ഇരിട്ടി: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനയോഗത്തിനു ശേഷം യോഗതീരുമാനങ്ങളെ കാറ്റില്‍പ്പറത്തി മുഴക്കുന്ന് പഞ്ചായത്തില്‍ നിരന്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഞായറാഴ്ച പുലര്‍ച്ചെ കാക്കയങ്ങാട് കായപ്പനച്ചിയില്‍ ഒരാഴ്ച മുന്‍പ് വരെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വന്ന യു.പങ്കജാക്ഷന് സ്മാരക സ്മൃതി മന്ദിരത്തിന് നേരെ ബോംബാക്രമണം നടന്നു. ഈ സ്മൃതി മന്ദിരത്തിന് നേരെ സിപിഎം സംഘം നിരന്തരമായി ആക്രമണം നടത്തിവരികയാണ് ഒരു വര്‍ഷം മുന്‍പ് കരിയോയില്‍ ഒഴിച്ചു വികൃ തമാക്കിയിരുന്ന സ്മൃതി മന്ദിരത്തിന്റെ ബോര്‍ഡുകളും മറ്റും ഈയിടെ നശിപ്പിച്ചിരുന്നു. ഈ കെട്ടിടത്തിന് സമീപം തന്നെ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്മൃതി മന്ദിരം പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിരന്തരം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കെട്ടിടത്തിനെതിരെ അക്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്മൃതി മന്ദിരം അടുത്ത ദിവസം ഇവിടെ നിന്നും മാറ്റി മുറി ഉടമക്ക് തിരിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഇത് അറിഞ്ഞിട്ടില്ലാത്ത സിപിഎം ക്രിമിനലുകളാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈ കെട്ടിടത്തിന് നേരെ ബോംബേറ് നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിന്റെ വാതിലിനോട് ചേര്‍ന്ന് ചുമരില്‍ത്തട്ടി ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചുമര് അടര്‍ന്നു ദ്വാരമുണ്ടായി. ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടിത്തകര്‍ന്നു. മുറിക്കകത്ത് ഉറങ്ങുകയായിരുന്ന അന്യദേശ തൊഴിലാളികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുഴക്കുന്നു പഞ്ചായത്തിലെ കൂടലോട് ബിജെപി പഞ്ചായത്തംഗവും മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ടുമായ എം.വിനീതയുടെ വീടിനു നേരെ കരിയോയില്‍ പ്രയോഗം നടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും നേരെ കരിയോയില്‍ ആക്രമണം നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്മൃതിമന്ദിരം പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രിയില്‍ ബോംബേറ് നടന്നിരിക്കുന്നത്. വിനീതയുടെയും ബാബു ജോസഫിന്റെയും വീടിനു നേരെ കരിയോയില്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുഴക്കുന്ന് പഞ്ചായാതില് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാനയോഗം ചേരുകയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടുംവീണ്ടും ഇവിടെ അക്രമം അരങ്ങു തകര്‍ക്കുകയാണ്. ബോംബേറ് നടന്ന സ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പോലീസിന്റെ നിഷ്ക്രിയത്വമാണ് മുഴക്കുന്ന് പഞ്ചായത്തിലെ അക്രമ സംഭവങ്ങള്‍ തുടരുന്നതിന് കാരണമെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: