കേരളത്തില്‍ ശ്രീരാമകൃഷ്ണദേവന്റെ ജീവിതാദര്‍ശം അരശതാബ്ദകാലത്തോളം പ്രചരിപ്പിച്ചുകൊണ്ട് ധന്യജീവിതം നയിച്ചുവന്ന സ്നേഹനിധിയായ സന്യാസിശ്രേഷ്ഠനായിരുന്നു വാഗീശ്വരാനന്ദ സ്വാമികള്‍.
ചെങ്ങന്നൂരിലെ പ്രസിദ്ധമായ മഞ്ചനാമഠം വീട്ടില്‍ 1884-ല്‍ (കൊ.വ. 1059 കുംഭമാസത്തിലെ ഉത്രംനാളില്‍) നാരായണപിള്ളയുടെ പുത്രനായി ജനിച്ചു. കൃഷ്ണപിള്ള എന്നായിരുന്നു പൂര്‍വാശ്രമനാമം. മാന്നാര്‍ സ്കൂളിലെ വിദ്യാഭ്യാസകാലത്ത് അവിടത്തെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന മധുരനായകം (പിന്നീട് അംബാനന്ദസ്വാമികള്) വഴിയാണ് ശ്രീരാമകൃഷ്ണ സന്ദേശത്തിലേക്ക് ആകൃഷ്ടനാകുന്നത്. തൃശ്ശിനാപ്പള്ളിയിലും തിരുവനന്തപുരത്തുമായി കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം മാന്നാര്‍ ഹൈസ്കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കൃഷ്ണപിള്ള കേരളത്തില്‍ ശ്രീരാമകൃഷ്ണ സന്ദേശപ്രചാരകനായി വന്ന നിര്‍മലാനന്ദ സ്വാമികളുമായി സമ്പര്‍ക്കത്തിലാകുന്നത്.
വിവാഹിതനായിരുന്ന കൃഷ്ണപിള്ള മക്കള്‍ക്ക് രാമകൃഷ്ണന്, നരേന്ദ്രന് തുടങ്ങിയ നാമങ്ങളാണ് ഇട്ടിരുന്നത്. ഭാര്യയുടെ അകാലനിര്യാണം അദ്ദേഹത്തെ വിരക്തനാക്കി. 1922 ല്‍ തിരുവല്ല ആശ്രമത്തിലെ അന്തേവാസിയായി. 1923 ല്‍ (1099 ധനു 8 ന്) ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിര്‍മലാനന്ദ സ്വാമികളില്‍നിന്ന് സന്യാസം സ്വീകരിച്ച് വാഗീശ്വരാനന്ദസ്വാമികളായി.
കേരളത്തില്‍ ഉടനീളം സഞ്ചരിച്ച് ശ്രീരാമകൃഷ്ണ സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്ന സ്വാമിജി വളരെക്കാലം (1933-40)തിരുവല്ല ആശ്രമാധ്യക്ഷനായിരുന്നു. തിരുവല്ലയില്‍ 1930 ലുണ്ടായ പുതിയ ആശ്രമത്തിന്റെ നിര്‍മാണത്തിനും അതിനുവേണ്ട സമ്പത്ത് സ്വരൂപിക്കുന്നതിനും വാഗീശ്വരാനന്ദസ്വാമികള് കഠിനാധ്വാനംതന്നെ നടത്തിയിട്ടുണ്ട്.
പ്രായാധിക്യംമൂലം 1960 മുതല്‍ സ്വാമികള്‍ക്ക് സഞ്ചരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ അധികം കഴിഞ്ഞിരുന്നില്ല. എങ്കിലും പല ആശ്രമങ്ങളിലും വിശ്രമിക്കുന്ന അവസരങ്ങളില്‍, അദ്ദേഹത്തിന്റെ സ്നേഹത്താല്‍ ആകൃഷ്ടരാകുന്ന ഭക്തജനങ്ങള്‍ ഈശ്വരാഭിമുഖമായി ചിന്തിക്കുന്നതിനും ജീവിക്കുന്നതിനും പ്രേരിതരായിട്ടുണ്ട്. 1972 ഫെബ്രുവരി മാസം 29 ന് ഉച്ചയ്ക് 4.40 ന് 88-ാമത്തെ വയസ്സില്‍ കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ വാഗീശ്വരാനന്ദ സ്വാമികള്‍ സമാധി പ്രാപിച്ചു.
ആശ്രമാന്തേവാസികളും സ്വാമിജിയുടെ പൂര്വാശ്രമബന്ധുക്കളും സ്നേഹപൂര്‍വം വേണ്ട ശുശ്രൂഷകള്‍ ചെയ്യുന്നതിന് അടുത്തുതന്നെയുണ്ടായിരുന്നു. ശിശുസഹജമായ സരളതയും ഉത്സാഹവും നിറഞ്ഞതായിരുന്നു വാഗീശ്വരാനന്ദസ്വാമികളുടെ ധന്യജീവിതം. സദാ സുപ്രസന്നനായിരുന്ന സ്വാമികളുടെ തിരോഭാവം അദ്ദേഹത്തെ അറിയാമായിരുന്നവര്ക്കെല്ലാം തീരാനഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: