തലശ്ശേരി: കോടിയേരി കല്ലില്‍താഴെ കല്യാണ വീട്ടില്‍ കയറി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. കല്ലില്‍താഴെയിലെ അച്ചുതത്തില്‍ റഗില്‍(28), അമ്പലത്തുംകണ്ടിയില് റിജേഷ്(26), നസീറയില്‍ അഫ്സല്(29)എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്നുപേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുകൂടാതെ വധുവിന്റെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെങ്കിലും ഇന്നലെ നടന്ന വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കല്ലില്‍ത്താഴെയുള്ള സിപിഎം സ്ഥിരം ക്രിമിനലുകളാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടത്തിയത്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കല്ലില്‍ത്താഴെ പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് പിറകുവശത്തുള്ള രാമചന്ദ്രമന്റെ ശ്രുതിലയം എന്ന വീട്ടിലായിരുന്നു അക്രമം നടന്നത്. രാമചന്ദ്രന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തലേന്ന് വീട്ടില്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താനെത്തിയവരെയാണ് പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകര്‍ മദ്യപിച്ച് ലക്കുകെട്ട് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമത്തിനിടയില്‍ വീട്ടിനകത്തേക്ക് പാഞ്ഞുകയറിയെ ബിജെപി പ്രവര്‍ത്തകരെ മുറിയിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാനെത്തിയ രാമചന്ദ്രനെയും വധുവിന്റെ മുത്തശ്ശി കമലാക്ഷിയെയും അക്രമികള്‍ വെറുതെ വിട്ടില്ല. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമം. ഇവിടെ അടുത്തിടെയാണ് രാമചന്ദ്രന് താമസമാക്കിയത്. സിപിഎം ശക്തികേന്ദ്രമായ ഗ്രാമത്തില്‍ ഞങ്ങളിവിടെ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിന് സഹായിക്കാന്‍ വന്നു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. വിവാഹവീട്ടിലെത്തിയ ബന്ധുക്കളെയും അക്രമിസംഘം കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തി. സ്ഥലത്തെ അറിയപ്പെടുന്ന സിപിഎം അക്രമികളായ നിഖില്‍, മിനാഫ്, നിതിന്‍, വിജേഷ്, മനോജ്, മോനിഷ്, ജിജീഷ്, ജിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് അക്രമം നടത്തിയത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി കല്ലില്‍ത്താഴെ പ്രദേശത്ത് സിപിഎം അക്രമിസംഘം അഴിഞ്ഞാടി വരികയാണ്. കല്ലില്‍ത്താഴെയുള്ള ബിജെപി ഓഫീസ് നിരവധി തവണ തകര്‍ക്കുകയും ഈ മേഖലയിലെ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടത്തുകയും ഒട്ടേറെപ്പേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ ന്യൂമാഹി പോലീസ് തയ്യാറാകുന്നുല്ല. ഇതാണ് പ്രദേശത്ത് വീണ്ടും വീണ്ടും അക്രമം നടത്താന്‍ സിപിഎം ക്രിമിനല്‍ സംഘത്തിന് പ്രചോദനമേകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: