കൊച്ചി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും ബോര്‍ഡ്- കോര്പ്പറേഷന് സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ ജില്ലയില്‍ സിപിഎമ്മിനുള്ളില്‍ അമര്‍ഷം പുകയുന്നു. ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജില്ലാ നേതാക്കള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. നേതാക്കളുടെ ഇരട്ടപ്പദവിക്കെതിരെ പ്രദേശിക ഘടകങ്ങളില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. സി. മോഹനന് ടെല്‍ക്ക് ചെയര്‍മാനാണ്. സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഎം സെക്രട്ടറിയേറ്റ് അംഗവുമായ സി. കെ. മണിശങ്കര്‍ അംബ്കാരി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനും, ടി. കെ. മോഹനന് എഫ്ഐറ്റിയുടെ ചെയര്‍മാനും, കെ. ജെ. ജേക്കബ് ബാംബുകോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗം സി. എന്‍. മോഹനാണ് ജിസിസിഎ ചെയര്മാന്. സെക്രട്ടറിയേറ്റ് അംഗം കെ. എന്‍. ഉണ്ണികൃഷ്ണന് കൊച്ചി ദേവസ്വം ബോര്‍ഡ് മെമ്പറും, മറ്റൊരു സെക്രട്ടറിയേറ്റ് അംഗം പി. എം. ഇസ്മയില്‍ കണ്‍സ്യൂമര്‍ ബോര്‍ഡ് അംഗവുമാണ്.
12 സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും മറ്റ് പദവികള്‍ വഹിക്കുന്നതിനാല്‍ ലെനിന് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെകിട്ടുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. ജില്ലാ സെക്രട്ടറി പി. രാജീവും, സി. എന്‍. ദിനേശ്മണിയും കര്‍ഷക സംഘം നേതാവ് സുരേന്ദ്രനും ചേര്‍ന്നാണ് ജില്ലയില്‍ പാര്‍ട്ടി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: