തിരുവനന്തപുരം: ക്രിമിനലുകളെ പുറത്തിറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണ്ണര്‍ തടഞ്ഞു. മാനഭംഗം, ലഹരി വില്‍പ്പന, കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 1850 പേരെ പുറത്തിറക്കാനായിരുന്നു പിണറായി സര്‍ക്കാരിന്റെ നീക്കം. ഇത്രയധികം തടവുകാരെ ശിക്ഷ ഇളവുചെയ്ത് പുറത്തിറക്കുന്നതില്‍ സുപ്രീംകോടതി വിധി പൂര്‍ണമായും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവം ഫയല്‍ മടക്കിയത്.
ജയില്‍ ഉന്നതതല സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പാണ് തടവുകാരുടെ പട്ടിക തയ്യാറാക്കി ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്. ഫയല്‍ ഗവര്‍ണര്‍ക്ക് അയയ്ക്കും മുമ്പ് നിയമവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ കണ്ടോ എന്ന് വ്യക്തമല്ല. ഇത്രയധികം തടവുകാരെ ഒരുമിച്ച് വിട്ടയയ്ക്കാനുള്ള തീരുമാനം സംസ്ഥാനത്ത് ആദ്യമാണ്. ഫയല്‍ രണ്ടാഴ്ചയോളം വിശദമായി പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ മടക്കിയത്. സുപ്രീംകോടതി ഉത്തരവുപ്രകാരം ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് വിശദമായി പരിശോധിച്ചശേഷം മാത്രമേ തടവുകാരനെ വിട്ടയയ്ക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാനാകൂ.
ശിക്ഷാ കാലയളവില്‍ തടവുകാര്‍ക്കുണ്ടാകുന്ന മനംമാറ്റം, നല്ല നടപ്പ് തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കണം. ഇത്രയധികം പേരെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ഈ മാനദണ്ഡങ്ങളെല്ലാം പരിഗണിച്ചോ എന്ന വിശദീകരണമാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് തേടിയത്.
ഗവര്‍ണര്‍ക്ക് കത്ത് നല്‍കും: മുരളീധരന്
തിരുവനന്തപുരം: മാനഭംഗ കേസിലേതുള്‍പ്പെടെയുള്ള 1,850 കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ല, കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ക്കുന്ന ഈ തീരുമാനം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്തു നല്‍കുമെന്നും വി.മുരളീധരന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: