിച്ചറിഞ്ഞു. ലോ അക്കാദമിയിലെ എസ്എഫ്ഐ യൂണിറ്റ് ശുഷ്കിച്ച് നാമമാത്ര അംഗങ്ങളുള്ള സംഘടനയായി മാറിയത് അതിനുദാഹരണമാണ്. നാളെയത് സംഭവിക്കുക മറ്റ് ക്യാമ്പസ്സുകളിലാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജടക്കമുള്ളയിടങ്ങളില്‍ എസ്എഫ്ഐയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരത്തല്ല. സിപിഎമ്മില്‍ നിന്നും ഡിവൈഎഫ്ഐയില്‍ നിന്നും അംഗങ്ങള്‍ കോഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത് വളരെ വേഗത്തിലാണ്. നേതൃത്വത്തിന്റെ വാഗ്ദാന ലംഘനങ്ങളിലും സ്വജന പക്ഷപാതത്തിലും അഴിമതിയിലും തന്‍പോരിമയിലുമെല്ലാം മനംമടുത്താണ് ആ കൊഴിഞ്ഞു പോക്ക്. അതിലും വേഗത എസ്എഫ്ഐയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ വിട്ടുപോക്കിനുണ്ട്. സിപിഎം നേതാക്കള്‍ക്ക് വിടുപണി ചെയ്യുന്ന എസ്എഫ്ഐയുടെ നിലപാടില്‍ പ്രതിഷേധിച്ചാണത്. ലോ അക്കാദമിയില്‍ സംഭവിച്ചത്, നാളയത് യൂണിവേഴ്സിറ്റി കോളേജില്‍ സംഭവിക്കാന്‍ പോകുന്നത് എസ്എഫ്ഐയുടെ സത്യസന്ധതയില്ലായ്മ കാരണമാണ്.
സദാചാര ഗുണ്ടായിസത്തിനെതിരെയാണ് തങ്ങളുടെ നിലപാടെന്ന് ആവര്‍ത്തിക്കുകയും ക്രൂരമായ സദാചാര ഗുണ്ടായിസം നടപ്പാക്കുകയും ചെയ്യുകയാണവര്‍. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ തന്നെ മെമ്പറായ വിദ്യാര്‍ത്ഥിനിക്കു നേരെയാണ് അവര്‍ സദാചാര ഗുണ്ടായിസം നടപ്പാക്കിയത്. പെണ്‍കുട്ടി, അവരുടെ ആണ് സുഹൃത്തുമായി ക്യാമ്പസ്സിനുള്ളില്‍ നാടകം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ആണ് സുഹൃത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നയാളല്ലെന്നതായിരുന്നു വാദം. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാത്ത ഒരാള്‍ക്ക് അവിടെ കയറാന്‍ അവകാശമില്ലെ? ഇവിടെയാണ് എസ്എഫ്ഐ ഫാസിസം നടപ്പിലാക്കുന്നത്. മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത ഉരുക്കുകോട്ട കെട്ടി എസ്എഫ്ഐ കാത്തു സൂക്ഷിക്കുന്നയിടമാണ് യൂണിവേഴ്സിറ്റി കോളേജ്. കയ്യില്‍ ചരടുകെട്ടി ആര്‍ക്കും അവിടെ ചെല്ലാന്‍ പറ്റില്ല. ചന്ദനക്കുറി തൊട്ട് ചെല്ലാന്‍ പാടില്ല. അങ്ങനെ ചെന്നാല്‍ എസ്എഫ്ഐക്കാര്‍ ഇടിമുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കും. സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ക്കെതിരെ വാതോരാതെ സംസാരിക്കുകയും സമരം നയിക്കുകയും ചെയ്യുന്നവരാണ് അവരുടെ കോട്ടയായ യൂണിവേഴ്സിറ്റി കോളേജില്‍ ഇടിമുറിയിലിട്ട് എതിരഭിപ്രായമുള്ള വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ പീഡനത്തിന് സിപിഐയുടെ സംഘടനയായ എഐഎസ്എഫും ഇരയായി. തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും മത്സരിക്കാനുള്ള അവകാശം അവര്‍ നല്‍കാറില്ല. ആരെങ്കിലും മത്സരിക്കാന്‍ തയ്യാറായാല്‍ ഭീഷണിപ്പെടുത്തി ഒഴിവാക്കും. അല്ലെങ്കില്‍ തല്ലിയൊതുക്കും. മുമ്പൊരിക്കല്‍ മത്സരിക്കാന്‍ തയ്യാറായ എഐഎസ്എഫ് വനിതാ നേതാവിനെയും ഇത്തരത്തില്‍ പിന്തിരിപ്പിച്ചു. മറ്റാരെങ്കിലും മത്സരിച്ചാല്‍ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐക്കെതിരായി വോട്ടു ചെയ്യുമെന്നും ദയനീയ പരാജയം ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് എസ്എഫ്ഐയെ ഭയപ്പെടുത്തുന്നത്. മറ്റേതെങ്കിലും വിദ്യാര്‍ത്ഥി സംഘടന യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയാല്‍ അന്നുമുതല്‍ അവിടെ എസ്എഫ്ഐയുടെ ചരമഗീതമാകും മുഴങ്ങുക. മറ്റുള്ളവരെ കയ്യൂക്കുകൊണ്ട് ഇല്ലായ്മചെയ്യാനുള്ള അവരുടെ ഫാസിസ്റ്റ് മനസ്സ് രൂപപ്പെട്ടത് അതിനാലാണ്.
ലോ അക്കാദമിയിലെ ചരിത്രപ്രാധാന്യമുള്ള സമരത്തോടെ പൊതുസമൂഹത്തില്‍ എസ്എഫ്ഐയുടെ പെയ്മുഖം വെളിച്ചത്തായി. അഴിമതിയും ജാതിവെറിയും അക്രമവും കൈമുതലാക്കിയ ലോ അക്കാദമി മാനേജ്മെന്റിന് ഒത്താശ ചെയ്ത സിപിഎം നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ ആകെ വഞ്ചിച്ച എസ്എഫ്ഐയുടെ സ്ഥാനം ഇനി കാലത്തിന്റെ ചവറ്റുകുട്ടയിലാണ്. ‘ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം’ വെറും കടങ്കഥ മാത്രം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: