കാട്ടാക്കട: പിണറായി സര്‍ക്കാര്‍ ദളിത് പീഡനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്. കാട്ടാക്കട കിള്ളിയില്‍ ഡിവൈഎഫ്ഐ നേതാവ് ദളിത് സ്ത്രീയുടെ ഉടുതുണി ഉരിയാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് മുഖ്യമന്ത്രിയായതിനു ശേഷം കേരളത്തില്‍ 400 ല്‍പരം ദളിത് പീഡനങ്ങളാണ് നടന്നത്. ഇതില്‍ പലതും പിണറായിയുടെ പോലീസ് അട്ടിമറിച്ചു. ഇവിടെ പ്രതി ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയാണ്. കേസ് ഒതുക്കാന്‍ പോലീസിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകും. പക്ഷേ കിള്ളിയില്‍ അപമാനിതയായ വീട്ടമ്മയ്ക്ക് നീതി ലഭിക്കുംവരെ പട്ടികജാതി മോര്‍ച്ച സമരമുഖത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടാക്കട കിള്ളി കൊല്ലോട് പാറയില്‍ വീട്ടില്‍ കുമാരി, ഡിവൈഎഫ്ഐജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ അക്രമത്തിനെതിരെ കാട്ടാക്കട പോലീസിന് പരാതി നല്‍കിയിട്ട് ഇതേവരെ കേസെടുത്തിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഇത് ക്രൂരതയും നിയമ വാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ 10 ന് കുമാരി തന്റെ വസ്തുവില്‍ കുടിവെള്ളത്തിനായി കുഴല്‍കിണര്‍ കുഴിപ്പിക്കുകയായിരുന്നു. ഈ സമയം അവിടേക്കെത്തിയ സാജുവും പിതാവും കിണര്‍ കുഴിക്കുന്നത് തടഞ്ഞു. ജാതിപേരുവിളിച്ച് ആക്ഷേപിക്കലും അസഭ്യം പറച്ചിലും ഉണ്ടായി. വാക്കുതര്‍ക്കത്തിനിടെ സാജു പൊതുജനമധ്യത്തില്‍ കുമാരിയുടെ ഉടുതുണി അഴിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ വിവരങ്ങളെല്ലാം സൂചിപ്പിച്ച് ഒരു സ്ത്രീ പരാതി നല്‍കിയിട്ട് അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറാകാത്തത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണകക്ഷിയില്‍പെട്ട ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചായിരുന്നു പട്ടികജാതി മോര്‍ച്ച കിള്ളിയില്‍ നിന്ന് കാട്ടാക്കടയിലേക്ക് മാര്‍ച്ച് നടത്തിയത്. പട്ടികജാതി യുവതിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ച ഡിഫി നേതാവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, മണ്ഡലം പ്രസിഡന്റ് കൊങ്ങപ്പള്ളി സന്തോഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിത്കുമാര്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സാബു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: