പേട്ട: ജപ്പാന് കുടിവെളള പദ്ധതി പ്രകാരം പൂന്തുറയില്‍ സ്ഥാപിച്ച വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പില്‍ അനധികൃത കണക്ഷനുകള്‍. സുനാമി കോളനി , ആറ്റിന്‍പ്പുറം , മണല്‍പ്പുറം പ്രദേശങ്ങളിലാണ് അനധികൃത കണക്ഷനുകള്‍ വ്യാപകമായിരിക്കുന്നത്. പ്രദേശവാസിയായ വാട്ടര്‍ അതോറിട്ടിയുടെ അംഗീകൃത കരാറുകാരന്റെ ഒത്താശയോടെയാണ് ഇത്തരം പൈപ്പ് കണക്ഷനുകള്‍ പ്രദേശവാസികള്‍ക്ക് നല്‍കുന്നതായി പറയപ്പെടുന്നത്.
കാലങ്ങളായി കുടിവെളളത്തിന്റെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന പ്രദേശങ്ങളിലൊന്നാണ് പുന്തൂറ. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് കണക്ഷനുകളുണ്ടെങ്കിലും കൃത്യമായി വെളളം ലഭിക്കാറില്ല.
ഡ്രെയിനേജ് മാലിന്യം പൈപ്പ് വെളളത്തില്‍ കലരുന്നു. പൈപ്പ് ലൈനുകള്‍ പൊട്ടിയൊലിച്ചാല്‍ അധികൃതരില്‍ നിന്നും നടപടിയില്ല. ഇത്തരത്തില്‍ നിരവധി പരാതികളാണ് പ്രദേശവാസികള്‍ക്കുണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ ലക്ഷ്യം വെച്ച് അന്നത്തെ എംഎല്‍എ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ ജപ്പാന് കുടിവെളള പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചത്. നൂറ്റി അറുപതോളം കണക്ഷനുകളാണ് തീരദേശ വികസന ഫണ്ടില്‍പ്പെടുത്തി പഴയ പൈപ്പില്‍ നിന്നും പുതിയ പൈപ്പിലേയ്ക്ക് മാറ്റി നല്‍കിയത്. വാട്ടര്‍ അതോറിട്ടിയില്‍ പണമടയ്ക്കാതെ കുടിവെളളം ഉപയോഗിച്ചതില്‍ പതിനായിരക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നത്. ഇതില്‍ വന്‍ കുറവ് വരുത്തി മിനിമം തുകയായി ആയിരം രൂപ വാട്ടര്‍ അതോറിട്ടിയില്‍ അടപ്പിച്ചുകൊണ്ടാണ് ജപ്പാന് പൈപ്പില്‍ കണക്ഷന് നല്‍കിയത്.
എന്നാല്‍ ജപ്പാന് പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ പിന്നിടും മുമ്പേ ഇതേ പൈപ്പില്‍ അനധികൃത കണകഷനുകള്‍ ബന്ധപ്പെടുത്തിയിരിക്കുകയാണ്. വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരന്റെ മകനും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാഷ്ടീയത്തിലേയും വാട്ടര്‍ അതോറിട്ടിയിലെ ചില ഉന്നത ഉേദ്യാഗസ്ഥരുടെ ഒത്താശയും ഇവര്‍ക്കുണ്ട്. നാലായിരം മുതല്‍ പതിനയ്യായിരം വരെയാണ് പ്ലബിംഗിന് വേണ്ട സാധനങ്ങള്‍ക്കുള്‍പ്പെടെ ഇവര്‍ വാങ്ങുന്നതായി പറയുന്നത്.
ഇതോടെ പ്രധാന പൈപ്പിന്റെ വാല്‍വ് ഇടയ്ക്കിടയ്ക്ക് അടയ്ക്കുന്നതും കുടിവെളളം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചെങ്കിലും നടപടികള്‍ ഉന്നത സ്വാധീനത്തില്‍ മരവിപ്പിക്കുകയാണ്.
മുട്ടത്തറയിലും തൈയ്ക്കാടും വാട്ടര്‍ അതോറിട്ടിയിലെ കരാര്‍ പണികളില്‍ കൃതൃമം കാണിച്ചതിനെതില് നിരവധി ആക്ഷേപങ്ങളാണ് കരാറുകാരനെതിരെയുളളത് . നഗരസഭ സൗജന്യമായി നല്കുന്ന വാട്ടര്‍ കണക്ഷനുകളില്‍ പോലും ഇയാള്‍ പണം വാങ്ങുന്നതായാണ് പൂന്തുറ വാസികള്‍ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: