കാട്ടാക്കട: പൊതുജന മദ്ധ്യത്തില്‍ തന്നെ ഉടുതുണി ഉരിഞ്ഞ് ആക്ഷേപിക്കാന്‍ ശ്രമിച്ചതായി ദളിത് യുവതിയുടെ പരാതി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ ഐ.സാജുവിനും പിതാവ് മുഹമ്മദ് ഇസ്മയിലിനും എതിരെയാണ് യുവതിയുടെ പരാതി.
കാട്ടാക്കട കിള്ളി കൊല്ലോട് പാറയില്‍ വീട്ടില്‍ കുമാരിയാണ് ഡിഫി നേതാവിന്റെ അക്രമത്തിനെതിരെ കാട്ടാക്കട പോലീസിന് പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 10 ന് കുമാരി തന്റെ വസ്തുവില്‍ കുടിവെള്ളത്തിനായി കുഴല്‍കിണര്‍ കുഴിപ്പിക്കുകയായിരുന്നു. ഈ സമയം അവിടേക്കെത്തിയ സാജുവും പിതാവും കിണര്‍ കുഴിക്കുന്നത് തടഞ്ഞു. യുവതിയും സാജുവും തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം അസഭ്യം വിളിയും ജാതിപേരുവിളിച്ച് ആക്ഷേപിക്കലും ഉണ്ടായി. വാക്കുതര്‍ക്കത്തിനിടെ സാജു പൊതുജന മദ്ധ്യത്തില്‍ തന്റെ ഉടുതുണി അഴിച്ചെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. നാട്ടുകാരില്‍ ചിലര്‍ പിടിച്ചുമാറ്റിയതിനാലാണ് സാജുവും പിതാവും പിന്‍വാങ്ങിയതെന്നും യുവതി പരാതിയില്‍ പറയുന്നു.
സംഭവദിവസം തന്നെ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി.
എന്നാല്‍ ഭരണകക്ഷിയില്‍പെട്ട ഉന്നതരുടെ സമ്മര്‍ദത്തിന് വഴങ്ങി പോലീസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് കുമാരി ആരോപിക്കുന്നു. പട്ടികജാതി യുവതിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ച ഡിഫി നേതാവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൊങ്ങപ്പള്ളി സന്തോഷ് എന്നിവര്‍ അറിയിച്ചു.
ദളിത് യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ മടിക്കുന്ന പോലീസിനെതിരെ ഇന്ന് പട്ടികജാതി മോര്‍ച്ചയും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തും. കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് വൈകിട്ട് 5 ന് നടക്കുന്ന മാര്‍ച്ച് എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി.സുധീര്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി കാട്ടാക്കട ഹരി, പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന്, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൊങ്ങപ്പള്ളി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: