ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും അമൂല്യമായ സ്വത്ത്. ഇതിനുള്ള ശ്രമം കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ ആരംഭിക്കണം.
മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അമ്മമാര്‍ ഒഴിവാക്കണം. കാരണം വയറ്റില്‍കിടക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, സത്സംഗങ്ങള്‍ കേള്‍ക്കണം, സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്നും മറ്റും പറയുന്നത്. അങ്ങനെയായാല്‍ അമ്മമാരില്‍ നല്ല സംസ്കാരം വളരുമെന്നു മാത്രമല്ല, അതിന്റെ സൂക്ഷ്മതരംഗങ്ങള്‍ കുഞ്ഞിനെയും സ്വാധീനിക്കും; കുഞ്ഞിലും അത്തരം സംസ്കാരം ഉണരും.
കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മ വയ്ക്കുന്ന നാള് മുതല്‍ സത്കഥകളിലൂടെ അവര്‍ക്കു ധാര്‍മ്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. പുരാണകഥകളും സാരോപദേശ കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ നല്ല മൂല്യങ്ങള്‍ വളരും. പുരാണേതിഹാസങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യവും ഇതുതന്നെയാണ്.
പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്കു ലഭിക്കുന്നതു കുടുബ ബന്ധങ്ങളുടെ വളക്കൂറുള്ളമണ്ണാണ്. അവരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയുന്ന ധാരാളം കുഞ്ഞുകഥകളും മറ്റും കുഞ്ഞുങ്ങളില്‍ ധാര്‍മ്മിക ബോധമുണര്‍ത്താന്‍ സഹായിക്കും.
അച്ഛനും അമ്മയും ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്തം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവര്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ലാദം പകരുകയും ചെയ്യും. അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വളരെ ആവശ്യമാണ്. അതിനു കഴിയാത്തവര്‍ക്ക്, സ്വന്തം മക്കളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും? അതിനാല്‍ മാതാപിതാക്കള്‍ കീര്‍ത്തനം, ധ്യാനം, ജപം മുതലായവയില്‍ ഏര്‍പ്പെടുക, അതിഥികളോടും യാചകരോടും സ്നേഹപൂര്‍വ്വം സംസാരിക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്നേഹപൂര്‍വ്വം ഇടപഴകുക തുടങ്ങിയവ പ്രധാനമാണ്.
ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍നിന്നുമാണ്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചുവയസ്സുവരെ അവനു ലഭിച്ച സംസ്കാരത്തില്‍ നിന്നുമാണ്. ഈ കാലയളവില്‍ ഒരു കുട്ടി മിക്കസമയവും അച്ഛനമ്മമാരോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്ക്കളങ്ക സ്നേഹവും നിസ്സ്വാര്‍ത്ഥ വാത്സല്യവും കുട്ടിക്കു നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവന്നാല്‍ ആ കുറവു നികത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്കാരം കൂടി പകര്‍ന്നു നല്‍കേണ്ട ബാദ്ധ്യത അച്ഛനമ്മമാര്ക്കുണ്ട്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങ് ഇതിനു സാധിക്കുന്നതു മാതാവിനാണ്. അതാണുപറയുന്നതു്, ഒരു പുരുഷന് നന്നായാല്‍ ഒരു വ്യക്തിനന്നായി, എന്നാല്‍ ഒരു സ്ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്ന്.
ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയംകണ്ടെത്തണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടുപോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്നേഹം, അവര്‍ക്കു അറിവും സംസ്കാരവും പകര്‍ന്നുകൊടുക്കുക എന്നതാണ്. കാരണം പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റുവളരുവാന്‍ അവസരം നല്‍കണം. പിന്നീടു പതിനഞ്ചുവയസ്സുവരെ സ്നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. വേണ്ടത്ര ലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാല ഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നത്. ലാളന മാത്രമായാല്‍ അവര്‍ ദുര്‍ബ്ബലരും അച്ചടക്കമില്ലത്തവരുമാകും.
മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്കാരം വളര്‍ത്തുന്നതിലൂടെ മാത്രമേ നല്ല സമൂഹവും ജനതയും ഉണ്ടാവു. വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രപുരോഗതിയ്ക്കും ഐശ്വര്യത്തിനും ആധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടത് ഇന്നത്തെ ശിശുവാണ്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: