ന്യൂദല്‍ഹി: പ്രവാചക നിന്ദക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റും ഇടത് സംഘടന ഐസയുടെ നേതാവുമായ ഷെഹ്ല റഷീദിനെതിരെ കേസെടുത്തു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നല്കിയ പരാതിയിലാണ് കേസ്. ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം ജെഎന്‍യുവില്‍ അരങ്ങേറിയ അഫ്സല് ഗുരു അനുസ്മരണത്തെയും പാക്കിസ്ഥാന് സിന്താബാദ് വിളികളെയും ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് നേതൃത്വം നല്കിയ നേതാവാണ് ഷെഹ്ല. പാര്‍ലമെന്റ് ആക്രമിച്ച ഭീകരന്റെ അനുസ്മരണം നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ന്യായീകരിച്ച ഷെഹ്ല പ്രവാചകന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞു. പ്രവാചക നിന്ദ നടത്തിയിട്ടില്ലെന്നും വിദ്വേഷ പ്രസംഗവും ദൈവനിന്ദയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചതാണെന്നുമാണ് ഷെഹ്ലയുടെ വിശദീകരണം.
തന്നെ വെറുതെ വിടണമെന്നഭ്യര്ത്ഥിച്ച് പ്രവാചകന് സ്ത്രീ സമത്വവാദിയാണെന്ന് സമര്‍ത്ഥിച്ച് നേരത്തെ എഴുതിയ ലേഖനവും ഇടത് നേതാവ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പരാതി നല്കിയ ഗസാല അഹമ്മദ് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ക്യാമ്പസില്‍ നിശ്ചയിച്ചിരുന്ന ഷെഹ്ലയുടെ പരിപാടിയും യൂണിയന് റദ്ദാക്കി. വിദ്യാര്‍ത്ഥി യൂണിയനെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി അവകാശപ്പെടുന്ന ഇടത് സംഘടനകള്‍ തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: