സ്വര്‍ണ്ണത്താമരയിതളിലുറങ്ങുന്ന കണ്വതപോവനകന്യകയെ മലയാളിക്ക് നന്നായറിയാം. കാളിദാസ ശാകുന്തളത്തിലെ നായികയായി കരളലയിക്കുന്ന കദനവും അതിന് വഴിവച്ച കാമചാപല്യവും ചേര്‍ത്തിണക്കിയ സുന്ദരമായൊരു സ്ത്രീരൂപം. പ്രേമമുഗ്ധയായ പ്രണയിനിയില്‍നിന്ന് ഒട്ടും ഉയരാത്ത തികഞ്ഞ അബല! വിധി തിരിച്ച ചാലിലൂടെ ഇഴഞ്ഞും പുളഞ്ഞും അവസാനം, പ്രിയതമന്റെ മാറില്‍ ചേര്‍ന്ന ലതാംഗിയായ ശകുന്തള. ഇതാണ് സാധാരണക്കാരന്റെ ശകുന്തള. ഈ സാധാരണത്വത്തിലേക്കിറക്കിവെക്കാനാണോ, വേദവ്യാസന് ശകുന്തളയുടെ ആദിമരൂപം ഭാരതശ്ലോകങ്ങളിലൂടെ കൊത്തിയെടുത്തത്?
നാടകീയമല്ലാത്ത നിമിഷങ്ങളുടെ രാജകീയമായ ഒരു പശ്ചാത്തലം നല്‍കിക്കൊണ്ട്, സ്ത്രീയുടെ ധാര്‍മ്മിക ബോധവും ഇച്ഛാശക്തിയും സ്വാഭിമാനവും തീര്‍ത്തും ചേര്‍ത്തുവെച്ചാണ് വ്യാസന്റെ ശകുന്തള പിറവിയെടുത്തത്. മഹാഭാരതത്തില്‍, ധര്‍മ്മജ്ഞാനം ഏറെ നന്നായി കയ്യാളുന്ന സ്ത്രീകഥാപാത്രങ്ങളില്‍ പ്രഥമഗണനീയയും ശകുന്തളതന്നെയായിരിക്കും. കഥാപാത്രങ്ങളുടെ കാലഗണന നോക്കിയാല്‍ എത്രയോ കാതം മുമ്പേ നടന്നവളാണ് ശകുന്തള. അതുകൊണ്ടുതന്നെ, തീക്ഷ്ണങ്ങളും ന്യായസമ്പന്നങ്ങളുമായ വാക്കുകളിലൂടെ വ്യക്തിത്വം തീര്‍ത്ത ഈ യുവതി, സ്ത്രീത്വാഭിമാനത്തിന്റെ പള്ളിത്തേരിലാണ് മുന്‍ഗമിക്കുന്നതെന്നു കാണാം.
ആശ്രമകന്യകയുടെ അപാകതയല്ല, താപസകന്യകയുടെ അതിപാകതയാണ് ശകുന്തളയുടെ ഛായാചിത്രത്തില്‍ വ്യാസന് ചാലിച്ചുചേര്‍ത്ത്. കേവലേപ്രത്തിന്റെ ചിലന്തിവലയില്‍ കുടുങ്ങി ജീവീതം എന്ന കൈമോശം വരുത്തുന്ന അപക്വയുവത്വത്തിന്റെ മുന്നില്‍, പ്രായോഗിക പ്രണയത്തിന്റെ ദൃശ്യഭംഗിയാണ് ശകുന്തള കാഴ്ചവയ്ക്കുന്നത്. സ്വന്തം മതവും സംസ്കാരവുംവരെ കാമത്തിന്റെ പേരില്‍ പണയപ്പെടുത്തുന്നവരുടെ നഷ്ടവ്യക്തിത്വത്തിന്റെ മുന്നിലാണ് സ്വന്തം ആത്മാഭിമാനത്തിന്റെ പെരുമ്പറയുമായി ശകുന്തള നില്‍ക്കുന്നത്. ജീവിതപരീക്ഷണത്തെ തലയുയര്‍ത്തി നേരിടുന്ന ശകുന്തള, അഹിതങ്ങള്‍ ചെയ്യാത്തതുകൊണ്ടുതന്നെ, ശിക്ഷിക്കപ്പെടുന്നുമില്ല.
സാന്ദര്‍ഭികമായ നിരാസത്തിനു മുമ്പില്‍ പതാറാതെ, സ്വന്തം ഭര്‍ത്താവായ ദുഷ്യന്തനോട്, ”എന്‍ ജന്മമത്രേ ദുഷ്യന്ത, നിന് ജന്മത്തിലുമുത്തമം” എന്നു പറയുമ്പോള്‍, പരിപാകം ചെയ്ത ധിഷണയുടെ വിശകലന പ്രക്രിയയിലേക്കാണ് നമ്മളെത്തുന്നത്. ഇളവെയിലും ഇളമാനുമല്ല, വേദാന്തചിന്തയും ധര്‍മ്മദര്‍ശനവുമായിരുന്നു ശകുന്തളയുടെ കളിക്കൂട്ടുകാര്‍. ജന്മബോധത്തിന്റെ തിരിച്ചറിവുകളും കണ്വതാപസന്റെ ശിക്ഷണവും പൂര്‍ണജ്ഞാനത്തിന്റെ പരിസീമയിലെത്തിച്ച ഒരു പെണ്‍ഗവേഷകയെപ്പോലെയാണ് അവള് ഭര്‍ത്താവിനോട്, സ്വന്തം അസ്തിത്വത്തിനും അംഗീകാരത്തിനും വേണ്ടി വ്യവഹരിക്കുന്നത്.
‘ശബ്ദസംസ്കാരശുദ്ധി’യോടെ വേദഭാഗങ്ങള്‍ മുഴങ്ങുന്ന യജ്ഞസംസ്കാരത്തിന്റെ ശാദ്വലഭൂമിയായിട്ടാണ് കണ്വാശ്രമത്തെ വ്യാസന് അവതരിപ്പിക്കുന്നത്. മഹര്‍ഷിയുടെ അസാന്നിധ്യത്തില്‍ ദുഷ്യന്തനെ സ്വാഗതം ചെയ്ത് എതിരേല്ക്കുന്നത് നാണംകുണുങ്ങിയായ പെണ്‍കുട്ടിയല്ല; മറിച്ച് കാര്യബോധമുള്ള കുലാംഗനയാണ്. ദുഷ്യന്തന്റെ സംശയമകറ്റാന്‍ തന്റെ ജന്മകഥ വിവരിക്കുന്ന ശകുന്തള, കണ്വന്റെ പിതൃസ്ഥാനത്തിന്റെ അര്‍ഹത ഓര്‍ക്കുന്നതിങ്ങനെയാണ്:
”ദേഹമുണ്ടാക്കിയോന്‍, പ്രാണന് കാത്തവന്, ചോര്‍ കൊടുംവന്‍
കൂമാലീമൂവരച്ഛന്മാരെന്നത്രേ ധര്‍മ്മശാസനം”
ഒരച്ഛന്റെ ചുമതലകൂടി ഇവിടെ സ്പഷ്ടമാവുകയാണ്. ദുഷ്യന്തന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും വെറും കാമുകനായിട്ടല്ല.
”ആത്മാവിന് ബന്ധുവാത്മാ,ണാത്മാത്മാവിനാശ്രയം
ആത്മാവിനാലേ ധര്‍മ്മത്താല്‍ ആത്മദാനം കഴിക്ക നീ”
വെറുമൊരു രതിമന്മഥകഥനത്തിന്റെ മൂന്നാംതരം ദൃശ്യമല്ല, ഇത്. യഥാര്‍ത്ഥ സ്ത്രീപുരുഷബന്ധത്തില്‍ ആത്മബന്ധത്തിന്റെ ആവശ്യകതയാണ് പ്രേമാഭ്യര്‍ത്ഥനയിലും പ്രകടമാവുന്നത്. പ്രായോഗിക പ്രണയത്തിന്റെ വിശുദ്ധിയാണ് ഇവിടെ പ്രമേയം.
മലര്‍ശരവേദനയുടെ മാസ്മരികതയ്ക്കപ്പുറത്ത്, സ്ത്രീധര്‍മ്മത്തിന്റെ സൂചനയാണ് തുടര്‍ന്ന് ശകുന്തളോപാഖ്യാനത്തില്‍ കാണുന്നത്. സ്ത്രീയുടെ പൂര്‍ണതയും സാഫല്യവും തനിക്കിണങ്ങുന്ന പുരുഷനിലൂടെ നേടുന്ന സന്താനലബ്ധിയാണ്. തന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന പുരുഷനായി ദുഷ്യന്തനെ അളന്നെടുക്കുന്ന ശകുന്തളയ്ക്ക്, അച്ഛന്റെ മനസ്സറിയാമായിരുന്നു; അതുകൊണ്ടുതന്നെ അനുമതിയും ഉറപ്പായിരുന്നു. ആ സ്വാതന്ത്ര്യം ബുദ്ധിമതിയായ അവര്‍ക്ക് കണ്വന് നല്‍കുമെന്നും അവള് ഗണിക്കുന്നു. ഗാന്ധര്‍വ്വത്തിന് തിരക്കുകൂട്ടുന്ന രാജാവിനോട്, തനിക്കുണ്ടാവുന്ന പുത്രനെ രാജ്യാവകാശിയാക്കാമെന്ന പ്രതിജ്ഞയാണ് അവള് ആവശ്യപ്പെടുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സന്താനപ്രാപ്തിയാണെന്നും, വെറുമൊരു ലൈംഗികാനുഭവമല്ലെന്നും പുത്തന്‍ തലമുറക്ക് പറഞ്ഞുകൊടുക്കുകയാണ് ശകുന്തള. മാത്രമല്ല, ഉണ്ടാകാനിരിക്കുന്ന കുഞ്ഞിന് സാമൂഹ്യ-സാമ്പത്തിക സുരക്ഷിതത്വം വിവാഹത്തിന് മുന്നേതന്നെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന പ്രായോഗികബുദ്ധി ശകുന്തള പ്രകടിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങളോ യാത്രകളോ അകറ്റിയ രാജസന്നിധിയിലേക്ക് സ്വന്തം മകന്റെ കൈപിടിച്ച് കയറിച്ചെല്ലുന്ന ശകുന്തള, നിരസിക്കപ്പെട്ടവളുടെ ദീനതയല്ല, യുക്തിഭദ്രമായി വാദങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ബുദ്ധിയാണ് കാണിക്കുന്നത്. ഭാര്യയുടെ മഹത്വം വേദാന്തബുദ്ധിയിലൂടെ വിവരിക്കുന്ന ശകുന്തള കുറച്ചുകൂടെ ഉയര്‍ന്ന് പറയുന്നത്, ”താന്‍ ജനിപ്പിച്ചു താന്‍തന്നെ പുത്രനെന്നോതുമേ ബുധര്‍/അതിനാലമ്മയെപ്പോലെ കാണ്മൂ പുത്രന്റെയമ്മയെ” എന്നാണ്. അച്ഛന്റെ സ്വത്വം മകനായിപ്പിറന്ന് ഭാര്യയെ അമ്മയുടെ സ്ഥാനത്തേക്കുയര്‍ത്തുന്നു എന്നര്‍ത്ഥം. കൂടെ സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ള അഭിമാനവും അവള് രേഖപ്പെടുത്തുന്നു. ബുദ്ധിയും യുക്തിയും ജ്ഞാനവും തന്റേടവും ചേര്‍ന്ന ഒരു സ്ത്രീചിത്രമാണ് അത്. അവസാനം, ഒരശരീരിയിലൂടെ ശകുന്തളയെ സ്വീകരിക്കുന്ന ദുഷ്യന്തന് ആദരവോടെ പറയുന്നത്, തനിക്കവളെ അറിയാഞ്ഞിട്ടല്ല, മറിച്ച്, രാജാവ് മറ്റുള്ളവര്‍ക്കപരിചിതയായ സ്ത്രീയുടെ വാക്കുകേട്ടുവെന്ന ജനനിന്ദ ഒഴിവാക്കാനായിരുന്നു, എന്നാണ്. ഇവിടെ രാജാവിന്റെ പ്രായോഗിക കാഴ്ചപ്പാടും ശ്രദ്ധേയമാണ്.
പ്രലോഭനങ്ങളും ചപലസ്വപ്നങ്ങളുംകൂടി ഭാവിജീവിതം നശിപ്പിക്കുന്ന ഇന്നത്തെ പ്രണയക്കെടുതികളുടെ മുന്നിലാണ് ശകുന്തളാ-ദുഷ്യന്തന്മാരുടെ ബന്ധം ചിന്താവിഷയമാകുന്നത്. കേവല ശാരീരികബന്ധവും സാമ്പത്തികമോഹങ്ങളും മസ്തിഷ്കപ്രക്ഷാളനങ്ങളും വഴിമരുന്നിടുന്ന പല കൗമാരബന്ധങ്ങളും അബദ്ധങ്ങളായി മാറുകയാണ്; നഷ്ടമാകുന്നത് ഒരു സ്വസ്ഥമനുഷ്യജീവിതവും. ഈയാംപാറ്റ അഗ്നിത്തിരയിലൊതുങ്ങുന്നതുപോലെ വികാരത്തിനടിപ്പെട്ട്, വിചാരം നഷ്ടപ്പെട്ട യൗവ്വനങ്ങള്‍ കരിഞ്ഞമരുന്നത് നാം കാണുന്നുണ്ട്. ”സഖ്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കുമൊട്ടാഭിജാത്യമുള്ളവരോടു വേണം” എന്ന പഴയവരി ഓര്‍ക്കുന്നത് നന്നായിരിക്കും.
ശകുന്തളയും ദുഷ്യന്തനും നേരിട്ട പ്രശ്നങ്ങള്‍ തരണം ചെയ്യാനായത്, അതിന്റെ പിന്നില്‍ വെറും കൗമാരപ്രലോഭനം മാത്രമായിരുന്നില്ല എന്നതിനാലാണ്. വരുംവരായ്കകള്‍ ചിന്തിക്കാതെ ലൗ ജിഹാദിന്റെയും മറ്റും പേരില്‍ പടിയിറങ്ങുന്നവര്‍ക്ക് മറുഭാഗത്തൊരു ദുഷ്യന്തമനസ്സ് ലഭിക്കണമെന്നില്ല. കളിയല്ല, കാര്യമാണ് ജീവിതമെന്ന് മനസ്സിലാക്കിയവളാണ് വ്യാസശകുന്തള. മുഗ്ധപ്രേമത്തില്‍ കണ്ണുചിന്നാതെ, പ്രായോഗികമായി പ്രേമത്തെയും വിവാഹത്തെയും ഭാവിയെയും വിശകലനംചെയ്ത് ശകുന്തള, വിചാരത്തിന് മുന്‍തൂക്കം കൊടുക്കുന്ന പക്വമതികളായ സ്ത്രീകളുടെ മുന്‍നിരയില്‍ നില്ക്കുന്നു. കഥയ്ക്കപ്പുറത്തേക്ക്, ജീവിതത്തിന്റെ തിരശ്ശീല നീക്കിക്കൊണ്ട് സ്വയം സന്ദേശമാവുകയാണ് ആ താപസപുത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: