ആലപ്പുഴ: ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം, കുട്ടനാട്ടിലെ പുഞ്ചകൃഷി പ്രതിസന്ധിയില്‍. വായ്പയെടുത്തും പലിശയ്ക്കെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍. വിത കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഉപ്പിന്റെ അംശം പാടശേഖരങ്ങളില്‍ എത്തിത്തുടങ്ങിയതാണ് കൃഷിയെ ഗുരുതരമായി ബാധിക്കാന്‍ കാരണം. 40 ശതമാനം വിളവ് കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇത് തങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ ഉപ്പുവെള്ളം മാറ്റി വെള്ളം കയറ്റാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. രൂക്ഷമായ വേനലിനോടൊപ്പം മഞ്ഞളിപ്പ്, കളശല്യം, വരിനെല്ലും വ്യാപകമായി. കളനാശിനി പ്രയോഗിച്ചിട്ടും കാര്യമായ ഫലം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വിളവ് മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ രണ്ടു തവണ വളപ്രയോഗം നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഈര്‍പ്പമുണ്ടെങ്കില്‍ മാത്രമേ മൂന്നാം വളം ചേര്‍ക്കാന്‍ കഴിയുകയുള്ളൂ.
തണ്ണീര്‍മുക്കം, കായംകുളം കായലില്‍ നിന്നുമാണ് ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കയറുന്നത്. മഴ ലഭിക്കാതായതോടെ ഉപ്പുകാറ്റ് ശക്തമായതും കൃഷിനാശത്തിന് കാരണമായി. കൈനകരി, നെടുമുടി, കാവാലം പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. 24,500 ഏക്കര്‍ പാടത്താണ് പുഞ്ചകൃഷി നടക്കുന്നത്.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ കേടായത് മാറ്റാത്തതും ഹൗസ് ബോട്ടുകള്‍ക്ക് കടന്നുപോകുന്നതിനായി തുറക്കുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭിക്കാനായി ഷട്ടറുകള്‍ കല്ലുവച്ച് ഉയര്‍ത്തുന്നതുമാണ് ഉപ്പുവെള്ളം കയറാന്‍ കാരണം. കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളം കയറിയതും പച്ചക്കറി കൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: