കരുനാഗപ്പള്ളി: അഴീക്കലില്‍ യുവതിയെയും യുവാവിനെയും അക്രമിച്ച സദാചാര ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ വെട്ടിലായത് സ്വന്തം പാര്‍ട്ടി.വാലന്റൈന്സ്ദിനത്തില് അഴീക്കല്‍ ബീച്ചിനു സമീപം വച്ച് യുവതിയെയും യുവാവിനെയും അക്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് വരുത്തി നവ മാധ്യമങ്ങളിന്‍ വ്യാപകമായ കള്ളപ്രചരണമാണ് ഡിവൈഎഫ്ഐ നടത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളിന്റെ കയ്യില്‍ ക്ഷേത്രത്തില്‍ നിന്നും നല്കിയ ചരട് കെട്ടിയിരുന്നു എന്നുള്ളതാണ് തെളിവായി അവര്‍ ചൂണ്ടികാട്ടിയത്. ഇത് കേരളം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ സദാചാര ഗുണ്ടകള്‍ക്കെതിരെയും ഇന്റര്‍നെറ്റുവഴി പ്രചരിപ്പിച്ചവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകരെയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാനസമിതി അംഗത്തിന്റെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ ഉള്‍പ്പെടെ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും വിവിധ സ്ത്രീസംഘടനകള്‍ പ്രതിഷേധിക്കുകയുമുണ്ടായി. പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വരികയും പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായത്. അറസ്റ്റിന് ശേഷമാണ് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് അവര്‍ മനസിലാക്കുന്നത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പതോളം കേസുകളാണ് ചുമത്തിയിട്ടുള്ളത്. ചിലരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റ് ചെയ്തത് സ്വന്തം അണികള്‍ തന്നെ ആയപ്പോള്‍ പ്രതിഷേധവും, പ്രതികരണവും നിര്‍ത്തി അവരെ രക്ഷിക്കാനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: