കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ നിയോജക മണ്ഡലമായിരുന്നു ധര്‍മ്മടം. തെരഞ്ഞെടുപ്പ് ദിവസം കള്ളവോട്ട് നടന്നതിന്റെ പേരില്‍ ധര്‍മ്മടം മണ്ഡലം വീണ്ടും വാര്‍ത്താപ്രാധാന്യം പിടിച്ചുപറ്റി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം രാഷ്ട്രീയ കൊലപാതകങ്ങളിലൂടെയാണ് ധര്‍മ്മടം കുപ്രസിദ്ധിയാര്‍ജിച്ചത്.
കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ മൂന്നുപേരാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഈ മണ്ഡലത്തില്‍ വെട്ടേറ്റ് മരിച്ചത്. ധര്‍മ്മടം പഞ്ചായത്തിലുള്‍പ്പെടുന്ന അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിന്റെ കൊലപാതകമാണ് അതില്‍ അവസാനത്തേത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അണ്ടലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ്. സ്വതവേ ശാന്തസ്വഭാവക്കാരനായിരുന്ന സന്തോഷിനെ തികച്ചും രാഷ്ട്രീയമായ വിരോധത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് കാപാലികര്‍ അരുംകൊല ചെയ്തത്.
ധര്‍മ്മടം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ട പാറപ്രവും, എകെജിയുടെ ജന്മനാടായ പെരളശ്ശേരിയും ഈ മണ്ഡലത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ സിപിഎമ്മിന് നിര്‍ണായകമായ സ്വാധീനമുള്ള മേഖല. അവര്‍ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്ന പ്രദേശം. അതുകൊണ്ടുതന്നെ അസഹിഷ്ണുതയും അക്രമത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവര്‍ത്തനവും, പ്രതിയോഗികളെ കായികമായി ഉന്മൂലനം ചെയ്യുന്ന സ്റ്റാലിനിസ്റ്റ് രീതിയും ഇവിടെ വര്‍ഷങ്ങളായി സിപിഎം പ്രയോഗിച്ചുവരുന്നുണ്ട്. അതുവഴി ധര്‍മടത്തെ അധര്‍മ്മത്തിന്റെ ഇടമാക്കി മാറ്റാനുള്ള ശ്രമമാണ് ഏറെക്കാലമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
2002 ല്‍ നടന്ന മേലൂര്‍ ഇരട്ടക്കൊലപാതകം ഇതിന്റെ ഒന്നാന്തരം തെളിവാണ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുജേഷ്, സുനില്‍ എന്നിവരെ ധര്‍മ്മടം പഞ്ചായത്തിലെ മേലൂരില്‍ വച്ച് സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുകയായിരുന്നു. പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ മരുമക്കളായിരുന്നിട്ടും പാര്‍ട്ടി മാറിയതിന്റെ പേരിലാണ് ആ ചെറുപ്പക്കാരെ ക്രൂരമായി കൊലചെയ്തത്. കണ്ണൂരിനെയും കേരളത്തെയും ആകമാനം ഞെട്ടിച്ച ഇരട്ടക്കൊലപാതകങ്ങളില്‍ ഒന്നായിരുന്നു അത്.
2014 മെയ് 26 ന് അണ്ടലൂരിനടുത്തുള്ള പാലയാട് ബിജെപി പ്രവര്‍ത്തകനായ അജിത്ത് കുമാറിന് വെട്ടേറ്റിരുന്നു. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന അഭിലാഷിനെയും സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ നിഖില്‍, അനുഗ്രഹ്, വിശാല്‍, ഷാരോണ്‍, അശ്വന്ത് എന്നീ ബിജെപി പ്രവര്‍ത്തകരെ മേലൂരില്‍ വച്ച് അക്രമിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ ധര്‍മ്മടം പഞ്ചായത്തില്‍ മാത്രമായി സിപിഎം നടത്തിയ അക്രമണങ്ങളില്‍ ചിലതാണ് ചൂണ്ടിക്കാണിച്ചത്. യുവാക്കളെ ഉപയോഗിച്ച് ബോംബ് നിര്‍മ്മാണമുള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അണ്ടലൂരിലും പരിസരപ്രദേശങ്ങളിലുമായി സിപിഎം നടത്തിവരുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ബിജെപി ജയിച്ചതു മുതല്‍ സിപിഎം ധര്‍മ്മടത്ത് വ്യാപകമായ സംഘര്‍ഷത്തിന് കോപ്പുകൂട്ടിത്തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സന്തോഷിനെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാന് സിപിഎം നേതൃത്വം കിണഞ്ഞു ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അപമാനമായി കരുതി.
സന്തോഷിനും കുടുംബത്തിനും നേരെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയമായ വിരോധം അതിന്റെ എല്ലാ അതിരുകളും അതിലംഘിച്ചു. ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം നടത്തിയ സന്തോഷിന്റെ മകളായ വിസ്മയയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുപോലും ആക്രമിച്ച് നശിപ്പിച്ചു. അല്ലെങ്കിലും കുമിഞ്ഞുകൂടുന്ന പാര്‍ട്ടി മൂലധനങ്ങള്കൊണ്ട് വിനോദ സഞ്ചാരത്തിന്റെ ‘വിസ്മയ’ങ്ങള് പണിതുയര്‍ത്തുന്നതിനിടയില്‍ പാവപ്പെട്ട വിസ്മയമാരുടെ സ്വപ്നങ്ങള്‍ വിസ്മരിക്കപ്പെടുന്നതില്‍ അത്ഭുതമില്ലല്ലോ.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് നിരന്തരമായ ഭീഷണി നേരിട്ടിരുന്നതായി സന്തോഷിന്റെ ഭാര്യ ബേബി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും സന്തോഷിന്റെ കൊലപാതകം കുടുംബവഴക്കിന്റെ പേരിലാണെന്ന നുണപ്രചാരണം നടത്തുകയാണ് ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ള സിപിഎം നേതാക്കള്‍. അവസാനം പ്രദേശത്തെ സിപിഎം ക്രിമിനലുകള്‍ പിടിയിലാകുന്നതുവരെ ഈ കുപ്രചാരണം ആവര്‍ത്തിച്ചു.
ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഞെരുങ്ങി കഴിയുമ്പോഴും പറഞ്ഞതെന്തും സാധിച്ചുകൊടുക്കുന്ന സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട വ്യഥ മക്കളായ വിസ്മയയുടെയും സാരംഗിന്റെയും മുഖത്ത് ഇപ്പോഴും നിറഞ്ഞുനില്ക്കുന്നു. ഡോക്ടറാവണമെന്ന അച്ഛന്റെയാഗ്രഹം മനസ്സിലുണ്ടെങ്കിലും തനിക്ക് ഒരു ഐപിഎസ്സുകാരിയാവണം എന്നാണ് വിസ്മയ ആഗ്രഹം പ്രകടിപ്പിച്ചത്.
തനിക്ക് നിഷേധിക്കെപ്പെട്ട നീതി മറ്റാര്‍ക്കും ഇനിമേല്‍ നിഷേധിക്കപ്പെടരുത് എന്ന ചിന്തയാവാം അതിന് കാരണം. അച്ഛന് അലിഞ്ഞുചേര്‍ന്ന മണ്ണ് കൈവിട്ടുപോകാതെ സ്വന്തമാക്കണമെന്ന മോഹം ആ കുരുന്നുമനസ്സില്‍ അവശേഷിക്കുന്നു. ആ കണ്ണുനീരിനുമുന്നില്‍ ഇന്നല്ലെങ്കില്‍ നാളെ കണ്ണൂരിലെ പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരും. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ അരിവാളില്‍ പുരണ്ട തൊഴിലാളി രക്തത്തിന് കാലത്തിന്റെ കനല്‍വഴിയില്‍ കണക്കുപറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: