വിഴിഞ്ഞം: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇനി വളയണിഞ്ഞ കൈകളും. സ്റ്റേഷന് ഹൗസ് ഓഫീസറുടെ സാന്നിദ്ധ്യത്തിലും സ്റ്റേഷന്റെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് ജിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജനറല്‍ ഡ്യൂട്ടി ഓഫീസറാണ്. ജിഡി ചാര്‍ജ്ജുള്ള ഓഫീസറായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഗിരിജാകുമാരി ചുമതല ഏറ്റെടുത്തതോടെയാണ് സ്റ്റേഷന് പെണ്‍കരുത്തിന് കീഴിലാകുന്നത്. നേരത്തെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് വനിതകള്‍ ജിഡിയുടെ ചുമതല നിര്‍വഹിച്ചിരുന്നത്. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പോലീസിനെ വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പിങ്ക് പോലീസിംഗ് നടപ്പിലാക്കി വരുന്നതിനിടെയാണ് നേരിട്ട് എസ്ഐ മാരായി തെരഞ്ഞെടുക്കപ്പെടുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയത്.
വനിതകളെ കൂടി ലിംഗഭേദമില്ലാതെ ക്രമസമാധാന ചുമതല ഏല്പിക്കുന്ന സുപ്രധാന നടപടിയാണിത്. സാധാരണ ഗതിയില്‍ പുരുഷ പോലീസുകാര്‍ക്കാണ് ജിഡി ചുമതല നല്കി വന്നിരുന്നത്. അക്രമാസക്തരായ നിലയില്‍ പിടികൂടുന്നവരെയും മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് അസഭ്യവര്‍ഷം നടത്തി ബഹളമുണ്ടാക്കുന്നവരുമൊക്കെ എത്തപ്പെടുന്ന സ്റ്റേഷനുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്നതാണ് വനിതകള്‍ നേരിടാന്‍ പോകുന്ന ഒരു പ്രധാന ബുദ്ധിമുട്ട്. കൂടാതെ സ്റ്റേഷനിലേക്ക് വിളിക്കുന്ന ടെലഫോണ്വിളികള്ക്ക് മറുപടി നല്‍കുകയും ഇവരുടെ ഉത്തരവാദിത്വമാണ്.
സ്റ്റേഷന് പരിധിയില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ പോലീസുകാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിവിധ ആവശ്യങ്ങളുമായി സ്റ്റേഷനിലെത്തുന്നവരുടെ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ് കൈകാര്യം ചെയ്യുക, ക്രിമിനല്‍ കേസുകളൊഴികെയുള്ള കേസുകളില്‍ കേസ് ഷീറ്റ് തയാറാക്കല്‍ തുടങ്ങി സ്റ്റേഷന് ഓഫീസറുടെ അഭാവത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ കാര്യങ്ങളുടെയും ചുമതലയടക്കമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ജിഡിമാര് നിര്‍വഹിക്കുന്നത്. പോലീസില്‍ 15 വര്‍ഷത്തെ സര്‍വീസും ഹെഡ് കോണ്‍സ്റ്റബില്‍ ടെസ്റ്റ് പാസായിട്ടുള്ളവര്ക്കുമാണ് ജിഡിയുടെ ചുമതല നല്‍കുന്നത്. സിറ്റി പോലീസ്കമ്മീഷണര്ക്ക് കീഴിലെ തീരദേശമടക്കമുള്ള വിസ്തൃതമായ പ്രദേശത്തിന്റെ ക്രമസമാധാന ചുമതലയുള്ള 80 ഓളം പോലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനാണ് വിഴിഞ്ഞത്തേത്.
വിഴിഞ്ഞത്തെ ജിഡി ചുമതല ലഭിച്ചതിന്റെ ത്രില്ലിലാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗിരിജാകുമാരി. ദിവസം പതിനഞ്ചു കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിഴിഞ്ഞത്ത് ആദ്യദിനം പ്രതിസന്ധികളോ ബുദ്ധിമുട്ടോ ഇല്ലാതെ കടന്നുപോയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി വിഴിഞ്ഞത്തെ ആദ്യവനിതാ ജിഡി പറഞ്ഞു. ആത്മവിശ്വാസത്തോടെ സ്റ്റേഷനിലേക്ക് കടന്നു വരാന്‍ സ്ത്രീകള്‍ക്ക് ഇവരുടെ സേവനം കൂടുതല്‍ സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: