മലയിന്‍കീഴ് : മൂക്കുന്നിമല കത്തുന്നു. മണിക്കൂറുകളായി തീ പടര്‍ന്നുപിടിച്ചിട്ടും അണയ്ക്കാനാവാതെ അഗ്നിശമന സേന. മൂക്കുന്നിമലയിലുള്ള കരസേനയുടെ ഫയറിംഗ് ബെഡ് മേഖലയിലെ 10 ഏക്കറോളം വനഭൂമിയും സ്വകാര്യ മേഖലയിലെ മൂന്നു ഏക്കറോളം കൃഷിയിടങ്ങളുമാണ് ഇന്നലെ അഗ്നിക്കിരയായത്.
വൈകിട്ട് മൂന്നരയോടെ തുടങ്ങിയ അഗ്നിബാധ രാത്രി ഏറെ വൈകിയിട്ടും നിയന്ത്രണവിധേയമായിട്ടില്ല. കാട്ടാക്കട, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പാങ്ങോട് ആര്‍മി ക്യാമ്പില്‍ നിന്നെത്തിയ കരസേനാ ജവാന്മാരും തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മൂക്കുന്നിമലയിലെ കല്ലടിമല, വെങ്കിടിയൂര്ക്കാവ്, ദേവീക്ഷേത്രത്തിന് അടുത്തുനിന്നവരാണ് ആദ്യം തീപിടിത്തം നേരില്‍ കണ്ടത്. ക്ഷേത്രത്തിന്റെ തൊട്ടകലെ അനധികൃത പാറമടകള്ക്കരികിലുള്ള ചവര്‍കൂനയില്‍ നിന്നാണ് അഗ്നിനാമ്പുകള്‍ ഉയര്‍ന്നുവന്നത്. ശക്തമായ കാറ്റില്‍ നിമിഷങ്ങള്‍ കൊണ്ട് ഉണങ്ങിയ മരച്ചില്ലകളിലേക്കും അടിക്കാടുകളിലേക്കും തീപടരുകയായിരുന്നു.
നരുവാമൂട് പോലീസും കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും ചേര്‍ന്ന് മൂന്നേക്കറോളം പ്രദേശത്തെ അഗ്നി നിയന്ത്രണ വിധേയമാക്കി. ആര്‍മിയുടെ കൈവശമുള്ള അതീവ സുരക്ഷാ മേഖലയായ ഫയറിംഗ് ബെഡ് പ്രദേശത്തേക്ക് പടര്‍ന്നുപിടിച്ച തീയണക്കാന്‍ അവിടെയുണ്ടായിരുന്ന അഗ്നിശമനസേനയുടെ വാഹനത്തിന് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഉപേക്ഷിക്കപ്പെട്ട പാറകുളങ്ങളിലെ ജലം പമ്പ് ചെയ്താണ് ഉള്‍പ്രദേശങ്ങളിലെ തീ അണക്കുന്നത്. വിവരമറിഞ്ഞെത്തിയ ആര്‍മി ഉദേ്യാഗസ്ഥരും ചെങ്കല്‍ചൂളയില്‍ നിന്നെത്തിയ അഗ്നിശമന സേനയും മലയം, റഡാര്‍ സ്റ്റേഷന് റോഡിലൂടെ ഉള്‍പ്രദേശത്തേക്ക് കടന്നുചെന്നാണ് വനഭൂമിയിലെ അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മൂക്കുന്നിമലയില്‍ ഇപ്പോള്‍ ശേഷിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെയും, വായുസേനയുടെയും കൈവശമുള്ള ഏതാനും ഹെക്ടര്‍ വനഭൂമി മാത്രമാണ്. വംശനാശം നേരിടുന്ന വിവിധ ഇനം ചെറുജീവജാലങ്ങളും അത്യപൂര്‍വ ഔഷധ സസ്യങ്ങളും പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന അപൂര്‍വ വൃക്ഷങ്ങളും ആര്‍മിയുടെ കൈവശമുളള ഭൂപ്രദേശത്തുണ്ട്. ഇന്നലെ പടര്‍ന്നുപിടിച്ച അഗ്നിബാധയില്‍ വലിയൊരളവ് വരെ നാശം സംഭവിച്ചിട്ടുള്ളതായി ഭയപ്പെടുന്നുണ്ട്. തീപിടിത്തം ഉണ്ടായ സാഹചര്യം അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: