കോഴിക്കോട്: എയ്ഡഡ് കോളജുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കോഴിക്കോട് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് സംഘടിപ്പിച്ച താലൂക്ക് നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ട്. മറ്റു എന്തു സഹായമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കോേജുകളിലെ നിയമനം സംബന്ധിച്ചും നടത്തിപ്പ് സംബന്ധിച്ചുമുള്ള നിയന്ത്രണം ബാഹ്യശക്തികള്‍ക്ക് നല്‍കാനുള്ള പ്രവര്‍ത്തനം ഈ സര്‍ക്കാര്‍ മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നടത്തിയിരുന്നു. എന്നാല്‍ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. നിയമനം നടത്തുന്നതിനുള്ള മാനേജ്മെന്റിന്റെ അവകാശം തന്നേപറ്റൂ. നിയന്ത്രണം പ്രാദേശികമായ കമ്മിറ്റികള്‍ക്കും മറ്റും കൊടുത്ത് മാനേജ്മെന്റിനോട് കയ്യുംകെട്ടിയിരിക്കാന്‍ പറഞ്ഞാല്‍ അതിന് അനുവദിക്കില്ല. നിലവില്‍ മാനേജ്മെന്റിനുള്ള അധികാരം എടുത്തുകളയാനുമുള്ള സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുക, സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍. എന്‍എസ്എസിന് രാഷ്ട്രീയമില്ല. അംഗങ്ങള്‍ക്ക് ഏത് രാഷ്ട്രീയത്തില്‍ വേണമെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ സമദൂരമാണ് എന്‍എസ്എസിന്റെ രാഷ്ട്രീയ നിലപാട്. അതുകൊണ്ടാണ് ദേവസം റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന എന്‍എസ്എസിന്റെ ആവശ്യം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ പ്രൊഫ. വി.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, വി. രാഘവന് എന്നിവര്‍ ആശംസ നേര്‍ന്നു. കോഴിക്കോട് താലൂക്ക് യൂണിയന് പ്രസിഡന്റ് വി. മുരളീധരന്, യൂണിയന് വൈസ് പ്രസിഡന്റ് എം. വിശ്വനാഥന് നായര്‍, യൂണിയന് സെക്രട്ടറി കെ.എം. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: