തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ പ്രധാനമന്ത്രി സ്വാസ്ത്യാ സുരക്ഷാ യോജന പദ്ധതിയുടെ കീഴില്‍ കേന്ദ്ര ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രാലയം 230 കോടി രൂപ അനുവദിച്ചു. 120 കോടി രൂപ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ബാക്കി 110 കോടി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമാണ് നല്‍കുന്നത്.
ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ഇന്‍പേഷ്യന്റ് വിഭാഗത്തിലും വരുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷം 1,80,000 പേര് ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സയ്ക്ക് വരികയും 15000 പേര് ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ അഡ്മിറ്റ് ആയി ചികിത്സ തേടുകയും ചെയ്യുന്നു. വെറും 253 കിടക്കകള്‍ മാത്രമാണ് നിലവിലുള്ളത്. പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമായി എത്തുന്ന രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
അടിസ്ഥാന സൗകര്യവികസനത്തിനും ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനും ശ്രീചിത്ര അഞ്ചുവര്‍ഷം മുമ്പ് ശ്രമം തുടങ്ങി. പുതിയ ബ്ലോക്കിനായി മെഡിക്കല്‍ കോളേജിന്റെ കൈവശമുണ്ടായിരുന്ന 83 സെന്റ് സംസ്ഥാന സര്‍ക്കാരില്‍ നിന്നു വിലയ്ക്കു വാങ്ങി. 2012-13 വര്‍ഷത്തില്‍ പുതിയ ബ്ലോക്കിന്റെ തറക്കല്ല് ഇട്ടെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2015 ല്‍ തയ്യാറാക്കിയ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചു.
കൂടുതലായി 170 കിടക്കകള്‍, പുതിയ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി പേ വാര്‍ഡുകള്‍, ജനറല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വാര്‍ഡുകള്‍ പുതിയ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, പുതിയ കാത്ത് ലാബുകള്‍, അത്യാഹിത വിഭാഗം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ഏകദേശം 923-ഓളം അധിക ജീവനക്കാര്‍ വേണ്ടിവരും. പുതിയ ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റും അനുവദിച്ച തുക തികയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി. കൂടുതലായി 100 കോടി രൂപ അധികം സമാഹരിക്കുന്നതിന് ശ്രീചിത്ര മറ്റു പല സ്രോതസ്സുകളില്‍ നിന്ന് ധനസമാഹരണത്തിന് ശ്രമിക്കുകയാണ്. 30 മാസത്തിനുള്ളില്‍ പുതിയ ബ്ലോക്കിന്റെ പണി തീര്‍ക്കാനാണ് ശ്രീചിത്ര ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: