ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനത്തെയും ഏറെ സ്വാധീനിച്ചു ശ്രീമദ്ഭഗവദ് ഗീത. ഗീത തനിക്ക് മാതാവാണ് എന്ന് അദ്ദേഹം തുറന്നു പറയുന്നു. ആശകള്‍ അലട്ടുമ്പോള്‍ നൈരാശ്യങ്ങള്‍ തുറിച്ചുനോക്കുമ്പോള്‍, ചക്രവാളത്തിലെങ്ങും പ്രകാശത്തിന്റെ ഒരൊറ്റ രശ്മിപോലും കാണാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ അദ്ദേഹം ഭഗവദ്ഗീതയെ സമീപിച്ചിരുന്നു. അപ്പോഴൊക്കെ ഭഗവദ്ഗീത ആശ്വാസവും വെളിച്ചവും നല്കുന്നു. അങ്ങനെ, തീക്ഷ്ണമായ ദുഃഖത്തിന് നടുവിലും പുഞ്ചിരിക്കാന്‍ സാധിക്കുന്നത് ഭഗവദ്ഗീതയുടെ ഉപദേശമാണെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു.
ഗീതാമാതാവിനെ അനുസരിക്കുന്നവന്റെ മനസ്സിനെ ഒരിക്കലും വാര്‍ദ്ധക്യം ബാധിക്കുകയില്ല എന്ന് ഗാന്ധിജി സ്വജീവന്‍ കൊണ്ട് തെളിയിച്ചു.
വര്‍ഗീയതയും വിഭാഗീയതയുമില്ലാത്ത ഒരു ആദ്ധ്യാത്മിക നിഘണ്ടുവാണ് ഗീത. ഇതേക്കുറിച്ച് ഗാന്ധിജി പറയുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത ഇംഗ്ലീഷ് പദങ്ങളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതിനുവേണ്ടി കൂടെക്കൂടെ നിഘണ്ടു നോക്കാറുള്ളതുപോലെ എന്റെ ക്ലേശങ്ങളുടെയും പരീക്ഷണങ്ങളുടെയും ഉടനെയുള്ള പരിഹാരത്തിന് ഞാന്‍ ഭഗവദ്ഗീത എന്ന സദാചാര നിഘണ്ടുവിനെയാണ് ആശ്രയിക്കാറുള്ളത്.
ഗീതയുടെ രീതിശാസ്ത്രമാണ് ഗാന്ധിജിയെ ഏറെ ആകര്‍ഷിച്ചത്. ആധിപത്യത്തിന്റെയോ ശാസനത്തിന്റെയോ സമീപനം ഗീതയിലില്ല. യുക്തിസഹമായി കാര്യങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും യുക്തിവാദത്തോടുകൂടിയ ധര്‍മശാസ്ത്രം അതിലുണ്ട്. അതേസമയം, കേവലം വിജ്ഞാനഗ്രന്ഥം മാത്രമല്ല. ഹൃദയത്തിനും ബുദ്ധിക്കും അത് സംതൃപ്തി നല്കുന്നു. ഭൗതികലോകത്തെയും അതിന്റെ സൂക്ഷ്മതലമായ ആത്മീയ തത്വത്തേയും ഗീതപ്രകാശിപ്പിക്കുന്നു. തത്വജ്ഞാനവും ഭക്തിയും ഒരേ സമയം വിളങ്ങുന്ന മഹദ്ഗ്രന്ഥമാണ് ഗീത. ഇത്തരം ഒരു സമന്വയം ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനത്തിന്റെ ശക്തമായ ഒരു അടിത്തറയാണ്.
ആത്മസാക്ഷാത്ക്കാരമാണ് മനുഷ്യന്റെ ആത്യന്തിക ജീവിതലക്ഷ്യം എന്ന് ഭഗവദ്ഗീത ഓര്‍മപ്പെടുത്തുന്നു. ഈ ലക്ഷ്യത്തിന് നല്ല മാര്‍ഗ്ഗം ഏതെന്ന് ഗീത കാണിച്ചുതരുന്നു. ലൗകിക ജീവിതം ഉപേക്ഷിച്ചല്ല ആത്മസാക്ഷാത്കാരം നേടേണ്ടത് എന്ന സന്ദേശവും ഗീത നല്കുന്നു. സന്യാസിക്കും ഗൃഹസ്ഥനും യുക്തിവാദിക്കും എല്ലാം പരമമായ ലക്ഷ്യം നേടാം. കര്‍മ്മം ചെയ്യുന്ന ആളുടെ മനോഭാവത്തില്‍ പ്രത്യേകമായ ക്രമം ഉണ്ടാക്കുകയാണ് വേണ്ടത്. ആസക്തിയെ ലഘൂകരിക്കുകയും ക്രമേണ ഇല്ലാതാക്കുകയും വേണം. ഇത് നിഷേധ പ്രക്രിയ ആകാനും പാടില്ല.
അതിന് സേവന മനോഭാവം വളര്‍ത്തുകയാണ് മാര്‍ഗ്ഗം. ഓരോ പ്രവൃത്തിയും ഈശ്വരാംശം കുടികൊള്ളുന്ന സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനമാണെന്ന ബോധ്യം മനസ്സില്‍ ഉറപ്പിക്കുക. ഈ സേവനം മറ്റൊരു തരത്തില്‍ ഈശ്വര ആരാധന തന്നെ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പ്രതിഫലത്തിനുവേണ്ടിയുള്ള ആസക്തിയും താനെ ഇല്ലാതാകുന്നു.
ഇപ്രകാരം അനാസക്തഭാവം വളര്‍ത്തിയെടുക്കാനുള്ള വ്യക്തമായ കര്‍മ്മപദ്ധതിയും ദര്‍ശനവും ഭഗവദ്ഗീത പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് ഗാന്ധിജി ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനം എഴുതിയപ്പോള്‍ അനാസക്തി യോഗം എന്ന പേര് നല്‍കിയത്.
മഹാത്മജിയുടെ അഭിപ്രായത്തില്‍ ഭഗവദ്ഗീതയുടെ സുവ്യക്തമായ തത്ത്വോപദേശം ഇപ്രകാരമാണ്. നിനക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളകര്‍മ്മം നീ ചെയ്യുക. അതിന്റെ ഫലം ത്യജിക്കുക. നിസ്സംഗമായി കര്‍മം അനുഷ്ഠിക്കുക.
കര്‍മ്മത്തെ ത്യജിക്കുന്നവന് നശിക്കുന്നു.
കര്‍മമ്മഫലം ത്യജിക്കുന്നവനാകട്ടെ ഉയരുന്നു.
മേല്‍പ്പറഞ്ഞ ഗീതോപദേശത്തെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഗാന്ധിജിയുടെ അഭിപ്രായം ഏറെ ശ്രദ്ധേയമാണ്. സത്യവും അഹിംസയും പൂര്‍ണമായും പാലിക്കപ്പെട്ടാലല്ലാതെ പൂര്‍ണമായ കര്‍മഫലത്യാഗം സാധ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അനാസക്തമായ കര്‍മ്മം മനുഷ്യനെ ലക്ഷ്യപ്രാപ്തിക്ക് അര്‍ഹനാക്കുന്നു.
അനാസക്തി എന്തെന്നും അത് എങ്ങനെ പ്രയോഗിക്കാമെന്നും ഭഗവദ്ഗീതയിലെ മൂന്നും നാലും അഞ്ചും അദ്ധ്യായങ്ങള്‍ ഒന്നിച്ച് വായിച്ചാല്‍ ബോധ്യമാകും. ഈ അധ്യായങ്ങളിലെ സന്ദേശമാണ് ഗീതാദര്‍ശനത്തെ അനാസക്തിയോഗം എന്നു നാമകരണം ചെയ്യാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്.
രണ്ടാം അധ്യായത്തില്‍ സ്ഥിതപ്രജ്ഞ ലക്ഷണത്തെക്കുറിച്ച് ഭഗവാന് വിവരിച്ചപ്പോള്‍ അര്ജ്ജുനന് ആശയക്കുഴപ്പമുണ്ടാകുന്നു. മൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തില്‍ ഈ അവ്യക്തതയാണ് സംശയമായി അര്ജുനന് ഉന്നയിക്കുന്നത്. ഒന്നും ചെയ്യാതെ ശാന്തനായി ഇരുന്നാല്‍ സ്ഥിതപ്രജ്ഞനായിക്കൂടേ എന്നാണ് ഒരു സംശയം.
കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠം ജ്ഞാനമാണെങ്കില്‍ എന്തിന് ഈ ഭാരിച്ച ജോലിയെല്ലാം ഏറ്റെടുക്കണം. നേരിട്ട് ജ്ഞാനം നേടിയാല്‍ പോരേ. ഇതായിരുന്നു രണ്ടാം സംശയം. കര്‍മം അനുഷ്ഠിക്കാതെ കര്‍മ്മവിമുക്തി ഉണ്ടാകില്ല എന്നും കര്‍മമ്മനിരാസത്തിലൂടെ ജ്ഞാനലബ്ധിയും ഉണ്ടാകുന്നില്ല എന്നും ഭഗവാന് ശ്രീകൃഷ്ണന് വ്യക്തമാക്കുന്നു. എല്ലാ കര്‍മ്മങ്ങളെയും ത്യജിച്ചതുകൊണ്ട് മാത്രം ഒരുവനും പൂര്‍ണ്ണനാകുകയില്ല. നാമെല്ലാവരും എപ്പോഴും കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം. സമസ്ത സൃഷ്ടിജാലങ്ങളേയും ഈശ്വരന്മാരായി കണ്ട് അവര്‍ക്കു ചെയ്യുന്ന സേവനമായി കര്‍മ്മത്തെ മനസ്സിലാക്കുക. സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്ലാതെ ചെയ്യുന്ന ഇത്തരം ലോകസേവനംതന്നെയാണ് യജ്ഞം. ജ്ഞാനത്തിന്റെ പ്രസന്നത കൈവരിക്കാനും ഇത്തരം സേവനംകൊണ്ട് സാധിക്കും.
കാമക്രോധങ്ങളാണ് ആസക്തിയുടെ പ്രകടിത രൂപങ്ങള്‍. ഇവ രണ്ടും ഒരുവനെ അടിമയെപ്പോലെ പാപകര്‍മ്മത്തിലേക്ക് തള്ളിവിടുന്നു. ഈ ദുര്‍ഗതി വരാതിരിക്കാന്‍ ഒരു മാര്‍ഗമം മാത്രം, ഫലേച്ഛ കൂടാതെ അനാസക്തമായി കര്‍മ്മം ചെയ്യുക. ഇപ്രകാരം ചെയ്യുന്നവര്‍ കര്‍മ്മങ്ങളെ ജ്ഞാനാഗ്നിയില്‍ ഹോമിക്കുന്നുവെന്നു പറയാം. കര്‍മ്മഫല ത്യാഗത്തോടെ കര്‍മ്മം ചെയ്യുന്നവന് എപ്പോഴും സംതൃപ്തനും സ്വതന്ത്രനും ആയിരിക്കും. ഇത്തരത്തില്‍ ആത്മനിയന്ത്രണം സാധ്യമായ ഒരു വ്യക്തിക്ക് ആത്മജ്ഞാനത്തിലേക്ക് എത്തുക പ്രയാസമുള്ള കാര്യമായിരിക്കില്ല. തന്നിലും സഹജീവികളിലും സര്‍വസൃഷ്ടികളിലും ഒരേ ചൈതന്യത്തെ ദര്‍ശിക്കാനാകുന്നതുതന്നെയാണ് യഥാര്‍ത്ഥ ജ്ഞാനം.
ജ്ഞാനവും കര്‍മ്മവും പരസ്പര പൂരകമാകുന്നു. ജ്ഞാനിയായ ഒരാള്‍ക്ക് നിഷ്കാമകര്‍മം സാധ്യമാകുന്നു. നിഷ്കാമകര്‍മത്തിലൂടെ ജ്ഞാനം കൈവരിക്കാനും സാധിക്കണം.
ഈ രണ്ട് പ്രക്രിയകള്‍ക്കും ആധാരമായി വര്‍ത്തിക്കുന്നത് സര്‍വസൃഷ്ടി സമദര്‍ശനമാണ്. എല്ലാത്തിലും തന്നിലും ഒരേ ശക്തിയെ ദര്‍ശിക്കാന്‍ കഴിയുന്നതാണ് സര്‍വസൃഷ്ടി സുദര്‍ശനം. സര്‍വജീവജാലങ്ങളുടെയും ക്ഷേമത്തിനുവേണ്ടി സേവനം അനുഷ്ഠിക്കാനുള്ള സര്‍വോദയ മനോഭാവം വളര്‍ത്തുന്നതോടെ നിഷ്കാമകര്‍മ്മം സാധ്യമാകുന്നു.
നിഷ്കാമകര്‍മ്മത്തിലൂടെ ലഭ്യമാകുന്ന ജ്ഞാനം മനുഷ്യനില്‍ തിരിച്ചറിവുണ്ടാക്കുന്നു. പരമാത്മാവിന്റെ ശക്തി തന്നെയാണ് ജീവാത്മാവായി ഓരോ ജീവിയിലും പ്രവര്‍ത്തിക്കുന്നത്. പരമമായ ശക്തിയാണ് കാര്യങ്ങളെ നിര്‍ണയിക്കുന്നത്. ഇതിന്റെ ഒരു ഉപകരണം മാത്രമാണ് മനുഷ്യനും മറ്റു ജീവജാലങ്ങളും. ഇത് മനസ്സിലാക്കുന്നതിലൂടെ വ്യക്തിയിലെ അഹംഭാവം അസ്തമിക്കുന്നു. സര്‍വോദയമെന്ന ചിന്തയോടെ ലോകസേവനം ചെയ്യാന്‍ തയ്യാറാകുന്ന സത്യഗ്രഹികളാകാന്‍ ഭഗവദ്ഗീതയിലെ അനാസക്തി യോഗം നമ്മെ പ്രാപ്തരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: