ഏറ്റുമാനൂര്‍: മീനച്ചിലാര്‍ തീരം കയ്യേറ്റത്തിനെതിരെ പേരൂരില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് മോന്‍സി പി തോമസിന് നേരെ വീണ്ടും വധഭീഷണി. റവന്യു അധികൃതര്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ കയ്യേറ്റക്കാര്‍ അതിക്രമിച്ചു കടന്ന് പുല്ലിനും കുറ്റികാടിനും തീയിടുന്നത് വില്ലേജ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയതിനാണത്രേ മണര്‍കാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ പിതാവ് മോന്‍സിക്ക് നേരെ കയ്യേറ്റശ്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
കിണറ്റിന്‍മൂട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഭാഗത്ത് പുറമ്പോക്ക് ഭൂമി കയ്യേറ്റം കണ്ടെത്തിയ സ്ഥലത്ത് റവന്യൂ അധികൃതര്‍ അളന്ന് കുറ്റിയടിച്ചിരുന്നു. കയ്യേറ്റക്കാര്‍ വീണ്ടും ഈ ഭൂമിയില്‍ അതിക്രമിച്ചു കടക്കുന്നതായി പരാതി ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കിണറ്റിന്‍മൂട് തൂക്കുപാലത്തിന് സമീപം ആറ്റുപുറമ്പോക്കില്‍ തീ ഇടുന്നത് കണ്ട മോന്‍സി വില്ലേജ് ഓഫീസറെ പോണില് വിളിച്ച് വിവിരം പറയുകയായിരുന്നു. ഈ സമയം വര്‍ഗീസ് വടോര് എന്നയാള്‍ വെട്ടുകത്തിയുമായി തന്നെ വെട്ടാനായി ഓടിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം തൂക്കുപാലത്തിലൂടെ മറുകരയിലേക്ക് താന്‍ ഓടികയറുകയായിരുന്നുവെന്നും മെന്‍സി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. വില്ലേജ് ഓഫീസറേയും കൂട്ടി വീട്ടില്‍ വന്നാല്‍ തലവെട്ടി കളയുമെന്ന് ഭീ,ണിപെടുത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും അതിര്‍ത്തി കല്ലുകള്‍ ഇടാനുള്ള നടപടികള്‍ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇവിടെ എക്കോപാര്‍ക്ക് നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: