ഇരിട്ടി: ലോകത്തെവിടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എതിര് ശബ്ദങ്ങളെ ഉന്മൂലനം ചെയ്തിട്ടുള്ളത് പോലെ കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സിപിഎം തങ്ങളുടെ എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്‍ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗവും വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് മാറിവന്നവര്ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും മാത്രമല്ല, തങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന എല്ലാവരെയും ഇവര്‍ കടന്നാക്രമിക്കുന്നു. നാട്ടിലെ ക്രമസമാധാനം ഉറപ്പ് വരുത്തേണ്ട പോലീസിനെപ്പോലും ആക്രമിക്കുകയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുകയും ചെയ്യുന്നു. അമ്മമാര്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഇവരുടെ അക്രമത്തില്‍ രക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. യോഗത്തില്‍ ബിജെപി അയ്യന്‍കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം.രവീന്ദ്രന്, ആര് എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്, എം.ആര്.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രജുകുമാര്‍ സ്വാഗതവും മാധവന് കാരിക്കനാല്‍ നന്ദിയും പറഞ്ഞു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറയടക്കം സിപിഎം, സിപിഐ, കോണ്‍ഗ്രസ്സ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ഇരുപതോളം പേരെ ചടങ്ങില്‍ അഡ്വ. പ്രകാശ് ബാബു ഷാളണിയിച്ചു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: