കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയിലായ കേരള ഫീഡ്സില് കടുത്ത തീരുമാനത്തിന് മുമ്പ് അറ്റകൈ പ്രയോഗം. പുതിയ ഉത്പന്നം പുറത്തിറക്കുന്നതിന്റെ പേരില്‍ 27 കോടി രൂപ സര്‍ക്കാറില്‍ നിന്ന് സബ്സിഡിയായി ലഭ്യമാക്കാനാണ് നീക്കം. ഇത് സാധ്യമായാല്‍ കാലിത്തീറ്റ വില വര്‍ദ്ധനയടക്കമുള്ള കടുത്ത നടപടി വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിലെ പ്രതിന്ധി അത്രക്കും രൂക്ഷമാണിപ്പോള്‍. ഏതാനും മാസങ്ങളായി മൂന്ന്, നാല് കോടി രൂപ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നഷ്ടക്കണക്ക് ഇതുവരെയായി 60 കോടിയോളമാണ്. ജീവനക്കാരുടെ ശമ്പളമൊഴികെ മറ്റെല്ലാ തലത്തിലും പ്രയാസം ബാധിച്ചുതുടങ്ങി. ഉല്‍പ്പാദനവും വെട്ടിച്ചുരുക്കി. കല്ലേറ്റുംകരയില്‍ 650 ടണ്‍ ഉല്‍പ്പാദന ശേഷി ഉണ്ടായിരുന്നത് ഇപ്പോള്‍ 400 ടണ്‍ ആയി. ഈ നില തുടര്‍ന്നാല്‍ ഉല്‍പ്പാദനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് ആശങ്ക.
കാലിത്തീറ്റ വിപണിയില്‍ മേധാവിത്വമുള്ള കേരള ഫീഡ്സിന്റെ കഷ്ടകാലത്തിന് കാരണം അസംസ്കൃത വസ്തുക്കളുടെ ഭീമമായ വില വര്‍ദ്ധനയാണ്. ചോളം, തവിട്, വിവിധ പിണ്ണാക്ക് എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കള്‍. കേരളത്തില്‍ ഇവയുടെ ലഭ്യത പരിമിതമായതിനാല്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ട്വരുന്നത്. ഇവക്കാകട്ടെ 30-40 ശതമാനം വരെ വില വര്‍ദ്ധിച്ചു. ഇപ്രകാരം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന് സ്വാഭാവികമായും വില വര്‍ധിപ്പിക്കേണ്ടതാണ്.
എന്നാല്‍ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത്, കേരള ഫീഡ്സില് കഴിഞ്ഞ രണ്ടു വര്‍ഷമായി വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ സ്ഥാപനം തന്നെ പൂട്ടേണ്ടിവരും. അതൊഴിവാക്കാന് വില വര്‍ദ്ധനയാണ് സത്വര നടപടി. എന്നാല്‍ വില വര്‍ധന പ്രതികൂലമായി ബാധിക്കുമെന്നും സൂചനയുണ്ട്. ക്ഷീര കര്‍ഷകരെ അത് തളര്‍ത്തും. സ്വകാര്യ കാലിത്തീറ്റ കമ്പനികളുടെ ഉല്‍പ്പന്നവും വിപണിയിലുള്ളതിനാല്‍ കേരള ഫീഡ്സിന്റെ വില്‍പ്പനയില്‍ കുറവുണ്ടാകുമെന്നും കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. കന്നുകുട്ടികളുടെ ആരോഗ്യ വളര്‍ച്ചക്കും കൂടുതല്‍ പാലിനും ഉപയുക്തമാംവിധം പുതിയ ഇനം കാലിത്തീറ്റ ഇറക്കുകയാണ് ലക്ഷ്യം.
ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഈ ഉല്‍പ്പന്നത്തിനായി 27 കോടി രൂപ കേരള ഫീഡ്സിന് സബ്സിഡിയായി അനുവദിക്കണമെന്നാണ് ആവശ്യം. ഇത്രയും തുക ലഭ്യമായാല്‍ കേരള ഫീഡ്സിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് ഉന്നത തലത്തിലുള്ള കണക്ക് കൂട്ടല്‍. ഈ പദ്ധതി സംസ്ഥാന സര്‍ക്കാരില്‍ ഉടന്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: