തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാര് അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഭാരത് ഭവന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സഹകരണത്തോടെ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി 24, 25, 26 തീയതികളിലാണ് നാഷണല്‍ ഫോക് ഫെസ്റ്റിവല്‍ ഓഫ് കേരള നടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള നാടോടി കലാരൂപങ്ങളുടെ വൈവിധ്യം അടുത്തറിയാന്‍ കഴിയുന്ന മേള കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ കലാരൂപങ്ങളാണ് തിരുവനന്തപുരത്തെ മൂന്ന് പകലിരവുകളെ ധന്യമാക്കാനെത്തുന്നത്. കാശ്മീരില്‍ നിന്നു മാത്രം ഇരുനൂറോളംപേര്‍ പങ്കെടുക്കുന്ന പത്തോളം നൃത്ത-സംഗീത രൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ബംഗാളില്‍ നിന്നെത്തുന്ന സഹാജിയ ഫോക് മ്യൂസിക് ബാന്‍ഡ് ഉള്‍പ്പെടെ പല സംഘങ്ങളും കേരളത്തില്‍ ആദ്യമായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പരമ്പരാഗത നാടന്‍പാട്ടുകളും മറ്റും പരമ്പരാഗത വാദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ അവതരിപ്പിക്കുക.
പഞ്ചാബില്‍ നിന്നെത്തുന്ന സംഘങ്ങള്‍ ഭംഗ്ര, ഗിഥ, ജാഗോ, തുടങ്ങി സംസ്ഥാനത്തിന്റെ യഥാര്‍ഥ സാംസ്കാരികമുഖം വെളിപ്പെടുത്തുന്ന നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. ഏതാണ്ട് രണ്ടുമണിക്കൂറോളം നീളുന്ന പ്രകടനമായിരിക്കും ഇവരുടേത്. രാജസ്ഥാനില്‍ നിന്ന് കല്ബല്യ നൃത്തവുമായി വേറൊരു സംഘവും സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. പാക്കിസ്ഥാനോടു ചേര്‍ന്നു കിടക്കുന്ന മരുപ്രദേശമായ ജയ്സാല്‍മീറില്‍ നിന്നെത്തുന്ന കലാകാരന്മാര് രാജസ്ഥാന്റെ ജീവിതരീതികളും വസ്ത്രധാരണവും മറ്റുമാണ് തങ്ങളുടെ കലാരൂപത്തിലൂടെ രംഗത്തവതരിപ്പിക്കുന്നത്. നൃത്തംചെയ്യുന്ന ജിപ്സികളും ഈ സംഘത്തിനൊപ്പമുണ്ടാകും. കേരളത്തില്‍ നിന്ന് തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന-നാടന്‍ കലാരൂപങ്ങളും അവതരിപ്പിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: