കാട്ടാക്കട: വൈകുന്നേരങ്ങള്‍ പാഴാക്കാനില്ല ഇവിടുത്തെ യുവാക്കള്‍ക്ക്. സിനിമ കാണാനും കൂട്ടുകാരുമൊത്ത് കറങ്ങിനടക്കാനും അവര്‍ക്ക് സമയമില്ല. സ്വന്തമായൊരു കൈത്തൊഴില്‍ പഠിക്കാനാണ് അവര്‍ വൈകുന്നേരങ്ങള്‍ മാറ്റിവയ്ക്കുന്നത്. ജോലിയില്ലാതെ അലയാതിരിക്കാന്‍, അല്ലലില്ലാതെ ജീവിതം തളിരിടാന്‍ ഇലക്ട്രിക് വയറിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പൂഴനാട് നീരാഴിക്കോണത്തെ യുവാക്കള്‍.
നെയ്യാറ്റിന്‍കര പോളിടെക്നിക്കിന്റെ കരുതലില്‍ ഈ ഗ്രാമത്തിലെ ആയിരത്തിലധികം യുവാക്കളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നീരാഴിക്കോണത്തിന്റെ ഹൃദയത്തുടിപ്പായ ഭാവന ഗ്രന്ഥശാല & കലാ സാംസ്ക്കാരിക കേന്ദ്രത്തില്‍ നെയ്യാറ്റിന്‍കര പോളിടെക്നിക് അനുവദിച്ച എക്സ്റ്റെന്ഷന് സെന്ററിലൂടെയാണ് ഇവര്‍ തൊഴില്‍ പരിശീലനം നേടുന്നത്.’സാമൂഹ്യ വികസനം പോളിടെക്നിക്കിലൂടെ’ എന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയാണ് ഇവിടെ.
നെയ്യാറ്റിന്‍കര പോളിടെക്നിക്കിലെ ഇന്റേണല്‍ കോര്‍ഡിനേറ്ററായ പവിത്രകുമാര്‍ മുന്‍കൈ എടുത്ത് തുടങ്ങിയ ഈ സബ്സെന്റര്‍ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി സോപ്പ്, മെഴുകുതിരി, പേപ്പര്‍ ബാഗ്, സ്ക്രീന്‍ പ്രിന്റിംഗ് തുടങ്ങി നിരവധി തൊഴില്‍ പരീശീലനങ്ങള്‍ നല്കിവരുന്നു.
സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന യുവാക്കള്‍ക്ക് തൊഴില്‍ പരീശീലത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഉതകുന്ന ഒരു പരീശീലനം നല്‍കണമെന്ന ആശയമാണ് ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്സുകൂടി ഇവിടെ ആരംഭിക്കാന്‍ മൂന്നുവര്‍ഷം മുന്‍പ് തീരുമാനിക്കാന്‍ കാരണമായത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന ലെവല്‍ ഒന്നും, രണ്ടാം ഘട്ടമായി നാലുമാസം നീണ്ടു നില്ക്കുന്ന ലെവല്‍ രണ്ടും ചേര്‍ന്ന് പത്തുമാസം നീണ്ടുനില്‍ക്കുന്നതാണ് കോഴ്സ്. രണ്ട് ബാച്ചില്‍ നിന്നായി ഇതിനോടകം 45 പേര് പരീശീലനം നേടി കഴിഞ്ഞു. മൂന്നാമത് ബാച്ചിന്റെ ആദ്യഘട്ട പരീശീലനം കഴിഞ്ഞ് 24 പേര് ഇപ്പോള്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ആഴ്ചയില്‍ മൂന്ന് ദിവസം വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിച്ചിരിക്കുന്നത്. രാത്രി ക്ലാസ് ആയതിനാല്‍ ജോലിക്ക് പോകുന്ന യുവാക്കള്‍ക്ക് പഠനം തുടരാനും വയറിംഗ് ലൈസന്‍സ് നേടാനും കഴിയുന്നുണ്ട്.
നെയ്യാറ്റിന്‍കര പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഗീതയും പവിത്രകുമാറും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനാല്‍ മികച്ച പരീശീലനമാണ് ഇവിടെ പഠിതാക്കള്‍ക്ക് ലഭ്യമാകുന്നത്.
ഇവിടുത്തെ അദ്ധ്യാപകരായ ജസ്റ്റിന്, പ്രഭു, മധു തുടങ്ങിവരുടെ നേത്യത്വത്തില്‍ പരീശീലനം നേടിയ വിദ്യാര്‍ത്ഥികളാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലെ നൂറോളം വീടുകളില്‍ സൗജന്യ വയറിംഗ് നടത്തി നാടിന് മാതൃകയായത്.
തൊഴില്‍ സാക്ഷരതയുള്ള ഒരു യുവതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഭാവന ഗ്രന്ഥശാല & കലാസാംസ്കാരിക കേന്ദ്രം പ്രസിഡന്റ് രാജേഷ് പ്രദീപും സെക്രട്ടറി സജിനും ട്രഷറര്‍ ബിനുവും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: